നിഷ്പക്ഷ നിഷ്കുകളെ ഇത് ചെറിയ കളി അല്ല.. ദുർഗ മാലതിയുടെ കുറിപ്പ് വൈറൽ
കോഴിക്കോട്: കത്വയിൽ എട്ട് വയസ്സുകാരിയായ പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അധ്യാപികയും ചിത്രകാരിയും ആയ ദുര്‍ഗ മാലതി രണ്ട് ചിത്രങ്ങള്‍ വരച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ഒരു ലിംഗത്തില്‍ കെട്ടിയിടപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം ആയിരുന്നു ആദ്യത്തേത്. ത്രിശൂലത്തിലെ നടുവിലെ ശൂലം പുരുഷ ലിംഗമാക്കി ചിത്രീകരിക്കുന്നതായിരുന്നു അടുത്ത ചിത്രം.
ഈ ചിത്രങ്ങളുടെ പേരിൽ ദുർഗ ഇന്നും രൂക്ഷമായ സൈബർ ആക്രമണത്തിന് വിധേയ ആയിക്കൊണ്ടിരിക്കുകയാണ്. സംഘപരിവാറിന്റെ ആക്രമണം ഭയന്ന് മീശ എന്ന തന്റെ നോവൽ എസ് ഹരീഷ് പിൻവലിച്ചതിന്റെ പശ്ചാത്തലത്തിൽ ദുർഗയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. വായിക്കാം:
അതവളാ.. സാധനം വരച്ചവൾ
ഇന്നു സുഹൃത്ത് Parvathiയോടൊപ്പം പട്ടാമ്പി ഒരു ചെരുപ്പുകടയിൽ അവൾ ചെരിപ്പു തെരഞ്ഞെടുക്കുന്നതും നോക്കി വെറുതെ ഇങ്ങനെ നിൽക്കുമ്പോൾ അവ്യക്തമായി കേട്ട ഒരു ആൺ അടക്കം പറച്ചിൽ. "അതവളാ.. വിവാദം ഉണ്ടായില്ലേ... അവളെന്നു... സാധനം വരച്ചവൾ..." രക്തം തിളച്ചില്ലേയെന്നും അടിച്ചവന്റെ അണപ്പല്ലു തെറിപ്പിക്കാമായിരുന്നില്ലേ എന്നു പറയാൻ വരുന്ന വിപ്ലവസിംഹങ്ങളോട്. ഇല്ല... എനിക്ക് അവനോട് എന്നെ കൊണ്ട് കഴിയുന്നതിന്റെ മാക്സിമം ഭംഗിയിൽ ഒന്നു ചിരിക്കാനാണു തോന്നിയത്.
ചിരി മാത്രമാണ് മറുപടി
പൊതുജനമധ്യത്തിലും തങ്ങളുടെ ഉള്ളിലുള്ള അഴുക്കു നിറഞ്ഞ ആൺചിന്തകളെ അടക്കം പറച്ചിലുകളിലൂടെ വായ കൊണ്ടു വിസർജ്ജിക്കുമെന്ന അവന്റെ ആൺബോധത്തെ തറ പറ്റിക്കുന്ന ഒരു ചിരി. അതിനു ഞാൻ ചെറിയൊരു ശ്രമം നടത്തിയപ്പോൾ തന്നെ ആ ധൈര്യശാലി മുഖം താഴ്ത്തിക്കളഞ്ഞു. അവന്റെ ഛായയുള്ള ഒരു കഥാപാത്രത്തെയാണ് ഹരീഷ് എന്ന എഴുത്തുകാരൻ എഴുതിയുണ്ടാക്കിയത്. എന്റെ ആശയം മനസിലാക്കാനുള്ള തല അവനില്ലെന്നു വേണമെങ്കിൽ എനിക്ക് ഘോരഘോരം വീമ്പിളക്കാം
ലിംഗം വരച്ച സ്ത്രീ
അതുമല്ലെങ്കിൽ പിന്നിൽ നിന്നു പറയുന്നവരുടേ ഒക്കെ വായ അടപ്പിച്ചു എനിക്ക് മുന്നോട്ടു പോവാനാവില്ലെന്നു ഒരു മേമ്പൊടിയും ചേർക്കാം. പക്ഷെ അതൊന്നുമല്ല യാഥാർത്ഥ്യം എന്നു എനിക്കും അറിയാം നിങ്ങൾക്കും അറിയാം!!! ഞാൻ വരച്ച ചിത്രത്തിന്റെ ആശയം മനസിലായാലും ഇല്ലെങ്കിലും ആൺപൊതുബോധത്തെ ന്യായീകരിക്കുന്ന സാമൂഹികവ്യവസ്ഥിതി പ്രകാരം ഞാൻ ലിംഗം വരച്ച സ്ത്രീ തന്നെയാണു.
