ഫാൻസ് വെട്ടുകിളികളുടെ മുഖംമൂടി വലിച്ച് കീറേണ്ട സമയം അതിക്രമിച്ചു! പാർവ്വതിക്ക് കയ്യടിച്ച് ചിന്മയി
Recommended Video
കോഴിക്കോട്: സിനിമയാകട്ടെ, രാഷ്ട്രീയമാകട്ടെ എതിര്‍ശബ്ദങ്ങളെ തെറിവിളിച്ച് തോല്‍പ്പിക്കുക എന്നത് സോഷ്യല്‍ മീഡിയയില്‍ പതിവായിരിക്കുന്നു. പൊങ്കാലയെന്ന ഓമനപ്പേരിട്ട് സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ ഈ തെറിവിളികളെ ആഘോഷമാക്കുക പോലും ചെയ്യുന്നു. ഇത്തരം പൊങ്കാലയുടെ ഇരകള്‍ സാധാരണ മാപ്പ് പറഞ്ഞ് രക്ഷപ്പെടുകയാണ് പതിവ്. ഇവിടെയാണ് പാര്‍വ്വതി വ്യത്യസ്തയാവുന്നത്.
ചാരക്കേസിൽ വീണ്ടും വെളിപ്പെടുത്തൽ.. കരുണാകരനെതിരായ ഗൂഢാലോചനയുടെ ഉറവിടം പുറത്ത്!
കസബയിലെ സ്ത്രീവിരുദ്ധതയുടെ മഹത്വവത്ക്കരണം ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ കൂട്ടസൈബര്‍ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുമ്പോഴും ഒരിഞ്ച് പിന്നോട്ട് പോകാന്‍ പാര്‍വ്വതി തയ്യാറല്ല. ഫാന്‍സിന്റെ തെറിവിളി സഹിക്ക വയ്യാതെ കരഞ്ഞ് മാപ്പ് പറഞ്ഞ ലിച്ചിയുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. പാര്‍വ്വതി ആരുടെയും കാല് പിടിക്കാന്‍ നില്‍ക്കുന്നില്ലെന്ന് മാത്രമല്ല, സൈബര്‍ ആക്രമണകാരികള്‍ക്കെതിരെ പരാതിയും നല്‍കിയിരിക്കുന്നു. ഈ ചങ്കുറപ്പിനെ അഭിനന്ദിച്ച് പ്രശസ്ത ഗായിക ചിന്മയി ശ്രീപദ രംഗത്ത് വന്നിട്ടുണ്ട്.
പാര്‍വ്വതിക്ക് പിന്തുണയുമായി ചിന്മയി
ട്വിറ്ററിലാണ് പാര്‍വ്വതിക്ക് പിന്തുണയുമായി ചിന്മയി ശ്രീപദ എത്തിയത്. സൈബര്‍ ആക്രമണത്തിന് എതിരെ പാര്‍വ്വതി പോലീസില്‍ പരാതി നല്‍കിയതിനെ ചിന്മയി അഭിനന്ദിക്കുന്നു. സോഷ്യല്‍ മീഡിയ വഴി ആക്രമണം നടത്തുന്നവരുടെ മുഖംമൂടികള്‍ വലിച്ച് കീറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരത്തില്‍ താന്‍ നേരിട്ട അനുഭവവും ചിന്മയി ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നു.
ചിന്മയിക്ക് സംഭവിച്ചത്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ഒരു കൂട്ടം തമിഴ് ട്വിറ്റേറിയന്‍സ് തനിക്കെതിരെയും ഭീഷണികള്‍ മുഴക്കുകയുണ്ടായി. ഇവര്‍ക്കെതിരെ താനൊരു സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തുകയുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ട് പേര്‍ ജയിലിലായി. മദ്രാസ് ഹൈക്കോടതിയില്‍ ആ കേസ് ഇപ്പോഴും നടക്കുന്നുവെന്നും ചിന്മയി പറയുന്നു. അക്കൂട്ടത്തിലൊരാള്‍ കളക്ടറേറ്റില്‍ ക്ലര്‍ക്കാണ്. രണ്ടാമന്‍ എന്‍ഐഎഫ്ടിക്കാരനും.
