'ടിപ്പ് തന്നില്ലെങ്കിൽ വേണ്ട, ഇങ്ങനെ അപമാനിക്കണോ..' വർണവെറിയന്മാർക്കെതിരെ ഹോട്ടൽ ജീവനക്കാരി
സേവനം മികച്ചതെങ്കിലും കറുത്ത വർഗ്ഗക്കാരിക്ക് ടിപ് നൽകില്ലെന്നായിരുന്നു വെളുത്ത വർഗ്ഗക്കാരായ ഉപഭോക്താവ് എഴുതി വച്ചത്. ജീവനക്കാരിക്ക് പിന്തുണയുമായി മനുഷ്യാവകാശ പ്രവർത്തകർ.
വിര്‍ജീനിയ: വികസിത രാജ്യമാണെങ്കിലും എല്ലാ ജനവിഭാഗങ്ങള്‍ക്കും സമത്വം ഉറപ്പാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതിന്‌റെ തെളിവാണ് വിര്‍ജീനിയയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍. വംശീയ അധിക്ഷേപത്തിന് വിധേയരായ കറുത്ത വര്‍ഗ്ഗക്കാരുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റം തുടങ്ങിയിരിക്കുകയാണ് വിര്‍ജീനിയയില്‍.
വിര്‍ജീനിയയിലെ ഹോട്ടലില്‍ ജോലിക്കാരിയായ കെല്ലി കാര്‍ട്ടര്‍ക്കാണ് കഴിഞ്ഞ ദിവസം ദുരനുഭവം ഉണ്ടായത്. തന്‌റെ പെരുമാറ്റം കൊണ്ടും അതിഥികളുടെ ആവശ്യങ്ങള്‍ നന്നായി നടത്തിക്കൊടുത്തും കെല്ലി ഹോട്ടലില്‍ മികച്ച സേവനമാണ് കാഴ്ച വെച്ചത്. ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ പോയാല്‍ നല്ല സേവനം നല്‍കുന്ന ജോലിക്കാര്‍ക്ക് ടിപ് നല്‍കാറുണ്ടല്ലോ, എന്നാല്‍ ബില്ലിനൊപ്പം കിട്ടിയ ടിപ് കണ്ട് കെല്ലി ഞെട്ടി.
'താങ്കളുടെ സേവനം നല്ലതാണ്, പക്ഷേ കറുത്തവര്‍ക്ക് ടിപ് നല്‍കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല'. ഇതായിരുന്നു വെളുത്ത വര്‍ഗ്ഗക്കാരായ ദമ്പതികള്‍ ഭക്ഷണ ശേഷം കെല്ലിക്ക് നല്‍കിയ ടിപ് സ്ലിപ്പില്‍ എഴുതി വച്ചത്. ടിപ് നല്‍കാത്തതിലല്ല, നിറത്തിന്‌റെയും , വര്‍ഗത്തിന്‌റെയും പേരില്‍ തന്നെ തരംതാഴ്ത്തി കാണിച്ചതിലാണ് വിഷമമെന്ന് കെല്ലി പറയുന്നു.
കെല്ലിയുടെ അനുഭവം ഹോട്ടല്‍ മാനേജ്‌മെന്‌റ് അറിഞ്ഞതോടെ തങ്ങളുടെ ഏറ്റവും മിടുക്കിയായി ജീവനക്കാരിക്ക് പിന്തുണ അര്‍പ്പിയ്ക്കാൻ അവര്‍ തീരുമാനിച്ചു. ഹോട്ടലിലെ മറ്റ് സ്ഥിരം സന്ദര്‍ശകരും വിവരം അറിഞ്ഞു. കെല്ലിയെ നെഞ്ചോട് ചേര്‍ക്കാന്‍ അവരെത്തി.
സംഭവമറിഞ്ഞ് ഹോട്ടലില്‍ എത്തുന്നവര്‍ കെട്ടിപ്പിടിച്ചാണ് കെല്ലിയെ ആശ്വസിപ്പിക്കുന്നത്. ആരോ ചെയ്ത തെറ്റിന് അമേരിക്കന്‍ ജനത മാപ്പ് ചോദിക്കുന്നതായി പറയുന്ന ബാനര്‍ ഹോട്ടലിന് മുമ്പില്‍ തൂക്കിയിട്ടുണ്ട്. കെല്ലിയുടേത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് അറിയാവുന്നത് കൊണ്ടു തന്നെ സംസ്ഥാനത്തെ മുഴുവന്‍ ഹോട്ടല്‍ ജീവനക്കാരുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കാനും ശ്രമം തുടങ്ങി കഴിഞ്ഞു.
ശമ്പളത്തിന് പുറമേ ലഭിയ്ക്കുന്ന ടിപ് തന്‌റെ കുടുംബത്തിന് താങ്ങായിരുന്നെങ്കിലും ചിലരുടെ വംശീയ അധിക്ഷേപങ്ങളും പരിഹാസവും തന്നെ തളര്‍ത്തില്ലെന്ന് കെല്ലി പറയുന്നു. ഇത് കെല്ലിയുടെ മാത്രമല്ല അമേരിക്കയിലെ ബഹുഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗ്ഗക്കാരുടെയും വികാരമാണ്. എല്ലാ പ്രതിസന്ധികളും അതിജീവിച്ച് മുന്നോട്ട് പോകുമെന്ന് തന്നെയാണ് ഇവര്‍ ഒന്നടങ്കം പറയുന്നത്.