ഉത്തരേന്ത്യയിലെ ഇരുട്ടിന്റെ ശക്തികൾ കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്നു, ദുരഭിമാനക്കൊലയിൽ കെകെ ശൈലജ
തിരുവനന്തപുരം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കേട്ട് പരിചയിച്ച ദുരഭിമാനക്കൊല കേരളത്തിലും പിടിമുറുക്കുകയാണോ എന്ന ആശങ്ക ഉയർത്തുന്നതാണ് പാലക്കാട്ടെ കൊലപാതകം. പ്രണയിച്ച് ജാതി മാറി വിവാഹം കഴിച്ചതിന്റെ പേരിൽ അനീഷ് എന്ന യുവാവിനെ ഭാര്യാ പിതാവനും അമ്മാവനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ പോലീസ് പിടിയിലായിട്ടുണ്ട്. ഉത്തരേന്ത്യയിലൊക്കെ നിലനില്ക്കുന്ന ഇരുട്ടിന്റെ ശക്തികൾ കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നു എന്ന സൂചനയാണ് പാലക്കാട്ടെ സംഭവം എന്ന് ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെകെ ശൈലജ പ്രതികരിച്ചു.
'' കേരളത്തിൽ വീണ്ടും ദുരഭിമാന കൊലപാതകം ഉണ്ടായിരിക്കുന്നു. ഉയർന്ന സാക്ഷരതയും സാമൂഹ്യ പുരോഗതിയും ഉണ്ടായിട്ടും ഫ്യൂഡൽ ജാതി ബോധം സമൂഹത്തിൽ നിലനിൽക്കുന്നു എന്ന അപകട സൂചനയാണിത്. നവേത്ഥാന നായകർ വളർത്തിയെടുക്കാൻ ശ്രമിച്ച മതേതര മാനവികതയും ജാതി വിവേചനത്തിനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടവും സമൂഹജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും ഉത്തരേന്ത്യയിലൊക്കെ ഇപ്പോഴും നിലനില്ക്കുന്ന ഇരുട്ടിന്റെ ശക്തികൾ കേരളത്തിലും പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ട്. പാലക്കാട്ടു നടന്ന സംഭവം അത്തരം ഇരുട്ടിന്റെ സൂചനയാണ്'' എന്ന് മന്ത്രി പ്രതികരിച്ചു.
കുറ്റവാളികൾക്ക് തക്കതായ ശിക്ഷനൽകുന്നതിനോടൊപ്പം ജാതിക്കതീതമായ മനുഷ്യത്വവും സ്നേഹവും വളർത്തിയെടുക്കാൻ നാം നിരന്തരമായി പരിശ്രമിക്കണം സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പെൺകുട്ടികളുടെ അവകാശം നിയമംമൂലം പരിരക്ഷിതമാണ്. അവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്വം. വേർപിരിക്കുന്നതിനൊ കൊന്നുകളയുന്നതിനൊ അവാകാശമില്ല. ദുരഭിമാനകൊലകൾ ആവർത്തിക്കാതിരിക്കാൻ ഇടപെടേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമായി കാണണം. ഇനിയും പെൺമക്കളുടെ കണ്ണീർ വീഴാതിരിക്കട്ടെ.''

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഡി സതീശനും അടക്കമുളളവർ പാലക്കാട്ടെ കൊലപാതകത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ കുറിപ്പ്: '' പാലക്കാട്ടെ ദുരഭിമാനക്കൊല പൊതുസമൂഹത്തെ ഒന്നാകെ വീണ്ടും ലജ്ജിപ്പിക്കുന്ന സംഭവമാണ്. കോട്ടയത്ത് കെവിന്റെ ദുരഭിമാനക്കൊല കേസിലും പോലീസ് പുലർത്തിയത് സമാനമായ നിഷ്ക്രിയത്വം ആണ്. അന്ന് കെവിന്റെ ഭാര്യയുൾപ്പെടെ ഉള്ളവർ പരാതി നൽകിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇപ്പോളും സർവീസിൽ തുടരുന്നു.
പിണറായി വിജയന്റെ കീഴിലെ പോലീസ് കുത്തഴിഞ്ഞ സംവിധാനമായി, കൊലയാളികളുടെ കയ്യിൽ കത്തി ഏൽപ്പിക്കുന്ന കൊട്ടേഷൻ സംഘമായി മാറി കൊണ്ടിരിക്കുകയാണ്. ദുരഭിമാന കൊലകൾ ക്കെതിരെ സമൂഹത്തിന്റെ ജാഗ്രത ഉണരുന്നതിനോടൊപ്പം കേരള പോലീസിന്റെ കെടുകാര്യസ്ഥതയ്ക്കും നിഷ്ക്രിയത്വത്തിനുമെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാക്കേണ്ടതുമാണ്''.
കോൺഗ്രസ് നേതാവ് വിഡി സതീശന്റെ പ്രതികരണം: '' നമ്മുടെ സമൂഹത്തിനിതെന്തു പറ്റി? മകളെ വിവാഹം ചെയ്തയാളെ 90 ദിവസം കഴിഞ്ഞ് കൊലപ്പെടുത്തി അവളെ വിധവയാക്കിയാൽ എന്ത് അഭിമാനമാണ് സംരക്ഷിക്കപ്പെടുക? നാം പുറകിലേക്ക് നടക്കുകയാണോ? എനിക്ക് വല്ലാതെ പേടി തോന്നുന്നു''.












Click it and Unblock the Notifications