പാർവ്വതീ.. മുന്നോട്ട് പോകൂ
ഇത്തരക്കാര്‍ ജാതീയമായി അധിക്ഷേപിക്കും, ആസിഡ് ആക്രമണ ഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കും. ഇവരെ നേരിടുക എളുപ്പമല്ലെന്ന് അറിയാം. എങ്കിലും മുന്നോട്ട് പോവുക എന്നാണ് ചിന്മയിയുടെ ട്വീറ്റ്. ചിന്മയിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആഡിഡാക്രമണ ഭീഷണിയും ബലാത്സംഗ ഭീഷണിയുമടക്കം നടന്നിരുന്നു. തുടര്‍ന്നാണ് ചിന്മയി ഇവര്‍ക്കെതിരെ ക്യാംപെയ്ന്‍ നടത്തിയതും രണ്ട് പേര്‍ അറസ്റ്റിലായതും.
സംഘടിതമായ സൈബർ ആക്രമണം
ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തിലെ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. കസബ സിനിമയില്‍ സ്ത്രീ വിരുദ്ധത ആഘോഷമാക്കിയതിനെതിരെയായിരുന്നു പാര്‍വ്വതിയുടെ പരാമര്‍ശം. ആ വിമര്‍ശനം വ്യക്തിപരമല്ലെന്ന് പാര്‍വ്വതിയുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. പക്ഷെ നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടുകള്‍ മൂലം നേരത്തെ തന്നെ ചിലരുടെ കണ്ണിലെ കരടായ പാര്‍വ്വതിയും വിമന്‍ ഇന്‍ സിനിമ കലക്ടീവും സംഘടിമായി ആക്രമിക്കപ്പെടുകയായിരുന്നു.
തെറിവിളിക്കാരെ കുടുക്കാൻ
പാര്‍വ്വതിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ തെറിവിളിയും സ്ലട്ട് ഷെയ്മിംഗും അപവാദപ്രചരണവും കൊണ്ട് നിറഞ്ഞു. ഇത്തരം പ്രതികരണങ്ങള്‍ അതിര് കടന്നതോടെ നടി മാപ്പ് പറഞ്ഞ് രംഗത്ത് വരുമെന്ന് കരുതിയവര്‍ക്കെല്ലാം നിരാശ മാത്രമായിരുന്നു ഫലം. മാപ്പിന് പകരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കുകയാണ് പാര്‍വ്വതി ചെയ്തത്.
വെട്ടുകിളികളിലൊരാൾ കുടുങ്ങി
പാര്‍വ്വതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയെ ആണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകളുണ്ടാകും എന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. തന്നെ വ്യക്തിഹത്യ ചെയ്യാനും മോശം ഭാഷയില്‍ അധിക്ഷേപിക്കാനും ശ്രമം നടക്കുന്നതായാണ് പാര്‍വ്വതിയുടെ പരാതി.
കൂടുതൽ പേർ കുടുങ്ങും
സൈബര്‍ ആക്രമണം നടത്തിയവരുടെ പേര് വിവരങ്ങള്‍ അടക്കമാണ് പാര്‍വ്വതിയുടെ പരാതി. ഡിസംബര്‍ 24ന് കൊച്ചി റേഞ്ച് ഐജി പി വിജയന് പാര്‍വ്വതി പരാതി നല്‍കിയിരുന്നു. എറണാകുളം സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണം ആയതിനാല്‍ കൊച്ചി സൈബര്‍ സെല്‍ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്.
തെറിവിളിക്കാർ ഭയക്കണം
ഫേസ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാധ്യമങ്ങളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ഏതൊക്കെ അക്കൗണ്ടുകളില്‍ നിന്നാണ് പാര്‍വ്വതിക്കെതിരെ പ്രചാരണം നടക്കുന്നത് എന്നറിയുന്നതിന് വേണ്ടിയാണിത്. വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അധികൃതര്‍ക്ക് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഒളിഞ്ഞിരുന്ന് തെറിവിളിച്ചവര്‍ക്കെല്ലാം പണി കിട്ടുന്ന ലക്ഷണമാണ് കാണുന്നത്.