കുറച്ച് തെറി കേട്ടോട്ടെ
ഒരു സ്ത്രീ പ്രതിഷേധിക്കേണ്ട രീതിയാണോ ഇതെന്നു ചിന്തിപ്പിക്കാൻ മാത്രം, ലിംഗം വരച്ചവൾക്ക് കുറച്ച് തെറി കേട്ടാൽ എന്തായെന്നും ന്യായീകരിക്കാൻ മാത്രം സ്ത്രീ വിരുദ്ധതയും ലിംഗവിവേചനവും നിലനിൽക്കുന്ന ഒരിടത്തു നിന്നാണു ഞാൻ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും ലിംഗനീതിയെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ ആവാർത്തിച്ചാവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതും വരച്ചു കൊണ്ടിരിക്കുന്നതും.
അവർ മിണ്ടാത്തതിന് കാരണം
അഭിനവസാമൂഹ്യ പരിഷ്കർത്താക്കളെന്നു ഫേസ്ബുക്കിലൂടേ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന ചില സ്ത്രീകൾ പോലും എന്റെ വിഷയത്തിൽ തൂലിക ചലിപ്പിക്കാഞ്ഞതും ഇതുകൊണ്ടൊക്കെ തന്നെയാണു. അവർ പോലുമറിയാതെ അവരിൽ ഒളിച്ചിരിക്കുന്ന നല്ലസ്ത്രീ പ്രതിബിംബം അവരെ അതിൽ നിന്നു വിലക്കുകയാണ്. സ്ത്രീകൾ എന്തൊക്കെ വിപ്ലവം പറഞ്ഞാലും അത് ശുദ്ധവും പരിപാവനവും കപടസദാചാരത്തെ ത്രിപ്തിപ്പെടുത്തുന്നതും ആയ രീതിയിലൂടെ ആയിരിക്കണമെന്നും സർവ്വോപരി ലിംഗം വരക്കുന്നതോ വരച്ചവളെ സപ്പോർട്ട് ചെയ്യുന്നതോ സ്ത്രീകളുടെ നല്ലപിള്ള പ്രതിബിംബം തകർക്കുമെന്നും തങ്ങൾ സെക്സുംആയി കണക്ട് ചെയ്യപ്പെട്ടേക്കാമെന്നും ഭയക്കുന്നവർ.
തെറി മായിച്ച് കളയില്ല
തെറികമന്റുകൾ പ്രൊഫൈലിൽ നിന്നു മായ്ച്ചു കളഞ്ഞു ബുദ്ദിപരമായ വിമർശ്ശങ്ങളും വധഭീഷണികളും മാത്രം വാളിലെ കമന്റ് ബോക്സിൽ നിറച്ചു ദ്രിശ്യത നൽകുന്നവർ. പുട്ടിലെ പീര പോലെ വിപ്ലവത്തോടൊപ്പം ഫാമിലി സെന്റിമെൻറ്സും നൊസ്റാൾജിയയും തിരുകി കയറുന്നവർ. അവർക്കിടയിൽ നിന്നുകൊണ്ടാണ് എന്നെ പോലെ കുലസ്ത്രീ രൂപവും ഭാവവും ഇല്ലാത്ത ഒരുത്തി കായും മായും ചേർത്ത തെറികൾ ലോഡ് കണക്കിന് കേട്ടിട്ടും മാപ്പുപറയില്ലെന്നും ചിത്രം പോയിട്ട് നിങ്ങളുടെ oru തെറി കമന്റ് പോലും delete ചെയ്യില്ലെന്നും അതെല്ലാം പൊതുജനം കണ്ടിട്ട് നിങ്ങളുടെ നിലവാരം അളക്കട്ടെയെന്നും ഉറക്കെ വിളിച്ച് പറഞ്ഞത്.
ഇപ്പോഴും പ്രതീക്ഷ
ഇപ്പോളും ആവർത്തിച്ചു പറയുന്നു ഏതൊരു വർഗീയവാദിയോ സ്ത്രീ വിരുദ്ധനോ എത്ര മോശം തെറികൾ വിളിച്ചാലും എന്റെ ആത്മാഭിമാനത്തിനു ഒന്നും സംഭവിക്കുകയില്ല. പിന്നെ കേസ്സ് കൊടുത്തതെന്തിനെന്നു ചോദിച്ചാൽ ആ തെറി വിളിച്ചവന്മാർ ചെയ്തതത് തെറ്റാണെന്നും കുറ്റകൃത്യമാണെന്നും മാതൃകാ പരമായ ശിക്ഷ കിട്ടണമെന്നും ജനാധിപത്യരാജ്യത്ത് ജീവിക്കുന്ന ഒരു പൗര എന്ന നിലയിൽ ആഗ്രഹിക്കുന്നത് കൊണ്ട്. ഇത്രയും സെൻസേഷണൽ ആയ കേസ് ആയിട്ടും ഡയറക്റ്റ് ഐഡി കളിൽ നിന്ന് തെറി വിളിച്ചിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്ത നീതിന്യായ വ്യവസ്ഥയും സൈബർ നിയമങ്ങളും മുന്നിൽ നിന്ന് പല്ലിളിക്കുമ്പോളും ഞാൻ പ്രതീക്ഷിക്കുകയാണ്..
