ലണ്ടൻ ആക്രമണത്തിന് പിന്നില്‍ ഐസിസ്: ഉത്തരവാദിത്തം ഏറ്റെടുത്തു രംഗത്തെത്തി!
ഐസിസ് വാര്‍ത്താ ഏജന്‍സി അമാഖ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ലണ്ടൻ: ലണ്ടൻ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്
രംഗത്തെത്തി. ശനിയാഴ്ച ലണ്ടനെ ഞെട്ടിച്ച രണ്ട് ഭീരകരാക്രമണങ്ങളിലായി ഏഴ്
പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐസിസ് വാര്‍ത്താ ഏജന്‍സി അമാഖ് ഞായറാഴ്ച
പുറത്തിറക്കിയ പ്രസ്താവനയിലാണ് ലണ്ടൻ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം
ഏറ്റെടുത്തത്. ലണ്ടൻ ആക്രമണത്തെത്തുടർന്ന് ഐസിസ് ഭീകരരെ വധിച്ചുവെന്നും
അമാഖ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ലണ്ടൻ ബ്രിഡ്ജില്‍ ആൾക്കൂട്ടത്തിനിടയിലേയ്ക്ക് അക്രമികൾ വാനോടിച്ച് കയറ്റുകയായിരുന്നു. രണ്ടാമത്തെ ആക്രമണം ബോറോ മാർക്കറ്റിൽ അക്രമികൾ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചതായിരുന്നു. ആക്രമണത്തിൽ 12 ലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉടൻ സ്ഥലത്തെത്തിയ പോലീസ് മൂന്ന് അക്രമികളെയും വെടിവെച്ചുവീഴ്ത്തുകയായിരുന്നു.

12 പേർ അറസ്റ്റിൽ
ലണ്ടൻ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴ് പേരുടെ മരണത്തിനിടയാക്കിയ ശനിയാഴ്ച രാത്രിയിലെ ആക്രമണവുമായി ബന്ധമുള്ള 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്. മെട്രോ പൊളിറ്റൻ പോലീസ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈസ്റ്റ് ലണ്ടനിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.ഞായറാഴ്ച രാവിലെ ഭീകരവിരുദ്ധ സേനയാണ് ലണ്ടൻ ബ്രിഡ്ജ്, ബോറോ മാർക്കറ്റ് എന്നിവിടങ്ങളിലെ ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തത്. പോലീസ് കൂടുതൽ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിവരികയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

അക്രമികളെ വധിച്ചു
ആക്രമണം നടത്തിയ മൂന്ന് പേരെ പോലീസ് സംഭവസ്ഥലത്തുവച്ച് തന്നെ വധിച്ചിരുന്നു. ലണ്ടൻ ബ്രിഡ്ജിലെ ആള്‍ക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഓടിച്ച് കയറ്റിയായിരുന്നു ഒരു ആക്രമണം. ബോറോ മാർക്കറ്റ് ഏരിയയില്‍
ആള്‍ക്കൂട്ടത്തിലേയ്ക്ക് കത്തിയുമായെത്തി കുത്തിപ്പരിക്കേല്‍പ്പിച്ചുകൊണ്ട്
രണ്ടാമത്തെ ആക്രമണവുമാണ് ഉണ്ടായത്. ആറ് പേരായിരുന്നു ആദ്യം കൊല്ലപ്പെട്ടതെങ്കിലും പിന്നീട് മരണം ഏഴായി ഉയരുകയും ചെയ്തു.

ബ്രിട്ടനെ ഞെട്ടിച്ച മൂന്നാമത്തെ ആക്രമണം
ബ്രിട്ടനിൽ ജൂൺ എട്ടിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ശനിയാഴ്ചത്തേത്. വെസ്റ്റ് മിനിസ്റ്റർ ബ്രിഡ്ജിലേയ്കക് വാഹനമോടിച്ചു കയറ്റിയ അക്രമി പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളിലേയ്ക്കും വാഹനം ഓടിച്ചു കയറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. അഞ്ച് പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാഞ്ചസ്റ്ററിൽ യുഎസ് പോപ്പ് ഗായിക അരിയാന
ഗ്രാൻഡെയുടെ പരിപാടിയ്ക്കിടെയാണ് 22 പേരുടെ മരണത്തിനിടയാക്കിയ മാഞ്ചസ്റ്റര്‍ ആക്രമണമുണ്ടാകുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സംഗീത നിശയ്ക്കെത്തിയവരാണ്

തിരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ടില്ല
ലണ്ടൻ ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. തിരഞ്ഞെടുപ്പ് നേരത്തെ നിശ്ചയിച്ചതു പ്രകാരം ജൂൺ എട്ടിന് തന്നെ നടക്കുമെന്നും മേ അറിയിച്ചു. ഭീകരാക്രമണത്തോടെ നിർത്തിവച്ച തിരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച മുതൽ തുടരുമെന്നും മേ
അറിയിച്ചു. ലണ്ടനിൽ രണ്ടിടങ്ങളിലായി ഉണ്ടായ ഭീകരാക്രമണങ്ങളിലായി ഏഴ് പേരാണ്
മരിച്ചത്. അക്രമികളായ മൂന്നുപേരെയും സംഭവ സ്ഥലത്തുവച്ചു തന്നെ പോലീസ് വധിക്കുകയും ചെയ്തിരുന്നു.

ഭീകരവാദം രാജ്യത്തിന് ഭീഷണി
ഇന്‍റര്‍നെറ്റിൽ ഭീകരവാദത്തിന് സുരക്ഷിത ഇടം ലഭിക്കുന്നത്
ഇല്ലാതാക്കണമെന്നും, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷ ഉയർത്തണമെന്നും തെരേസ മേ ചൂണ്ടിക്കാണിക്കുന്നു. രാജ്യം കൂട്ടായി നിന്ന് ശത്രുക്കളെ നേരിടുമെന്നും അവർ പറയുന്നു. അടുത്തടുത്തായി ബ്രിട്ടനിലുണ്ടായ മൂന്ന്
ആക്രമണങ്ങളും തമ്മിൽ ബന്ധമില്ലെങ്കിലും ഈ ആക്രമണങ്ങൾക്കെല്ലാം തന്നെ തീവ്ര ഇസ്ലാമിക പശ്ചാത്തലമുണ്ടെന്നും മേ ചൂണ്ടിക്കാണിക്കുന്നു. മൂന്നുമാസത്തിനിടെ ബ്രിട്ടനെ ഭീതിയിലാഴ്ത്തിക്കൊണ്ട് മൂന്ന് ഭീകരാക്രമണങ്ങളാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്.












Click it and Unblock the Notifications