കതിരൂര്‍ മനോജ് വധം; സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
തലശേരി: ആര്‍.എസ്.എസ് ശിക്ഷാ പ്രമുഖ് കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 19 പ്രതികളാണുള്ളത്. ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരെയെല്ലാം സിബിഐ അറസ്റ്റു ചെയ്തു. എന്നാല്‍ കേസില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആയിരത്തോളം പേജുകള്‍ വരുന്നതാണ് കുറ്റപത്രം എന്നാണ് റിപ്പോര്‍ട്ട്. സിബിഐ ഏറ്റെടുത്ത കേസ് ആയതിനാല്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്നും കേസ് പിന്നീട് സിബിഐ കോടതിയിലേക്ക് മാറ്റും. 230 ലേറെ സാക്ഷികളുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. പ്രതികള്‍ ഉപയോഗിച്ച ആയുധവും വാഹനവും കണ്ടുകെട്ടി.
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജിനെ കതിരൂര്‍ ഡയമണ്ട് മുക്കില്‍വെച്ച് കൊലപ്പെടുത്തിയത്. വാഹനത്തിനുനേരെ ബോംബെറിഞ്ഞ് ഭീതിപരത്തിയശേഷം കൊല നടത്തുകയായിരുന്നു. വിക്രമന്‍ ആണ് കേസിലെ ഒന്നാം പ്രതി. പാട്യം സ്വദേശി വിജേഷ്, ശിവപുരം സ്വദേശി ടി. പ്രഭാകരന്‍, കോട്ടയം പൊയിലിലെ സുജിത്ത്, കതിരൂരിലെ നന്ദിയത്ത് വിനോദ്, കടമ്പേരിയിലെ കരിങ്കയം കൃഷ്ണന്‍ എന്നിവരും കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടവരാണെന്ന് കണ്ടെത്തി.
തുടക്കത്തില്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയ കേസ് ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദം മൂലം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. സിപിഎമ്മിലെ പ്രമുഖരായ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. എന്നാല്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയതില്‍ കൂടുതലായി സിബിഐയ്ക്ക് കേസില്‍ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ല.