മണ്ഡലകാലത്ത് യുവതികളെ ഹെലികോപ്റ്ററിൽ സന്നിധാനത്ത് എത്തിക്കാൻ സാധ്യത, 500ലധികം പേർ തയ്യാർ
Recommended Video
തിരുവനന്തപുരം: സുപ്രീം കോടതി വിധിക്ക് ശേഷം രണ്ട് തവണ ശബരിമല നട തുറന്നപ്പോഴും സംഭവിച്ചത് മണ്ഡലകാലത്ത് ഒരു തരത്തിലും ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാരും പോലീസും. ശബരിമല ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുളള ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് മണ്ഡല കാലത്ത് പോലീസ് ഒരുക്കുക.
പമ്പയിലെത്തുന്ന വാഹനങ്ങള്‍ക്ക് പാസ്സ് നിര്‍ബന്ധമാക്കിയും ആകാശ നിരീക്ഷണം നടത്തിയുമൊക്കെ പ്രതിഷേധക്കാരെ നേരിടാന്‍ തന്നെയാണ് പോലീസ് തീരുമാനം. മണ്ഡലകാലത്തേക്ക് ഇതിനകം തന്നെ 500 അധികം സ്ത്രീകള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിക്കഴിഞ്ഞു. ഇവരെ ഹെലികോപ്റ്റര്‍ വഴി പോലീസ് സന്നിധാനത്തേക്ക് എത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡലകാലത്തും പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി വ്യക്തമാക്കിയ സാഹചര്യത്തിൽ അവയ്ക്ക് തടയിടാനുളള പോലീസ് തയ്യാറെടുപ്പുകളുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്.
പ്രതിഷേധത്തിൽ മുങ്ങി സന്നിധാനം
തുലാമാസ പൂജകള്‍ക്കായും ചിത്തിര ആട്ട വിശേഷത്തിനായും നട തുറന്നപ്പോള്‍ യുവതികള്‍ ശബരിമലയില്‍ എത്തിയിരുന്നുവെങ്കിലും ഒരാളെപ്പോലും ദര്‍ശനം നടത്തിക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. സന്നിധാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കാതെ പോലീസ് സംയമനം പാലിക്കുകയും നടപ്പന്തല്‍ വരെ എത്തിയ സ്ത്രീകളെ പോലും തിരികെ കൊണ്ടു പോവുകയുമാണുണ്ടായത്. തൊഴാനെത്തുന്ന ഭക്തരല്ല, മറിച്ച് ബിജെപിക്കാരാണ് പ്രതിഷേധത്തിനുളളത് എന്നത് പോലീസ് സ്ഥിരീകരിക്കുന്നു.
ഭക്തർ 200 പേർ മാത്രം
ഇത്തവണ എത്തിയ എഴായിരത്തിലധികം പേരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ത്ഥ ഭക്തരെന്നും മറ്റുളളര്‍ പ്രതിഷേധിക്കാന്‍ വന്നവരാണെന്നും പോലീസ് പറയുന്നു. മണ്ഡലകാലത്ത് ഇതിലും ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് കരുതുന്നു. അതുകൊണ്ട് തന്നെ പമ്പ വഴി കാല്‍നടയായി യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുക എന്നത് പോലീസിനെ സംബന്ധിച്ച് ദുഷ്‌കരമാകും.
ഹെലികോപ്റ്ററിൽ എത്തിച്ചേക്കും
എത്ര സുരക്ഷയൊരുക്കിയാലും സന്നിധാനത്ത് പ്രതിഷേധമുയര്‍ന്നാല്‍ അവിടെ പോലീസ് നടപടി സര്‍ക്കാരിനെ സംബന്ധിച്ച് ആത്മഹത്യാപരമാകും. അതുകൊണ്ട് മണ്ഡലകാലത്ത് പോലീസ് കുറച്ച് കൂടി പ്രായോഗികമായ വഴികളാവും തേടുക. ദര്‍ശനത്തിന് എത്തുന്ന യുവതികളെ ഹെലികോപ്റ്ററില്‍ സന്നിധാനത്ത് എത്തിക്കാനാണ് പോലീസ് ആലോചിക്കുന്നതെന്ന് ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
തയ്യാറായി 560 യുവതികൾ
കേരളത്തിന് അകത്തും പുറത്തുമുളള നിരവധി സ്ത്രീകളാണ് കുടുംബസമേതവും അല്ലാതെയും മണ്ഡലകാലത്ത് ശബരിമലയില്‍ എത്താനൊരുങ്ങുന്നത്. ഇതിനകം തന്നെ ശബരിമല ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള 560 സ്ത്രീകളാണ്. ഇവരില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നുളളവരാണ്.
അന്യസംസ്ഥാനക്കാർ കൂടുതൽ
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സ്ത്രീകളാണ് മറ്റുളളവര്‍. ഇവിടങ്ങളില്‍ നിന്നെത്തുന്ന യുവതികളെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഹെലികോപ്റ്റര്‍ വഴി ശബരിമലയില്‍ പോലീസ് എത്തിച്ചേക്കും എന്നാണ് സൂചന. പോലീസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
വ്യോമനിരീക്ഷണം ശക്തമാക്കും
അക്രമികളെ തടയാന്‍ പോലീസ് ശബരിമലയിലും പരിസരത്തും വ്യോമനിരീക്ഷണം ശക്തമാക്കും. വ്യോമസേനയുടേയും നാവിക സേനയുടേതും പങ്കാളിത്തത്തോടെയാണ് ആകാശ നിരീക്ഷണം നടത്തുക. നിലയ്ക്കലിലെ ഹെലിപാഡ് അത്യവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനാകുന്ന വിധത്തില്‍ തയ്യാറാക്കി നിര്‍ത്തും. പത്തനംതിട്ട ഡിസിപി ആയിരിക്കും വ്യോമനിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസര്‍.
വാഹനങ്ങൾക്ക് പാസ്സ് നിർബന്ധം
മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പോലീസ് പാസ്സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അവരവരുടെ സ്ഥലങ്ങളിലെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പാസ് വാങ്ങേണ്ടതുണ്ട്. ഈ പാസ്സ് കൈവശമില്ലാത്ത വാഹനങ്ങള്‍ക്ക് പോലീസ് പാര്‍ക്കിംഗ് അനുവദിക്കില്ല. ബേസ് ക്യാംപായ നിലയ്ക്കല്‍ വരെ മാത്രമേ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ അനുവദിക്കൂ. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് മാത്രമാണ് അനുമതി.
രാഹുൽ ഗാന്ധിയെ പൊക്കിപ്പറയുന്ന 'മോദി', കോൺഗ്രസിന് വേണ്ടി വോട്ട് പിടുത്തം, രാഹുൽ ഇറക്കിയ തന്ത്രം!