ദേശാഭിമാനി ന്യൂസ് എഡിറ്റർക്ക് മർദ്ദനം: മുഖ്യമന്ത്രിയ്ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി
കണ്ണൂർ: ലോക്ക് ഡൗണിനിടെ ദേശാഭിമാനി ന്യൂസ് എഡിറ്റർക്ക് പോലീസ് മർദനം. കണ്ണൂരിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ എളയാവൂർ മുണ്ടയാട് ജേർണലിസ്റ്റ് കോളനിയിൽ താമസിക്കുന്ന ദേശാഭിമാനി ന്യൂസ് എഡിറ്റർ മനോഹരൻ മോറായിയെയാണ് ചക്കരക്കൽ പോലീസ് പട്രോളിങിനിടെ മർദിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ മുണ്ടയാട് റോഡിൽ കാറിൽ പോകവേയാണ് സംഭവം. റോഡരികിലെ കടയിലുണ്ടായിരുന്നവരെ ലാത്തിവീശി വിരട്ടിയോടിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകനും മർദ്ദിക്കപ്പെട്ടത്. ലോക്ക്ഡൌണിനിടെ മാധ്യമ പ്രവർത്തകർക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി തന്നെയാണ് നേരത്തെ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരണം! ചികിത്സയിലുളളത് 123 പേർ, 4 പേർക്ക് രോഗമുക്തി!
അത്യാവശ്യക്കാർക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോകാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മനോഹരൻ മോറായിയെ പോലീസ് കാറിൽ നിന്നിറക്കി മർദ്ദിച്ചന്നാണ് പരാതി. പത്രപ്രവർത്തകനാണെന്ന തിരിച്ചറിയൽ കാർഡും സർക്കാർ അക്രഡിറ്റേഷൻ കാർഡും കാണിച്ചുവെങ്കിലും ഇതൊന്നും വകവെയ്ക്കാതെ പോലീസ് ലോക്ക് ഡൗൺ ലംഘച്ച് പുറത്തിറങ്ങിയതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
കണ്ണൂരിലെ മുതിർന്ന മാധ്യമ പ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് മനോഹരൻ മോറായി. ഇതു സംബന്ധിച്ച് ചക്കരക്കൽ പോലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂർ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ മാധ്യമ പ്രവർത്തകനെ മർദ്ദിച്ചിട്ടില്ലെന്നും ഹോട്ട്സ്പോട്ടായ സ്ഥലത്തുടെ സഞ്ചരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യയോട് പുറകിൽ ഇരിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.
ഇതിനിടെ പത്രപ്രവർത്തകനെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും ദേശാഭിമാനി ന്യൂസ് എഡിറ്ററുമായ മനോഹരൻ മോറായിയെ മർദ്ദിച്ച പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് മുഖ്യമന്തിയും ഡിജിപിയും ആവർത്തിച്ച് നിർദ്ദേശിച്ചിരിക്കെയാണ് ജില്ലയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. കോപിഡ് ഭീതിക്കിടെ ജീവൻ പണയം വെച്ച് വാർത്താ ശേഖരണത്തിന് ഇറങ്ങുന്ന മാധ്യമ പ്രവർത്തകർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം സർക്കാർ ഒരുക്കണമെന്ന് യൂനിയൻ ജില്ലാ പ്രസിഡന്റ് എകെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി മനോഹരൻ മോറായിയെ മർദിച്ച പൊലിസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽ കരീംചേലേരിയും ആവശ്യപ്പെട്ടു. കോവിഡ് 19 ഭീതിക്കിടെ ജീവൻ പണയം വച്ച് ജോലി ചെയ്യുന്ന പത്രപ്രവർത്തകർക്ക് നേരേയും മറ്റും പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നടപടികൾ അപലപനീയമാണ്. മാധ്യമ പ്രവർത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്ന് മുഖ്യമന്ത്രിയും ഡിജിപിയും ആവർത്തിച്ച് നിർദ്ദേശിച്ചിരിക്കെയാണ് ജില്ലയിലെ മുതിർന്ന മാധ്യമപ്രവർത്തകനെ പൊലീസ് ക്രൂരമായി മർദിച്ചത്. മാധ്യമ പ്രവർത്തകർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്നും കരീം പ്രസ്താവനയിൽ പറഞ്ഞു.