നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം വേണം; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടി പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 31 - നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
നേരത്തെ സമയ പരിധി നിശ്ചയിക്കാനാവില്ല എന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അറിയിച്ചിരുന്നത്. അന്വേഷണത്തിന്റെ സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അതിജീവിതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒത്തുകളി നടക്കുന്നു എന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
'തുറന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ ദൃശ്യങ്ങൾ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വന്നേനെ';അതിജീവിത
ഇതിന് പിന്നാലെയാണ് അതിജീവിതയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. നടിയുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിച്ചതിന് ശേഷമാണ് അന്വേഷണത്തിന് കൂടുതല്‍ സമയം തേടാന്‍ പ്രോസിക്യൂഷന്‍ ഒരുങ്ങുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമായ കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണം എന്ന നിലപാട് കോടതിയില്‍ ഉയര്‍ത്താനാണ് ക്രൈംബ്രാഞ്ച് ശ്രമം. ഓഡിയോ - വീഡിയോ തെളിവുകളില്‍ ലഭിച്ചിരിക്കുന്ന ഫൊറന്‍സിക് പരിശോധനാ ഫലം അടിസ്ഥാനമാക്കി ഇനിയും പലരേയും ചോദ്യം ചെയ്യല്‍ നടത്തേണ്ടതുണ്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
Recommended Video
നേരത്തെ നടിയെ ആക്രമിച്ച കേസില്‍ ഉന്നത ഇടപെടല്‍ കൊണ്ട് അന്വേഷണം ഇടയ്ക്ക് മന്ദഗതിയിലായിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. തയ്യാറാക്കിയ പട്ടികയിലുള്ള പലരെയും ചോദ്യം ചെയ്തിരുന്നില്ലെന്നും കിട്ടിയ തെളിവുകള്‍വെച്ച് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതിജീവിത നേരിട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം കേസില്‍ കൂടെയുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് അതിജീവിത വ്യക്തമാക്കി.
അതില്‍ ഒരുപാട് നന്ദിയുണ്ട് എന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നും നടി പറഞ്ഞു. മുഖ്യമന്ത്രിയെ കാണണം എന്നുണ്ടായിരുന്നു. ഇപ്പോഴാണ് സാഹചര്യം ഒത്തുവന്നത്. അതില്‍ താന്‍ സംതൃപ്തയാണ് എന്നും അതിജീവിത പറഞ്ഞു. കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞെന്നും പോസിറ്റീവായ പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് എന്നും അതിജീവിത വ്യക്തമാക്കി. ഒരിക്കലും സര്‍ക്കാരിനെതിരേ സംസാരിച്ചിട്ടില്ലെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
കോടതിയെ സമീപിച്ചതിലൂടെ അത്തരമൊരു സന്ദേശം പുറത്ത് വന്നിട്ടുണ്ട് എങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും അതിജീവിത പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തിന് സഹായകരമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം അവര്‍ വ്യക്തമാക്കി. എന്നാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ നടി തയ്യാറായില്ല. അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി. തനിക്ക് നീതി കിട്ടും വരെ പോരാടുമെന്നും അവര്‍ പറഞ്ഞു.
നേരത്തെ നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി എല്‍ ഡി എഫ് നേതാക്കളും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. നടിയുടെ ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയപ്രേരിതമായ നീക്കമാണ് എന്നായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നടിക്കൊപ്പം നിതീ കിട്ടും വരെ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെല്ലാം ആവര്‍ത്തിച്ചിരുന്നു.
18 കാരന്റെ ആക്രമണത്തില്‍ നടുങ്ങി അമേരിക്ക; ചിത്രങ്ങള്‍