സൗദിയില്‍ രാജകുമാരന്മാരെ കെട്ടിത്തൂക്കി മര്‍ദ്ദിച്ചു; ക്രൂരമായി പീഡിപ്പിക്കുന്നത് അമേരിക്കക്കാര്‍,
സൗദി സുരക്ഷാ ഏജന്‍സികളുടെ സായുധ വാഹനങ്ങള്‍ ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. എന്നാല്‍ അകത്ത് മൊത്തം അമേരിക്കയുടെ സ്വകാര്യ സുരക്ഷാ വിഭാഗമാണ്.
Recommended Video
റിയാദ്: അഴിമതി വിരുദ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സൗദി രാജകുടുംബത്തിലെ പ്രമുഖരെ കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കടുത്ത പീഡനമാണ് രാജകുമാരന്‍മാര്‍ക്ക് കസ്റ്റഡിയില്‍ നേരിടേണ്ടിവരുന്നതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. പീഡിപ്പിക്കുന്നത് പ്രത്യേക പരിശീലനം നേടിയ അമേരിക്കന്‍ പൗരന്‍മാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പേര് വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. തലകീഴായി കെട്ടിത്തൂക്കിയിട്ടാണ് മര്‍ദ്ദിക്കുന്നതത്രെ. മൂന്നാഴ്ച മുമ്പാണ് ഇവരെ അറസ്റ്റ് ചെയ്തത്. റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്ന സൗദി രാജകുമാരന്‍മാര്‍ക്കാണ് മര്‍ദ്ദനം ഏല്‍ക്കുന്നനത്. ക്രൂര പീഡനത്തിന് ഇരയായ ചില രാജകുമാരന്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറ്റവു ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...
കോടീശ്വരന്‍മാര്‍ക്ക് കൊടിയ പീഡനം
കോടീശ്വരന്‍മാരായ സൗദി രാജകുമാരന്‍മാരെയാണ് ആഴ്ചകള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തത്. ഇവരെയാണ് ഹോട്ടലിലെ രഹസ്യകേന്ദ്രത്തില്‍ വച്ച് പീഡിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ജീവനക്കാരാണ് പീഡനത്തിന് നേതൃത്വം നല്‍കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബിന്‍ തലാലും ബിന്‍ അബ്ദല്ലയും
അഞ്ഞൂറോളം പ്രമുഖരെയാണ് സൗദി അഴിമതി വിരുദ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ 11 പ്രമുഖരായ രാജകുമാരന്‍മാരും ഉള്‍പ്പെടും. ലോക കോടീശ്വരന്മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍, സൗദി ദേശീയ ഗാര്‍ഡിന്റെ പുറത്താക്കപ്പെട്ട മേധാവി മയ്തിബ് ബിന്‍ അബ്ദുല്ല എന്നിവരുള്‍പ്പെടെയുള്ള രാജകുമാരന്‍മാരെയാണ് തടവിലിട്ടിരിക്കുന്നത്.
അടിക്കുകയും അപമാനിക്കുയും
ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് അമേരിക്കന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ ഉദ്യോഗസ്ഥരാണ്. ക്രൂരമായി മര്‍ദ്ദനമാണ് രാജകുമാരന്‍മാര്‍ക്ക് ഏല്‍ക്കേണ്ടി വരുന്നത്. രാജകുമാരന്‍മാരെ അടിക്കുകയും അപമാനിക്കുയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുപ്രസിദ്ധ അമേരിക്കന്‍ സ്വകാര്യ സുരക്ഷാ ഏജന്‍സിയായ ബ്ലാക്ക് വാട്ടറിന്റെ ജീവനക്കാര്‍ക്കെതിരേയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങള്‍.
ലബ്‌നാന്‍ പ്രസിഡന്റും ശരിവച്ചു
ബ്ലാക്ക് വാട്ടറിന്റെ ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയിലുണ്ടെന്ന് നേരത്തെ അറബ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു. അടുത്തിടെ ലബ്‌നാന്‍ പ്രസിഡന്റും ഇക്കാര്യം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് രാജകുടുംബത്തിലുള്ളവരെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ ബ്ലാക്ക് വാട്ടറിന്റെ പീഡനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബ്ലാക്ക് വാട്ടര്‍, അക്കാദമിയായി
നേരത്തെ ഇറാഖിലും അഫ്ഗാനിലും യുദ്ധകാലത്ത് തടവിലാക്കിയവരെ ക്രൂരമായ മര്‍ദ്ദിച്ചുവെന്ന ആരോപണം നേരിടുന്ന ക്രിമിനല്‍ സംഘമാണ് ബ്ലാക്ക് വാട്ടര്‍. വിവാദം കത്തിപ്പടര്‍ന്നതോടെ ഇവര്‍ അക്കാദമി എന്ന് പേര് മാറ്റുകയായിരുന്നു. ഇപ്പോള്‍ അക്കാദമി എന്ന പേരിലാണ് ബ്ലാക്ക് വാട്ടര്‍ അറിയപ്പെടുന്നത്.
