കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് അടൂർ ഗോപാലകൃഷ്ണൻ; മാറ്റി നിർത്തേണ്ടത് മതവും ജാതിയുമെന്ന് മറുപടി!
തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് ന്രോധനം ഏർപ്പെടുത്തണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. അടുത്ത പത്തു വർഷത്തേക്ക് യൂണിയൻ പ്രവർത്തനം വേണ്ടെന്നു വെക്കണമെന്നാണ് അടൂർ വ്യക്തമാക്കിയത്. വിദ്യാർത്ഥികളെ രാഷ്ട്രീയ പാർട്ടികൾ ചട്ടുകമാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാർത്ഥികളെ ഉപയോഗിച്ച് ചാവേറുകളെ സൃഷ്ടിക്കുകയാണ് പാർട്ടികൾ ചെയ്യുന്നതെന്നും ഇത് ഉപേക്ഷിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനും പറഞ്ഞു.
കോൺഗ്രസ്സിന്റെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതി സംഘടിപ്പിച്ച 'കലാലയം മുറിവ് വേണ്ട അറിവുമതി’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അടൂരിന്റെ പരാമർശം. എന്നാൽ ഇതിന് ചുട്ട മറുപടിയുമായി അതേ വേദിയിൽ അധ്യാപകൻ ഡോ. ജോർജ് ഓണക്കൂർ രംഗത്തെത്തി. മാറ്റിനിര്‍ത്തേണ്ടതും വെറുക്കപ്പെടേണ്ടതും രാഷ്ട്രീയമല്ലെന്നും മറിച്ച് ജാതിയേയും മതത്തേയുമാണെന്നായിരുന്നു ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

യുണിവേഴ്സിറ്റി കോളേജിലെ സംഭവം...
കഴിഞ്ഞ ദിവസങ്ങളിൽ യൂണിവേഴ്സിറ്റി കോളേജിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ഒരു വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. പ്രതി പിഎസ്സി ലിസ്റ്റിലുള്ളതും ഉത്തരകടലാസുകൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതും വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിപാടി.

മറക്കേണ്ട ഒരു അധ്യായമായി മാറണം
പത്ത് വര്‍ഷത്തേക്കെങ്കിലും യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മൊറട്ടോറിയം കൊടുക്കുക, നമുക്ക് ഈ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. സ്കൂളുകളിലോ കോളേജുകളിലോ രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള യൂണിയനുകൾ വേണ്ട. കലാലയത്തിലെ രാഷ്ട്രീയം മറക്കേണ്ട ഒരു അധ്യായമായി നമ്മൾ കാണമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്ത് വർഷത്തേക്ക് അവധി
പലരും പറയുന്നത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അനുവാദം കൊടുക്കുക എന്നൊക്കെയാണ്. അതൊന്നും ഇതിന് പരിഹാരമായി എനിക്ക് തോന്നുന്നില്ല. ഒരു പത്തുവര്‍ഷത്തേക്ക് ഇതിനൊരു അവധി കൊടുക്കണം. രണ്ട് ഗുണങ്ങള്‍ ഉണ്ട് അതുകൊണ്ട്. വിദ്യാര്‍ത്ഥികളെ രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ ചട്ടുകങ്ങളായി ഉപയോഗിക്കുന്ന രീതി മാറണമെന്നും അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയത്തെ പരമാവധി ദുഷിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി വൃത്തിയാക്കിയെടുക്കാൻ കഴിയില്ല. വേണ്ട എന്ന് വെക്കൽ മാത്രമാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.

അടൂരിന് മറുപടിയുമായി ജോർജ് ഓണക്കൂർ
എന്നാൽ അടൂർ ഗോപാലകൃഷ്ണന് ചുട്ട മറുപടിയുമായി അധ്യാപകൻ ഡോ. ജോർജ് ഓണക്കൂർ രംഗത്തെത്തി. രാഷ്ട്രീയ വിമുക്തമായ ക്യാമ്പസ് ചിന്തിക്കാൻ കൂടികഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അക്രമരാഷ്ട്രീയത്തെ മാറ്റിനിര്‍ത്തണം എന്നാണ് അടൂര്‍ ഉദ്ദേശിച്ചത് എന്ന് ഞാന്‍ കരുതുന്നു. രാഷ്ട്രീയത്തെ മാറ്റിനിര്‍ത്തിയാല്‍ നമ്മുടെ സമൂഹത്തില്‍ ജാതി വളരും മതം വളരും. അത് നേരിട്ട് കണ്ടതാണെന്നും. എന്റെ കൂട്ടുകാരനാണ് പ്രോഫ. ടിജെ ജോസഫ് എന്നും ജോർജ് ഓണക്കൂർ വ്യക്തമാക്കി.

ടിജെ ജോസഫ് വിഷയം...
ടിജെ ജോസഫിന് വെട്ടു കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോടതി ഉത്തരവ് പ്രകാരം തിരിച്ചെടുത്തത് ജോസഫ് റിട്ടയർ ചെയ്യുന്ന മാർച്ച് 31നായിരുന്നു. മതമനോഹാരിത പ്രസംഗിക്കുന്ന ഒരു കാത്തലിക് മാനേജ്‌മെന്റ് ചെയ്തത് മാര്‍ച്ച് 31 ന് അദ്ദേഹത്തെ തിരിച്ചെടുക്കുകയാണ്. അന്ന് കോളേജിന് അവധിയും കൊടുത്തു. ഈ രാജ്യത്ത് നമ്മള്‍ വെറുക്കേണ്ട, മാറ്റിനിര്‍ത്തേണ്ട ഒന്ന് എന്ന് പറയുന്നത് ജാതിയും മതവും അത് പ്രസരിപ്പിക്കുന്ന ഇത്തരം കാര്യങ്ങളുമാണ്. അതിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം നമ്മള്‍ എല്ലാവരും നല്ല ദേശീയ ബോധമുള്ള, രാഷ്ട്രബോധമുള്ള പ്രവര്‍ത്തകരായി പൊളിറ്റിക്കല്‍ സിസ്റ്റത്തിന്റെ ഭാഗമായിട്ട് മാറുക എന്നതാണെന്നും ജോർജ് ഓണക്കൂർ വ്യക്തമാക്കി.












Click it and Unblock the Notifications