വന്യമൃഗസംരക്ഷണ നിയമം പാരയാകുന്നു; ഫോറസ്റ്റ് ഓഫിസിലേക്ക് കര്‍ഷക കോണ്‍ഗ്രസ് മാര്‍ച്ച്
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായി. കാട്ടാന, കാട്ടുപന്നി, കുരങ്ങ്, മയില്‍ എന്നിവയെല്ലാം മലയോര മേഖലയില്‍ വ്യാപകമായ നാശം വിതയ്ക്കുന്നു. കാർഷികവിളകൾ ഭക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. കുറ്റ്യാടി, പെരുവണ്ണാമൂഴി, താമരശേരി റെയ്ഞ്ചുകളിലാണ് ശല്യം രൂക്ഷം. കുറ്റ്യാടി, പക്രന്തളം, കുണ്ടുതോട്, വിലങ്ങാട്, കരിങ്ങാട്, ഇടത്തറ, ചക്കിട്ടപ്പാറ, തിരുവമ്പാടി മേഖലകളില്‍ കര്‍ഷകര്‍ സ്ഥിരമായി അധികൃതര്‍ക്ക് നിവേദനം നല്‍കിക്കഴിയുന്നു. ചക്കിട്ടപ്പാറയില്‍ കഴിഞ്ഞ ദിവസം ആനയുടെ ചവിട്ടേറ്റ് വാച്ചര്‍ക്ക് പരുക്കേറ്റിരുന്നു. വന്യമൃഗ സംരക്ഷണ നിയമം കാരണം നാട്ടുകാര്‍ക്ക് ഇവയെ നേരിടാനും സാധിക്കുന്നില്ല.

താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിന് മുമ്പില്‍ കര്‍ഷക കോണ്‍ഗ്രസ് നടത്തിയ ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു
പ്രശ്‌നത്തിന് ശാശ്വതപരിഹാരം വേണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. വന്യമൃഗസംരക്ഷണ നിയമംമൂലം കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിവരുത്തുക, കാട്ടുമൃഗങ്ങളില്‍ നിന്ന് നേരിടുന്ന ആക്രമണം, കൃഷിനാശം,വിളനാശം എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. അഗസ്റ്റിന്‍ ജോസഫ് അധ്യക്ഷം വഹിച്ചു.












Click it and Unblock the Notifications