എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസമേകാൻ കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനമാരംഭിക്കുന്നു
കാസർഗോഡ്: എൻഡോസൾഫാൻ രോഗികൾക്കും കാസർഗോട്ടെ സാധാരണക്കാർക്കും ആശ്വാസമായി ജില്ലയ്ക്കു് സ്വന്തമായി മെഡിക്കൽ കോളേജ് വരുന്നു. ഇതോടെ മംഗളൂരുവിനെ ആശ്രയിച്ചിരുന്നു കാസര്‍ഗോട്ടുകാര്‍ക്ക് കനത്ത ചികിത്സാ ചെലവ് ഇതോടെ ഒഴിവായി കിട്ടും. ഒരുപാട് വർഷത്തെ ജനങ്ങളുടെ മുറവിളിക്കു ശേഷമാണ് കാസർഗോഡ് മെഡിക്കൽ കോളേജ് നിർമാണത്തിന് സർക്കാർ മുൻകയ്യെടുത്തത്.
ഇത് കേരളമാണ്, പിണറായി മുഖ്യമന്ത്രിയായ കേരളം; ആര്‍എസ്എസുകാരന്‍റെ അറസ്റ്റില്‍ പ്രതികരണം-കുറിപ്പ്
കാസർഗോഡ് ബദിയടുക്ക ഉക്കിനടുക്കയിലാണ് മെഡിക്കല്‍ കോളേജ് പ്രവർത്തനസജ്ജമാകുന്നത്. ഇതിന്റെ ഒന്നാം ഘട്ടമായി ഒപി ബ്ലോക്ക് മാർച്ച് 14ന് പ്രവർത്തനം തുടങ്ങും. ഏഴ് വിഭാഗങ്ങളാണ് മൊത്തത്തില്‍ ഉണ്ടാകുക. ഫാർമസിയും ലാബ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിർമാണം പൂർത്തിയായ അക്കാദമിക് ബ്ലോക്കിലാണ് തൽക്കാലം ഒപി പ്രവർത്തിക്കുക. കോളേജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി വേഗത്തിൽ ലഭിക്കാൻ ഇത് സഹായമാകും. 100 വിദ്യാർഥികളും 500 ബെഡ്ഡുമുള്ള മെഡിക്കൽ കോളേജാണ് തുടക്കത്തിൽ പ്രവർത്തനമാരംഭിക്കുക. ആശുപത്രി ബ്ലോക്കിന്റെ നിർമാണം അടുത്ത വർഷമാദ്യം പൂർത്തിയാകുന്നതോടെ ഒപി ഇവിടേക്ക് മാറ്റുകയും ചെയ്യും.
സംസ്ഥാന സർക്കാരിന്റെകീഴിലുള്ള കിറ്റ്‌കോയാണ് മെഡിക്കൽ കോളേജിന്റെ കൺസൾട്ടൻസി. നബാർഡ് സഹായത്തോടെയാണ് ആശുപത്രി ബ്ലോക്ക് 88.20 കോടി രൂപ ചെലവിട്ട് നിർമിക്കുന്നത്. ഈറോഡിലെ ആർ ആർ തുളസി ബിൽഡേഴ്‌സാണ് കരാറുകാർ. മൂന്ന് നിലകൾക്കും താഴത്തെ നിലയ്‌ക്കും പുറമെ ബേസ്‌മെന്റ് ലോവർ ഫ്‌ളോറുമുണ്ട്. മൂന്നാംനില ശസ്‌ത്രക്രിയക്കായി മാറ്റിവയ്‌ക്കും. പ്രത്യേക കാഷ്വലിറ്റി ബ്ലോക്കുണ്ടാകും.
അക്കാദമിക് ബ്ലോക്കിന്റെ നിർമാണം 25,86,05,283 രൂപ ചെലവിട്ടാണ‌് പൂർത്തിയാക്കിയത‌്. അനുബന്ധ സൗകര്യങ്ങൾക്കായി അഞ്ചുകോടി രൂപയും ഇതിനകം ചെലവഴിച്ചിട്ടുണ്ട്. കാസർഗോഡ് വികസന പാക്കേജിൽനിന്നാണ് ഫണ്ട് അനുവദിച്ചത്. 100 വിദ്യാർഥികളാണ് തുടക്കത്തിൽ ഉണ്ടാവുകയെങ്കിലും ഭാവിയിൽ 150 ആയി വർധിപ്പിക്കാൻ സാധ്യതയുണ്ട്.
മൂന്നൂറോളം കോടി രൂപ നിർമാണച്ചെലവ‌് പ്രതീക്ഷിക്കുന്ന മെഡിക്കൽ കോളേജ‌് 65 ഏക്കർ ഭൂമിയിലാണ‌് സ്ഥാപിക്കുന്നത‌്. 2013 നവംബർ 30ന‌് തുടങ്ങിയ കെട്ടിടനിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നുവെങ്കിലും ഇപ്പോള്‍ നിര്‍മാണം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. ഇതോടെ കാസർഗോഡ് ജില്ലയിലും കർണാടക അതിർത്തിയിലുമുള്ളവർക്കും വിദഗ‌്ധ ചികിത്സയ‌്ക്ക‌് മംഗളൂരുവിനെ ആശ്രയിക്കുന്നതും ഒഴിവാക്കാം. എൻഡോസൾഫാൻ ദുരിതബാധിതർക്കും പുതിയ മെഡിക്കല്‍ കോളേജ് പ്രയോജനപ്പെടുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.