ഫാസിസം ഇപ്പോഴുണ്ടോ
അർഹിക്കുന്ന നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന്. കാരണം നീതി പിടിച്ച് വാങ്ങേണ്ട ഒന്നല്ല അർഹിക്കുന്നവരിലേക്ക് എത്തിച്ചേരേണ്ട ഒന്നാണെന്ന് ഇപ്പോളും വിശ്വസിക്കുന്നു. ഇനി ഇവിടെ ഫാസിസം ഒക്കെ ഉണ്ടോ എന്ന് ആശ്ചര്യപ്പെടുന്ന നിഷ്ക്കുകളോട്. ചാരി നിൽക്കാൻ പ്രിവിലാജ്ഡ് ചുമരുകൾ ഒന്നുമില്ലാത്തവരുടെ വിപ്ലവവും അതിജീവനവും ദുസ്സഹം തന്നെയാണ്. മണിക്കൂറിൽ ഒരു ബസ് മാത്രമുള്ള ഗ്രാമങ്ങളിൽ ജീവിക്കുന്ന ഒരു പെണ്ണിനു ബസ് നിർത്തിക്കൊടുക്കരുതെന്നു സംഘിയായ കണ്ടക്ടർ ഡ്രൈവറെ ഉപദേശിക്കുംപോൾ.
അച്ഛനെ വരെ പറയിപ്പിച്ചവൾ
എത്രയധികം ക്വാളിഫിക്കേഷനും എക്സ്‌പീരിയൻസും ഉണ്ടെന്നു പറഞ്ഞാലും ലിംഗം വരച്ചവൾ ജോലിക്ക് വേണ്ടെന്ന മുൻവിധിയുള്ള സ്വാശ്രയസ്‌ഥാപനങ്ങളിൽ ഇന്റർവ്യൂനു പോകുമ്പോൾ.. തങ്ങളുടെ ചിത്രം പോലും വച്ച് സംഘികൾ തെറി കമന്റ് ഉണ്ടാക്കിയതിൽ കെറുവിച്ച് അടുത്ത ബന്ധുക്കൾ മിണ്ടാതാവുമ്പോൾ.. മരിച്ചു പോയ അച്ഛനെ വരെ പറയിപ്പിച്ചവൾ എന്ന അടക്കം പറച്ചിലുകൾ കേൾക്കുമ്പോൾ...
ഇത് ചെറിയ കളി അല്ല
അമ്മയുടെ ഫേസ്ബുക്കിൽ വരെ തെറി അഭിഷേകവും അശ്ളീല മോർഫിങ് ഫോട്ടോസും കാണുമ്പോൾ.... അമ്മയെയും തന്നെയും അശ്ളീല ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യപ്പെട്ടതുകാണുമ്പോൾ. പിണറായി സഖാവിനോടൊപ്പം വരെയുള്ള അശ്ളീല മോർഫിങ് ചിത്രങ്ങൾ കാണുമ്പോൾ .. സംഘികൾ എറിഞ്ഞുടച്ച വാഹനത്തിന്റെ ചില്ലു സ്വന്തം കയ്യിൽ നിന്ന് ക്യാഷ് എടുത്ത് ശരിയാക്കുമ്പോൾ.. അതെ. നിഷ്പക്ഷ നിഷ്ക്കുകളെ ഇത് ചെറിയ കളി അല്ല.
എനിക്ക് നിങ്ങളെ മനസിലാക്കാൻ കഴിയും
അതിജീവിക്കാൻ , ഫാസിസത്തിനെതിരെ മുട്ടുവളക്കാതിരിക്കാൻ, സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കാൻ ഓരോ നിമിഷവും ജീവിതത്തോട് പോരാടെണ്ടി വരുന്ന ഒരു സാധാരണക്കാരി എന്ന നിലയിൽ പ്രിയപ്പെട്ട എഴുത്തുകാരാ... എനിക്ക് നിങ്ങളെ മനസിലാക്കാൻ കഴിയും.. നിങ്ങൾ സ്വയം എടുക്കേണ്ടി വന്ന തീരുമാനമാണെങ്കിൽ അതിലേക്ക് എങ്ങനെ നിങ്ങൾ എത്തിച്ചേർന്നു എന്നും എന്നാണ് ദുർഗ മാലതി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ദുർഗ മാലതിയുടെ ഫേസ്ബുക്ക് പോസ്റ്റ്