'സോറി.. ഞാന്‍ പോകുന്നു.. മകനെ നോക്കണം'; ഡിവൈഎസ്പി ബി ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസില്‍ പ്രതി ഡിവൈഎസ്പി ബി ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ ഇന്നലെ രാവിലെയായിരുന്നു കണ്ടെത്തിയത്. ഒളിവില്‍ കഴിയുകയായിരുന്നു ഹരികുമാര്‍ എങ്ങനെ നാട്ടുകാരുടെയും പോലീസിന്റെയും കണ്ണ് വെട്ടിച്ച് വീട്ടില്‍ എത്തി എന്നതില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്.
സംരക്ഷിച്ചു നിര്‍ത്തിയവര്‍ തന്നെ കുരുക്ക് മുറുക്കിയപ്പോള്‍ ഹരികുമാര്‍ സ്വയം ശിക്ഷ വിധിച്ചു
ഒമ്പത് ദിവസത്തോളം പോലീസിനെ വട്ടംചുറ്റിച്ച ശേഷമായിരുന്നു കീഴടാങ്ങാമെന്ന വാഗ്ദാനം നല്‍കിയിതിന് ശേഷം ഹരികുമാര്‍ ആത്മഹത്യ ചെയ്തത്. മരണം എല്ലാവര്‍ക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്. ദൈവത്തിന്റെ വിധി നടപ്പിലായി എന്നായിരുന്നു ഹിരികുമാര്‍ മരിച്ചതറിഞ്ഞ് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചത്. അതിനിടെ ഹരികുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.
കീഴടങ്ങാം
പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്ച്ച വൈകീട്ട് നാലിനു കീഴടങ്ങാമെന്ന് ഇടനിലക്കാരായ പോലീസുകാര്‍ വഴി ഹരികുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നാണ് സൂചന. അതിനാലാണ് ഹരികുമാറിന്റെ വീടിന് സമീത്തുള്ള ടവറിന്റെ പരിധിയില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ തെളിഞ്ഞിട്ടും പോലീസ് അറസ്റ്റിന് മുതിരാതിരുന്നത്.
ആത്മഹത്യയുടെ വഴി
എന്നാല്‍ സ്വയം ശിക്ഷവിധിച്ച് ഹരികുമാര്‍ ആത്മഹത്യയുടെ വഴിതേടിയത് പോലീസിന് കനത്ത തിരിച്ചടിയായി. ആദ്യം രക്ഷപ്പെടാന്‍ അനുവദിച്ച പോലീസ് തന്നെയാണ് ഹരികുമാറിന്റെ മരണത്തിന് ഉത്തരവാദിയെന്ന ആക്ഷേപവും ഇപ്പോള്‍ പോലീസിനു നേരെ ഉയരുന്നുണ്ട്. ആദ്യമേ തന്നെ അദ്ദേഹത്തോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കാമായിരുന്നു, അതുമല്ലെങ്കില്‍ നാടുവിടാന്‍ തയ്യാറായ ഹരികുമാറിനെ പോലീസിന് പിടികുടാനും കഴിയുമായിരുന്നു.
ആത്മഹത്യക്ക് കാരണം
ഇതു രണ്ടും ചെയ്യാത്തതാണ് ഈ ആത്മഹത്യക്ക് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കുരുക്കുമുറുക്കിയതോടെ താന്‍ ജയിലിലാകുമെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയവും ഹരികുമാറിനെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.
സോറി ഞാന്‍ പോകുന്നു
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഹരികുമാര്‍ എഴുതിയ കത്ത് പോലീസ് കണ്ടെടുത്തു. 'സോറി ഞാന്‍ പോകുന്നു.. എന്റെ മകനെകൂടി ചേട്ടന്‍ നോക്കിക്കോണം..' എന്നായിരുന്നു ഭാര്യക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ വ്യക്തമാക്കുന്നത്.
തേങ്ങ കൂട്ടിയിടുന്ന മുറിയില്‍
ആത്മഹത്യ ചെയ്യുമ്പോള്‍ ധരിച്ച പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യക്ക് മുമ്പ് ഹരികുമാര്‍ വീട്ടില്‍ കയറിയിരുന്നില്ല എന്നാണ് പോലീസ് നിഗമനം. വീടിന് പുറകില്‍ തേങ്ങ കൂട്ടിയിടുന്ന മുറിയിലായിരുന്നു ആത്മഹത്യ.
