കണ്ണൂരിൽ ബെംഗളൂരുവിൽ നിന്നെത്തിയ ഏഴുപേർക്ക് കൊവിഡ്: ജില്ലയിൽ 24 മണിക്കൂറിനുള്ളിൽ ഒമ്പത് പേർക്ക് രോഗം
കണ്ണൂര്‍: കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കണ്ണൂരിൽ നേരിയ കുറവ്. ജില്ലയില്‍ പുതുതായി ഒന്‍പത് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ഏഴുപേര്‍ ബെംഗളൂരുവില്‍ നിന്ന് എത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അതേ സമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 11 പേര്‍ ഇന്ന് രോഗമുക്തരായി.
സ്വർണ്ണക്കടത്ത് യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങാകുമെന്ന് ഭയം, ആഞ്ഞടിച്ച് കോടിയേരി
ബെംഗളൂരുവില്‍ നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ മൊകേരി സ്വദേശികളായ 41കാരന്‍, 28കാരന്‍, 42കാരന്‍, 45കാരന്‍, 44കാരന്‍, 12-ന് എത്തിയ പെരളശ്ശേരി സ്വദേശി 43കാരന്‍, 14-ന് എത്തിയ ഇരിട്ടി സ്വദേശി 36കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യ ഗ്രൗണ്ട് സ്റ്റാഫായ കതിരൂര്‍ സ്വദേശി 28കാരനും ഫയര്‍ ഫോഴ്സ് ഹോം ഗാര്‍ഡായ വേങ്ങാട് സ്വദേശി 51കാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 827 ആയി. ഇതില്‍ 476 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കൊട്ടിയൂര്‍ സ്വദേശി രണ്ട് വയസുകാരന്‍, ഇരിട്ടി സ്വദേശി 37കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ 27കാരന്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 58കാരന്‍, എരമം കുറ്റൂര്‍ സ്വദേശി 39കാരന്‍, രാമന്തളി സ്വദേശി 38കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 51കാരന്‍, ചൊക്ലി സ്വദേശികളായ 60കാരന്‍, 57കാരന്‍, തലശ്ശേരി സ്വദേശികളായ 36കാരന്‍, 50കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 22298 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 240 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 94 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 39 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 25 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ എട്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 46 പേരും വീടുകളില്‍ 21846 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 20588 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 19592 എണ്ണത്തിന്റെ ഫലം വന്നു. 996 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ അറിയിച്ചു. രണ്ടു പേർ മരിച്ച പാനൂർ മേഖലയിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുള്ളത്. തലശേരി താലൂക്കിലെ നാല് ഗ്രാമപഞ്ചായത്തുകൾ പൂർണമായും അടച്ചിട്ടുണ്ട്.