'കൂടുതൽ പണം കിട്ടിയാൽ അവർ അമ്പലവും വിൽക്കില്ലേ, ഗുരുവായൂരപ്പനെ ദേവസ്വം ബോർഡ് ട്രോളാൻ ഇട്ടുകൊടുത്തു'
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ വാഹനം ലേലത്തില്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദായിരുന്നു വാഹനം 15,10000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത്. ഇതിനിടെ 21 ലക്ഷം രൂപയ്ക്ക് വാഹനം നല്‍കാനാകുമോ എന്ന ദേവസ്വം ഭരണ സമിതി ആരാഞ്ഞു.
റീത്ത് വേണ്ട; പൊതുദര്ശനത്തില് ആ പാട്ട് കേള്‍പ്പിക്കണം; പിടി തോമസ് മരണത്തെ മുന്നില്‍ കണ്ടിരുന്നോ?
ഇതിന് പിന്നാലെയാണ് ലേലവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നത്. താന്‍ ലേലത്തില്‍ പിടിച്ച തുകയ്ക്ക് വാഹനം സ്വന്തമാക്കാമെന്നും ജിഎസ്ടി അടക്കം 18 ലക്ഷം രൂപ മുടക്കേണ്ടി വരുമെന്ന് അമല്‍ അറിയിച്ചു. തുടര്‍ന്ന് ഭരണ സമിതി ലേലത്തിന് അംഗീകാരം നല്‍കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ലേലവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത് ജോത്സ്യന്‍ ഹരി പത്തനാപുരം..അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
ഞാന്‍ ഗുരുവായൂരപ്പന്റെ ഭക്തനാണ്, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭക്തനല്ല, ഗുരുവായൂരപ്പന്റെ ഭക്തനായ ഞാന്‍, ഗുരുവായൂരപ്പനെ കച്ചവടം ചെയ്യുന്നതിനെ എതിര്‍ക്കുന്നു. അവിടെ ഒരു ലേലം ഒരു പ്രോസീജിയര്‍ നിശ്ചയിക്കുന്നു. ഗുരുവായൂര്‍ പോലുള്ളവ ഒരു ലേലം വയ്ക്കുന്നത് ആദ്യമായി നടക്കുന്ന സംഭവമല്ല. പണ്ട് മുതലേ ചെയ്തിട്ടുള്ള കാര്യമാണ്.
ലേലം പിടിച്ച് കഴിയുമ്പോഴാണ്, 21 ലക്ഷം കിട്ടുമായിരുന്നെന്ന് മനസിലായത്. ഉടനെ ഈ വാഹനം കൊടുക്കില്ലെന്ന് പറയുന്നത് മര്യാദകേടാണ്. അത് ഗുരുവായൂരപ്പനെ വില്‍ക്കുന്നത് പോലെയാണ്. ഒരു ഭക്തന്‍ എന്ന നിലയില്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. അത് തെറ്റാണ്. ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്ന് ഹരി പത്തനാപുരം പറയുന്നു.
വാഹനം കൊടുത്തില്ലെങ്കില്‍, ലേലം പിടിച്ച അമല്‍ മുഹമ്മദ് എന്ന വ്യക്തി കോടതിയില്‍ പോയേക്കും, അപ്പോള്‍ സ്വാഭാവികമായും കോടതി ചോദ്യങ്ങള്‍ ഉന്നയിക്കും. പിന്നീട് ശബരിമല പോലെ ചര്‍ച്ചകള്‍ ഉണ്ടാക്കാന്‍ വഴിയൊരുക്കും. ഗുരുവായൂരപ്പനെ ട്രോളാന്‍ ഇട്ടുകൊടുക്കുന്ന ദേവസ്വം ബോര്‍ഡ്. കഷ്ടമാണിതെന്ന് ഹരി വ്യക്തമാക്കുന്നു. വില്ലേജ് വാര്‍ത്ത എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഇവര്‍ എന്തിനാണ് ഇത്ര ആക്രാന്തം പിടിക്കുന്നത്. ഇവര്‍ക്ക് എടുക്കാനുള്ള പൈസ ഒന്നുമല്ലല്ലോ ഇത്. എത്രയോ നല്ല കാര്യങ്ങള്‍ അവിടുന്ന് ചെയ്യാന്‍ കഴിയും. എന്നോട് തന്നെ ഒരുപാട് പേര്‍ പറയാറുണ്ട്, ഗുരുവായൂര്‍ അമ്പലത്തിനടുത്ത്, അവസാന നാളുകള്‍ കഴിച്ചുകൂട്ടണമെന്ന് പ്രായമുള്ളവര്‍ പറയാറുണ്ട്. ഈ കിട്ടുന്ന പൈസ ഉപയോഗിച്ച് നല്ലൊരു ഫ്‌ളാറ്റ് പോലെ പണിത് ഭക്ഷണമൊക്കെ നല്‍കി പ്രായമായ അമ്മമാരെയൊക്കെ താമസിപ്പിക്കാനുള്ള ഒരു സൗകര്യം ഒരുക്കണം.