അക്കാദമിയുടെ വിശദീകരണം
സൗദി അറേബ്യയിലെ പീഡനങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ക്കറിയില്ലെന്ന് അക്കാദമി വൃത്തങ്ങള്‍ പ്രതികരിച്ചു. യാതൊരു വിധത്തിലുള്ള പീഡനങ്ങളിലും തങ്ങളുടെ ജീവനക്കാര്‍ ബന്ധപ്പെടുന്നില്ല. വിദേശത്ത് അമേരിക്കന്‍ പൗരന്‍മാന്‍ ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് നിയമവിരുദ്ധമാണെന്നും അക്കാദമി അറിയിച്ചു.
19400 കോടി തിരിച്ചുപിടിച്ചു
അഴിമതി നടത്തിയെന്നാരോപിച്ചാണ് സൗദി രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും മറ്റു ആസ്തികളില്‍ നിന്നും തിരിച്ചുപിടിക്കല്‍ നടക്കുകയാണ്. ഇതുവരെ 19400 കോടി ഡോളര്‍ തിരിച്ചുപിടിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ ഘട്ടത്തില്‍ തന്നെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.
രാജകുമാരന്‍മാരെ മാറ്റിയിട്ടില്ല
നേരത്തെ സൗദി രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്ത ഉടനെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലേക്കാണ് കൊണ്ടുവന്നിരുന്നത്. ഇതില്‍ ചിലരെ രാജാവിന്റെ കൊട്ടാരത്തിലേക്ക് പിന്നീട് മാറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബ്ലാക്ക് വാട്ടര്‍ അംഗങ്ങള്‍ പീഡനം നടത്തുന്നത് റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ചാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സൗദി ജീവനക്കാരെ വിട്ടുനിര്‍ത്തി
സൗദിയിലെ സുരാക്ഷ ജീവനക്കാരെ ഹോട്ടലില്‍ പ്രവേശിപ്പിച്ചിട്ടില്ല. തുടക്കത്തില്‍ ഇവരുണ്ടായിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായവരെ ബഹുമാനിക്കുന്നതും സല്യൂട്ട് ചെയ്യുന്നതുമാണ് മാറ്റാന്‍ കാരണം. പിന്നീടാണ് സ്വകാര്യ സുരക്ഷാ ജീവനക്കാരെ ചുമതല ഏല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അക്കാദമി എത്തിയത്ത അബൂദാബിയില്‍ നിന്ന്
സൗദി സുരക്ഷാ ഏജന്‍സികളുടെ സായുധ വാഹനങ്ങള്‍ ഹോട്ടലിന് പുറത്ത് നിര്‍ത്തിയിട്ടിട്ടുണ്ട്. എന്നാല്‍ അകത്ത് മൊത്തം അമേരിക്കയുടെ സ്വകാര്യ സുരക്ഷാ വിഭാഗമാണ്. ഇവിടെയെത്തിയ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നേരത്തെ അബൂദാബിയിലായിരുന്നു. പിന്നീടാണ് റിയാദിലേക്ക് മാറ്റിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
പീഡനം നടക്കുന്നത്
ചില ഘട്ടങ്ങളില്‍ ചോദ്യം ചെയ്യുന്നത് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണത്രെ. അദ്ദേഹം വളരെ മാന്യമായാണ് തടവുകാരോട് പെരുമാറുന്നത്. ചോദ്യം ചെയ്യലിന് ശേഷം മുഹമ്മദ് ബിന്‍ സല്‍മാന്‍ പുറത്തേക്ക് പോയ ശേഷമാണ് അമേരിക്കന്‍ സ്വകാര്യ സുരക്ഷാ വിഭാഗം എത്തുക. പിന്നീട് ക്രൂരമായ മര്‍ദ്ദനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
500 ലധികം പേരെ
അഴിമതിയുടെ പേരില്‍ ഇതുവരെ 500 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 11 രാജകുമാരന്‍മാരും നാല് മന്ത്രിമാരും ഉള്‍പ്പെടും. രാജകുടുംബത്തില്‍പ്പെട്ട ഇത്രയും പേരെ അറസ്റ്റ് ചെയ്ത കാര്യം സൗദി അറേബ്യന്‍ ഭരണകൂടവും സ്ഥിരീകരിച്ചതാണ്. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
17 പേര്‍ ആശുപത്രിയില്‍
എന്നാല്‍ അറസ്റ്റിലായവര്‍ക്ക് കസ്റ്റഡിയില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ് അവശരായ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രാജകുമാരന്‍മാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇതുസംബന്ധിച്ച് സൗദി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
ഡോക്ടര്‍ പറയുന്നത്
17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സൗദിയിലെ ഡോക്ടര്‍ തന്നെയാണ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ പേര് പരസ്യമാക്കിയിട്ടില്ല. റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ അടുത്തുള്ള ആശുപത്രിയിലാണ് ഇവരെ ചികില്‍സിക്കുന്നത്.
