ബാലഭാസ്കറിന്റെ മരണം; കാർ ഓടിച്ചത് അർജുൻ എന്ന് നിഗമനം, നിർണായക തെളിവ് ലഭിച്ചു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമെന്ന സ്ഥിരീകരണത്തിലേക്ക് ക്രൈം ബ്രാഞ്ച് സംഘം. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുൻ ആണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമാക്കി. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അപകട സമയത്ത് 100 കിലോമീറ്ററിനും 120 കിലോമീറ്ററിനും ഇടയിലായിരുന്നു വേഗത.
യെഡ്ഡിയുടെ നീക്കങ്ങളെല്ലാം പാളി!! തിരിഞ്ഞു നേക്കാതെ അമിത് ഷാ, വിമതര്ക്കും മുഖം കൊടുത്തില്ല
അർജുന് തലയ്ക്ക് പരുക്കേറ്റത് മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നാണ് ഫോറൻസിക് പരിശോധനാ ഫലം. ബാലഭാസ്കർ പിൻസീറ്റിൽ മധ്യഭാഗത്തായിരുന്നു ഇരുന്നതെന്നും വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറൻസിക് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അർജുനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. 2018 സെപ്റ്റംബററിലാണ് ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും മരണത്തിന് ഇടയാക്കിയ അപകടം സംഭവിച്ചത്. ബാലഭാസ്കറിന്റെ മകൾ തേജസ്വനി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിസ്തയിലിരുന്ന ശേഷമാണ് ബാലഭാസ്കർ മരിക്കുന്നത്. ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും ഗുരുതരമായി പരുക്കേറ്റിരുന്നു.
അപകട സമയത്ത് വാഹനം ഓടിച്ചത് ആരാണെന്നതിനെ പറ്റി അവ്യക്തത നിലനിന്നിരുന്നു. വാഹനം ഓടിച്ചത് ബാലഭാസ്കറാണെന്നാണ് ഡ്രൈവർ അർജുൻ മൊഴി നൽകിയത്. എന്നാൽ വാഹനം ഓടിച്ചത് അർജുനാണെന്നും ബാലഭാസ്കർ പിൻസീറ്റിൽ വിശ്രമിക്കുകയാണെന്നുമായിരുന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി. സാക്ഷിമൊഴികളും വ്യത്യസ്തമായിരുന്നു. ഈ കുരുക്കഴിക്കാൻ ഫോറൻസിക് പരിശോധന നടത്തുകയായിരുന്നു.
ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയും അപകടത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകിയത്. അർജുന്റെ തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റിരുന്നു. ഡ്രൈവർ സീറ്റിൽ ഇരിക്കുന്നവർക്കാണ് ഇത്തരത്തിൽ പരുക്കേൽക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതിനാലാണ് ഇടിയുടെ ആഘാതത്തിൽ മരണത്തിന് കാരണമായത്. അതേ സമയം അപകടത്തിൽ അസ്വഭാവികത ഇല്ലെന്നാണ് ഫോറൻസിക് പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നത്.