ഗുരുവായൂര്‍ അമ്പലത്തെ വിറ്റു തിന്നുന്ന ഒരു നടപടി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. ലേലം ഒരാള്‍ പിടിച്ചാല്‍ അത് അദ്ദേഹത്തിന് തന്നെ നല്‍കണം. ഗുരുവായൂരപ്പന്‍ വിചാരിച്ചിട്ടായിരിക്കുമല്ലോ, അയാള്‍ക്ക് ആ ലേലം കിട്ടിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പങ്കുവച്ചപ്പോള്‍ ഒരു സ്‌നേഹിതന്‍, അതി സമ്പന്നനായ ഒരാളാണ്, അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
ഹരീ, വേണമെങ്കില്‍ എനിക്ക് ഈ വാഹനം പൈസ കൊടുത്ത് ലേലം പിടിക്കാനാകും. പക്ഷേ, ഗുരുവായൂരപ്പന് കിട്ടിയ മുതല്‍ എനിക്ക് വേണ്ട എന്ന വിചാരിച്ചതുകൊണ്ടാണ് ഞാന്‍ അത് വാങ്ങിക്കാതിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയും ചിന്തിക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്- ഹരി പറഞ്ഞു.
അമല്‍ മുഹമ്മദ് എന്നയാള്‍ അദ്ദേഹത്തിന്റെ മകന്റെ പ്രായം വച്ചിട്ടുള്ള പൈസ കൊടുക്കുക എന്ന് പറയുന്നത്, അദ്ദേഹത്തിന് താല്‍പര്യമുണ്ടായിട്ടായിരിക്കാം. ദേവസ്വം ബോര്‍ഡ് കാണിക്കുന്നത് ചതിവാണ്. ചതിവ് ഇവര്‍ നടത്തിക്കോട്ടെ, പക്ഷേ ഗുരുവായൂരപ്പന്റെ പേരില്‍ നടത്തുന്നത് ഒരു ഭക്തനെന്ന നിലയില്‍ എനിക്ക് അംഗീകരിക്കാനകില്ല. അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട് നേരത്തെ പ്രതികരണം നടത്തിയതെന്ന് ഹരി പത്തനാപുരം പറയുന്നു.
സീ കേരളയിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട്, കഴിഞ്ഞ വിഷുവിന് കണ്ട ഒരു കാഴ്ച, എത്രയോ രൂപയുടെ ചീട്ട് എടുത്താല്‍ ഗുരുവായൂരപ്പനെ അടുത്ത് നിന്ന് കാണാം. അങ്ങനെയൊക്കെ പറയുന്നത് ഒരു കച്ചവടമായിട്ടാണ് എനിക്ക് തോന്നിയത്. ഒരു കച്ചവട സ്ഥാപനമാക്കി ഗുരുവായൂരിനെ മാറ്റരുത്. ഗുരുവായൂരപ്പന് കിട്ടിയ ഒരു സാധനം വസ്തുക്കച്ചവടം പോലെ ചെയ്യുന്നത് ഒരു മര്യാദയല്ല.
അമല്‍ മുഹമ്മദ് അല്ല, ഇവിടുത്തെ പ്രശ്‌നം. ഇവിടുത്തെ പ്രശ്‌നം പണമാണ്. ഒരാള്‍ ഒരു പൈസ കൊടുത്ത് ലേലം പിടിച്ചാല്‍ അത് അയാള്‍ക്ക് കൊടുക്കുക. അല്ലാതെ കൂടുതല്‍ പൈസ കിട്ടിയാല്‍ കൊടുക്കാതിരിക്കുക എന്നൊക്കെ പറയുന്നത് മര്യാദയല്ല. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയ്തത് പൂര്‍ണമായും തെറ്റാണ്. കൂടുതല്‍ പൈസ കിട്ടിയാല്‍ ഇവര്‍ ചിലപ്പോള്‍ അമ്പലം വില്‍ക്കില്ലേ എന്നും ഹരി പത്തനാപുരം ചോദിക്കുന്നു.
Recommended Video