അമേരിക്കയുടെ ഭിന്നസ്വരം
അതേസമയം, സൗദി അറേബ്യയിലെ അറസ്റ്റിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ ആശങ്കയിലാണ്. വിദേശകാര്യ വകുപ്പ്, അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍, പ്രതിരോധ മന്ത്രാലയം എന്നിവരെല്ലാം ആശങ്ക പങ്കുവച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീര്‍ഘവീക്ഷണം
അഴിമതി വിരുദ്ധ സമിതിയുടെ നീക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് വിദേശകാര്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ദീര്‍ഘവീക്ഷണമില്ലാതെയാണ് പല നടപടികളും എടുക്കുന്നതെന്നു വിദേശകാര്യ വകുപ്പ് കുറ്റപ്പെടുത്തുന്നു.
ട്രംപ് പറഞ്ഞത് ഇങ്ങനെ
സൗദി രാജാവ് സല്‍മാന്റെ നീക്കങ്ങളില്‍ സംതൃപ്തനാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചിരുന്നത്. സൗദി അറേബ്യയില്‍ എന്തു ചെയ്യണമെന്ന് അവര്‍ക്കറിയാമെന്നാണ് വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ വിദേശകാര്യ വകുപ്പ് ഭിന്നമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സൗദിയില്‍ കൂടിയാലോചനകള്‍ നടത്താതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്നാണ് വിദേശകാര്യ വകുപ്പിന്റെ നിലപാട്.
പിന്തുണ പ്രഖ്യാപിച്ചവര്‍
സൗദിയിലെ വളരെ പ്രമുഖരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു. എന്നാല്‍ സൗദി ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവരും കുറവല്ല. ജിസിസിയിലെ മൂന്ന് രാജ്യങ്ങള്‍ അറസ്റ്റ് നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, അറസ്റ്റ് ചെയ്ത് അഴിമതി കണ്ടെത്തുക വഴി പൊതു ഖജനാവിലേക്ക് കോടികളാണ് എത്താനിരിക്കുന്നത്.
മുന്‍ രാജാവുമായി അടുപ്പമുള്ളവര്‍
നേരത്തെ പണ്ഡിതന്‍മാരെയും എഴുത്തുകാരെയും സാമ്പത്തിക വിദഗ്ധരെയും സൗദിയില്‍ അറസ്റ്റ് ചെയ്തിരുന്നു. രാജ്യവിരുദ്ധ നീക്കങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. ഈ അറസ്റ്റ് പരിഭ്രാന്തി പരത്തിയിരിക്കെയാണ് രാജകുടുംബത്തിലുള്ളവരെ വരെ അഴിമതിയുടെ പേരില്‍ തടവിലാക്കിയത്. അറസ്റ്റിലായ പ്രമുഖരില്‍ കൂടുതല്‍ മുന്‍ രാജാവ് അബ്ദുല്ലയുമായി അടുപ്പമുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
150 ബ്ലാക്ക് വാട്ടര്‍ അംഗങ്ങള്‍
മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നയിഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ഇദ്ദേഹത്തിന്റെ ആസ്തി മരവിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കഴിഞ്ഞ ജൂണിലാണ് കിരീടവകാശി സ്ഥാനത്ത് നിന്ന മാറ്റിയത്. അതിന് തൊട്ടുപിന്നാലെ ബ്ലാക്ക് വാട്ടര്‍ സംഘം സൗദിയിലെത്തിയെന്നാണ് വിവരം. 150 ബ്ലാക്ക് വാട്ടര്‍ ഉദ്യോഗസ്ഥര്‍ റിയാദിലുണ്ടത്രെ.
ബിന്‍ സുല്‍ത്താനും
സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. അമേരിക്കയിലെ മുന്‍ അംബാസഡറും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വിശ്വസ്തനുമായിരുന്ന ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. യമാമ ആയുധ ഇടപാട് അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുന്നതില്‍ പ്രധാന കേസാണ്. ഇതില്‍ ആരോപണ വിധേയനാണ് ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍.