21 പോര, 23 തികഞ്ഞില്ലേൽ ഇനി മദ്യമില്ല.. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയർത്താൻ സർക്കാർ
തിരുവനന്തപുരം: മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ പ്രായപരിധിയായ 21ല്‍ നിന്നും 23 വയസ്സിലേക്ക് ഉയര്‍ത്താനാണ് തീരുമാനം. ഇതിന് വേണ്ടി അബ്കാരി നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തും. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. വനിതാ കമ്മീഷന് കൂടുതല്‍ അധികാരം നല്‍കാനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്. പരാതികള്‍ തീര്‍പ്പാക്കുന്നതിന് ഏത് വ്യക്തിയേയും വിളിച്ച് വരുത്താന്‍ അധികാരം നല്‍കുന്ന തരത്തില്‍ നിയമഭേദഗതി വരുത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.

സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് സ്വകാര്യ സംരഭകര്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനമെടുത്തു. ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ പുറമ്പോക്ക് ഭൂമി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് ധാന്യസംഭരണശാല നിര്‍മ്മിക്കാന്‍ വിട്ടുനല്‍കാനും തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് വിട്ടുകൊടുക്കുക. തൃശൂര്‍ കേരള ഫീഡ്‌സിലെ മാനേജീരിയല്‍, മേല്‍നോട്ട വിഭാഗത്തില്‍ പെടുന്നവരുടെ വേതനം പരിഷ്‌ക്കരിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.












Click it and Unblock the Notifications