മകന്റെ കുഴിമാടത്തിന് മുകളില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച മകന്റെ കുഴിമാടത്തിന് മുകളില്‍ കണ്ട് ജമന്തിപ്പൂവ് മരിക്കുന്നതിന് മുമ്പ് ഹരികുമാര്‍ വെച്ചതാണെന്നും പറയുന്നു. എന്നാല്‍ വീട്ടുവളപ്പിലെ കൂഴിമാടത്തില്‍ വാടാത്ത പൂവ് ആരെങ്കിലും സമര്‍പ്പിച്ചതാണോ അതോ സമീപത്തെ ചെടിയില്‍ നിന്ന് കൊഴിഞ്ഞു വീണതാണോ എ്ന്നും വ്യക്തമല്ല.
മാനസിക പ്രയാസം
ഹരികുമാറിന്റെ മൂത്തമകനായ അഖില്‍ ഹരി വര്‍ഷങ്ങള്‍ക്ക് മുമ്പ് അസുഖ ബാധിതനായിട്ട് മരിച്ചത്. ഈ മരണത്തിന് ശേഷം ഹരികുമാര്‍ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഹരികുമാറിനെ ഇന്നലെ സംസ്‌കരിച്ചതും അഖിലിന്റെ കുഴിമാടത്തിന് സമീപത്തായിട്ടായിരുന്നു.
ഹരികുമാറിനെ തേടി
ഹരികുമാറിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഇതര സംസ്ഥാനങ്ങളില്‍ തിരയുന്നുതിനിടെയാണ് സ്വന്തം വിട്ടീലെത്ത് ജീവനൊടുക്കിയത്. നായകള്‍ക്ക് ആഹാരംനല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ഹരികുമാര്‍ മുണ്ടില്‍ തൂങ്ങിമരിച്ചതായി ആദ്യം കണ്ടതും പോലീസിനെ അറിയിച്ചതും.
മരണത്തില്‍ ദുരൂഹത
ഹരികുമാറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം ഉയര്‍ന്നതോടെ സബ് കലക്ടറുടെ നേതൃത്വത്തിലെ സംഘം പോലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് മൃതദേഹം അഴിച്ചതും പ്രാഥമിക പരിശോധനകള്‍ നടത്തിയതും. ഡിവൈഎസ്പിയും കൂട്ടുപ്രതി ബിനുവും നെയ്യാറ്റിന്‍കരയില്‍ തിരിച്ചെത്തിയെന്നതിന്റെ തെളിവായി അവര്‍ സഞ്ചരിച്ചകാര്‍ ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തു.
സംഭവത്തിന് ശേഷം
സംഭവത്തിന് ശേഷം ഡിവൈഎസ്പി ഹരികുമാര്‍ ആദ്യമെത്തിയത് കല്ലന്പലത്തെ വീട്ടിലാണെന്ന് കൂട്ടുപ്രതിയായ ബിനു പൊലീസില്‍ മൊഴി നല്‍കി. തുടര്‍ന്ന് ഇരുവരും വീട്ടില്‍ നിന്ന് വസ്ത്രങ്ങളെടുത്ത് ഒളിവില്‍ പോവുകയായിരുന്നു. ഒരിടത്തും തങ്ങാതെ കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല വരെ യാത്ര ചെയ്തു.
ജാമ്യം കിട്ടുമെന്ന പ്രതീക്ഷ
ഒളിവില്‍ പോകുന്നതിന് മുമ്പ് ഹരികുമാര്‍ അഭിഭാഷകനെ കണ്ടിരുന്നു. വാഹാനാപകടം ആയിരുന്നതിനാല്‍ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകന്റെ ഉപദേശം. ഭക്ഷണം പോലും കഴിക്കാതെ നടത്തിയ യാത്ര പ്രമേഹ രോഗിയായ ഹരികുമാറിനെ അവശനാക്കിയെന്നും ബിനു പോലീസിന് മൊഴി നല്‍കി.
ആരോഗ്യനില വഷളായി
ആരോഗ്യനില വഷളായതും ജാമ്യത്തിന് സാധ്യതയില്ലെന്നറിഞ്ഞതോടെയുമാണ് കീഴടങ്ങാന്‍ തീരുമാനിച്ച് നാട്ടിലേക്ക് മടങ്ങിയത്. നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് മാറ്റുന്നത് താങ്ങാനാവില്ലെന്നും ഹരികുമാര്‍ പലപ്പോഴും പറഞ്ഞിരുന്നതായും ബിനു വ്യക്തമാക്കുന്നു. ഹരികുമാറിന്റെ മരണത്തിന് ശേഷമാണ് ബിനുവും ഡ്രൈവര്‍ രമേശും ഇന്നലെ പോലീസില്‍ കീഴടങ്ങിയത്.