സിഡ്‌നിയില്‍ തീവ്രവാദി ആക്രമണം, 50 പേരെ ബന്ദികളാക്കി
സിഡ്‌നി: ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ രണ്ട് തോക്കുധാരികള്‍ 50 പേരെ ബന്ദികളാക്കി. മാര്‍ട്ടിന്‍ പ്ലേസിലുള്ള ലിന്‍ഡ്റ്റ് കഫേയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മുസ്ലീം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. അറബി അക്ഷരങ്ങളുള്ള കറുത്ത കൊടി സംഘത്തിന്റെ കൈയിലുണ്ട്. അതേ സമയം ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആക്രമണമാണെന്ന നിലപാടാണ് സര്‍ക്കാറിനുള്ളത്.
ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടുമായി നേരിട്ടു സംസാരിക്കണമെന്ന ആവശ്യം മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് കഫേയ്ക്കു ചുറ്റുമുള്ള കെട്ടിടങ്ങളില്‍ നിന്നും ആളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ജനലിലൂടെ കാണുന്ന ചില ദൃശ്യങ്ങളില്‍ നിന്നും ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക തീവ്രവാദികളായ ഐസിസ് ആണോയെന്ന് സംശയിക്കുന്നു. ഒരു കഫേ ജീവനക്കാരനടക്കം മൂന്നു പേരെ ഗ്ലാസിനോട് ചേര്‍ത്തുവെച്ച് ബന്ധിച്ചിട്ടുണ്ട്. ഇതിനടുത്തായി ഒട്ടിച്ചുവെച്ചിട്ടുള്ള അറബി സന്ദേശവും ചാനല്‍ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. അള്ളാഹു എന്ന ഏകദൈവത്തില്‍ വിശ്വസിക്കാനാണ് ആഹ്വാനം.
ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശം പൂര്‍ണമായും പോലിസ് വലയം ചെയ്തു കഴിഞ്ഞു. തൊട്ടു മുന്പിലുള്ള ഓപ്പറ ഹൗസ് ഒഴിപ്പിക്കുന്നത് തുടരുകയാണ്. ആക്രമണം നടത്തിയ സംഘം ഇതിനു തൊട്ടടുത്തുനിന്നാണ് ഓടിയെത്തിയത്. അതുകൊണ്ടു തന്നെ ചുറ്റുപാടും വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.