അറസ്റ്റിനെ പേടി; ഗവാസ്‌ക്കറിനോട് മാപ്പ് പറഞ്ഞ് തടിയൂരാന്‍ എഡിജിപിയുടെ മകളുടെ ശ്രമം
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ നിന്നൊഴിവാകാകന്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ ശ്രമം. കേസ് ഒതുക്കി തീര്‍ക്കാനുള്ള വിവിധ ശ്രമങ്ങള്‍ പാളിയതിനെ തുടര്‍ന്നാണ് പ്രതിയുടെ പുതിയ നീക്കം. നേരത്തെ ഗവാസ്‌കറിനെ കേസില്‍ കുടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ആ നീക്കം പാളിപ്പോയിരുന്നു.
കേസില്‍ മുഖ്യസാക്ഷിയായ ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന റിപ്പോര്‍ട്ടും നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഗവസ്‌ക്കര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയും ശക്തമാവുകയും തെളിവള്‍ ഉണ്ടാവുകയും ചെയ്തതോടെ കേസില്‍ എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനിടേയാണ് കേസില്‍ ഒത്തുതീര്‍പ്പിനായി പ്രതിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായത്.
അന്വേഷണം
കേസില്‍ അന്വേഷണം ഐപിഎസ് അസോസിയേഷന്റെ ഇഷ്ടപ്രകാരമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന ആരോപണം ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെയായിരുന്നു എഡിജിപിയുടെ മകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തയ്യാറാവാതിരുന്നത്. ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ഔദ്യോഗിക പക്ഷവും തച്ചങ്കരി പക്ഷവും ഒന്നിച്ച് എഡിജിപി സുദേഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോടതി
എന്നാല്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തിമാക്കിയിരുന്നു. എന്തിനാണ് സ്നിക്ത അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് വരെ കോടതി ചോദിച്ചിരുന്നു. പ്രത്യേകം സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില്‍ അറസ്റ്റല്ലാത്ത മറ്റുവഴികള്‍ ഇല്ല എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ്് സ്‌നിക്ത പുതിയ നീക്കവുമായി രംഗത്ത് എത്തിയത്.
മാപ്പ് പറയാന്‍
സംഭവത്തില്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്നാണ് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്ത ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്്‌നിക്ത മാപ്പ് പറയാന്‍ തയ്യാറാണെന്ന് അറിയിച്ചത്.
ഗവാസ്‌ക്കറിന്റെ കുടുംബം
മാപ്പ് പറയാന്‍ എഡിജിപിയുടെ മകള്‍ തയ്യാറായെങ്കിലും ഇതിനോട് ഗവാസ്‌ക്കറിന്റെ കുടുംബം എങ്ങനെ പ്രതികരിക്കുമെന്നാണ് പ്രധാനം. നിലവിലെ സാഹചര്യത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും ഗവാസ്‌കറോ അദ്ദേഹത്തിന്റെ കുടുംബമോ തയ്യറാല്ലെന്നാണ് സൂചന.
എഡിജിപി
ഈ കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലായിരുന്നു എഡിജിപിയുടെ മകള്‍ മാപ്പ് പറയാന്‍ തയ്യാറായത്. എന്നാല്‍ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്‌കര്‍ അഭിഭാഷകന്‍ മുഖേന എഡിജിപിയുടെ മകളെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
പരാതി ഒതുക്കി തീര്‍ക്കാന്‍
ആദ്യഘട്ടത്തില്‍ ഗവാസ്‌ക്കറിനെതിരെ കേസ് എടുത്തതുള്‍പ്പേടെ പരാതി ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെയാണ് മാപ്പ് പറഞ്ഞ് തടിതപ്പാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. നിലവില്‍ കേസന്വേഷണത്തില്‍ ശക്തമായ തെളിവുകളാണ് സ്‌നിക്തക്കെതിരേയുള്ളത്.
മര്‍ദ്ദനമേറ്റത്
എഡിജിപിയുടെ മകളേയും ഭാര്യയേയും കൊണ്ട് പ്രഭാതസവാരിക്കായി കനകകുന്നില്‍ പോയപ്പോള്‍ ആയിരുന്നു ഗവാസ്‌കറിന് മര്‍ദ്ദനമേറ്റത്. തലേ ദിവസം പ്രഭാത സവാരിക്ക് പോയപ്പോള്‍ അവരുടെ ഫിസിക്കല്‍ ട്രെയിനറുമായി ഗവാസ്‌കര്‍ സംസാരിച്ചിരുന്നു. അത് ഇരുവര്‍ക്കും ബോധിച്ചില്ല. തിരിച്ച് വണ്ടിയില്‍ കയറിയത് മുതല്‍ തന്നെ ഇരുവരും ഗവാസ്‌കറെ ചീത്ത വിളിക്കുകയായിരുന്നു. ഇത് ഗവാസ്‌കര്‍ എഡിജിപിയോട് പരാതിപ്പെട്ടു.
ചീത്തവിളി
പിറ്റേന്നും പ്രഭാത സവാരിക്കായി ഗവാസ്‌ക്കര്‍ ഇരുവരേയും കൊണ്ട് പോയി. എന്നാല്‍ എഡിജിപിയോട് താന്‍ പരാതി പറയുമല്ലേ എന്ന് ചോദിച്ചായി ചീത്തവിളി. ഉടന്‍ വണ്ടി നിര്‍ത്തി. തെറിവിളി നിര്‍ത്തിയില്ലേങ്കില്‍ താന്‍ വണ്ടിയെടുക്കില്ലെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞതോടെ ഇരുവരും ദേഷ്യപ്പെട്ട് വണ്ടിയില്‍ നിന്ന് ഇറങ്ങിപ്പോയി ഓട്ടോ വിളിച്ചു. ഇതിനിടെ തിരിച്ച് വന്ന മകള്‍ മൊബൈല്‍ എടുത്ത് തന്നെ തലങ്ങും വിലങ്ങും കഴുത്തിന് മര്‍ദ്ദിച്ചെന്നായിരുന്നു ഗവാസ്‌കറിന്റെ പരാതി.
പോരാട്ടം തുടരും
മര്‍ദ്ദനത്തില്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് സാരമായ പരുക്ക് ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 24 വയസുള്ള സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാസമ്പന്നയായ പെണ്‍കുട്ടിയാണ് എഡിജിപിയുടെ മകള്‍. അച്ഛനും മകള്‍ക്കുമെതിരെ തിരിഞ്ഞത് തന്റെ ജോലിക്കും ജീവനും തന്നെ ഭീഷണിയാണെന്ന് തനിക്ക് അറിയാം. എങ്കിലും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയെങ്കിലും ഈ പോരാട്ടം തുടരുമെന്നും ഗവാസ്‌കര്‍ വ്യക്തമാക്കിയിരുന്നു.