വിക്രം സാരാഭായ് സ്പേസ് സെന്റർ അടച്ച് പൂട്ടുമോ? പരിചയ സമ്പന്നരായ തൊഴിലാളികളെ പിരിച്ച് വിടുന്നു
500 ഡാറ്റാ എന്ട്രി ഓപ്പറേറ്റർമാരെയാണ് ആദ്യ ഘട്ടത്തിൽ പിരിച്ചു വിട്ടത്. പുറം കരാർ സ്വന്തക്കാരുടെ കന്പനികൾക്ക് നൽകി ലക്ഷങ്ങൾ അടിച്ചു മാറ്റാനുള്ള ശ്രമമെന്നാണ് ആക്ഷേപം
തിരുവനന്തപുരം: രാജ്യത്തിന്‌റെ അഭിമാന സ്തംഭമായ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്‌ററില്‍ നിന്ന് കരാര്‍ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു.പരിചയ സമ്പന്നരായ തൊഴിലാളികളെ ഒഴിവാക്കി ഉന്നതരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് പുറം കരാര്‍ നല്‍കുന്നതിനായാണ് നീക്കമെന്നും ആരോപണം ഉയര്‍ന്നു.. ആയിരം രൂപയ്ക്ക് കരാര്‍ തൊഴിലാളി ചെയ്യുന്ന ജോലി ലക്ഷങ്ങള്‍ക്ക് പുറംകാരാര്‍ നല്‍കാനാണ് ശ്രമമത്രെ.
വിക്രം സാരാഭായ് സ്‌പേസ് സെന്‌ററില തന്നെ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള ബിനാമി കമ്പനികളാണ് ഇത്തരം കരാറുകള്‍ ഏറ്റെടുക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. ആദ്യ ഘട്ടത്തില്‍ 500 ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍മാരെയാണ് പിരിച്ച് വിട്ടത്.
നിലവിലെ രീതി അനുസരിച്ച് എല്ലാവര്‍ഷവും കരാര്‍ പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്. പുതിയ യൂണിറ്റ് റേറ്റ് രീതി നടപ്പിലാക്കുന്നതോടെ ഇപ്പോള്‍ ജോലിയിലുള്ളവര്‍ക്ക് സീനിയോരിറ്റി നഷ്ടപ്പെടാനിടയാകുമെന്നും പരാതി ഉണ്ട്. ഇത് ശമ്പളം കുറയുന്നതിന് കാരണമാകും. സ്വകാര്യ കരാര്‍ ഏജന്‍സികളുടെ ചൂഷണത്തിന് വിധേയരായി വളരെ ചെറിയ സമയത്തേക്ക് മാത്രമാണ് തൊഴില്‍ ചെയ്യാന്‍ അനുവാദം ലഭിക്കുക.തുല്യ ജോലിക്ക് തുല്യ വേതനമെന്ന സുപ്രീംകോടതി വിധി വിഎസ്എസ് സിയില്‍ നടപ്പിലാക്കാറില്ലെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു.
ആര്യാ ഇലട്രിക്കല്‍സ്, ഡാറ്റാ പാറ്റേണ്‍ ചെന്നൈ, ഹൈറല്‍ ഫാബ്‌സ്, ഐഎസ്ആര്‍ഒ അപ്രന്‌റീസ് ഹോള്‍ഡേസ് കമ്പനി എന്നിവയ്ക്കാണ് ഇപ്പോള്‍ പ്രധാനമായും പുറംകരാര്‍ നല്‍കിയിരിക്കുന്നത്. വിആര്‍എസ് എഞ്ചിനിയര്‍മാരാണ് ഈ കമ്പനികളുടെ ഉന്നത സ്ഥാനത്തിരിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ ഭാരത് സേവക് സോഷ്യൽ വെൽഫയർ പ്രതിനിധി വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ തൊഴിലാളി പ്രതിഷേധം ശക്തമാക്കുമെന്നും രത് സേവക് സോഷ്യൽ വെൽഫയർ പ്രതിനിധി വൺ ഇന്ത്യയോട് പറഞ്ഞു
അതീവ രഹസ്യ സ്വഭാവമുള്ള വിഎസ്എസിസിയെ ജോലികള്‍ പുറംകരാര്‍ നല്‍കുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ആവും. കൃത്യമായ ഓഡിറ്റിംഗിന് വിധേയമാകാത്ത വിഎസ്എസ് സിയില്‍ കോടിക്കണക്കിന് രൂപയുടെ തിരികമറി നടക്കുന്നതായും ആക്ഷേപമുണ്ട്.