'കുടുംബത്തിന്റെ പാര്‍ട്ടി അല്ല, പിളർത്താൻ നോക്കണ്ട', സഹോദരി ഉഷയ്ക്ക് മറുപടി നൽകി ഗണേഷ് കുമാർ
പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ബിയിലെ പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി കെബി ഗണേഷ് കുമാര്‍. സഹോദരി ഉഷ മോഹന്‍ദാസിനെ പാര്‍ട്ടിയിലെ ഒരു വിഭാഗം ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. ആര്‍ ബാലകൃഷ്ണ പിള്ളയുടെ മരണശേഷം പാര്‍ട്ടിയില്‍ ഒരു വിഭാഗം ഗണേഷ് കുമാറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു.
ഗണേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്നാണ് വിമതരുടെ ആരോപണം. പാര്‍ട്ടി സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം പേരുടേയും പിന്തുണ തങ്ങള്‍ക്കാണ് എന്നാണ് ഉഷ മോഹന്‍ദാസ് വിഭാഗം അവകാശപ്പെടുന്നത്. പാര്‍ട്ടി പരിപാടിയിലാണ് വിമതര്‍ക്ക് ഗണേഷ് കുമാര്‍ മറുപടി നല്‍കിയിരിക്കുന്നത്.
''നമ്മുടെ പാര്‍ട്ടി ഒരു കുടുംബമാണ്, അല്ലാതെ കുടുംബത്തിന്റെ പാര്‍ട്ടി അല്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ സ്വന്തക്കാരും ബന്ധക്കാരുമൊന്നും ഈ പാര്‍ട്ടിയില്‍ ഇല്ല. ആരെയും വരാന്‍ താന്‍ പ്രോത്സാഹിപ്പിക്കുകയും ഇല്ല. കേരളം കോണ്‍ഗ്രസ് വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന ചരിത്രം ഇവിടെ അവസാനിക്കുകയാണ്. ഇനി ഈ പാര്‍ട്ടിയില്‍ നിന്ന് പിളര്‍ത്താന്‍ ആരും ശ്രമിക്കണ്ട എന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
''കാവ്യ പത്തിലധികം തവണയെങ്കിലും വിളിച്ചിട്ടുണ്ട്'', കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സംവിധായകൻ
പാര്‍ട്ടിയില്‍ തന്റെ സ്വന്തം തീരുമാനങ്ങളൊന്നും ഇല്ലെന്നും പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ മാത്രമേ ഉളളൂ എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. തനിക്ക് ശേഷം പ്രളയമല്ല. ഈ സംസ്ഥാനത്ത് ഈ പാര്‍ട്ടിക്ക് മൂവായിരം പേരേ അംഗങ്ങള്‍ ആയിട്ട് ഉള്ളൂവെങ്കില്‍ കൂടിയും അത് മതി. ഈ മൂവായിരം പേരും ഒരു കുടുംബം ആയിരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഈ പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
താന്‍ ഈ പാര്‍ട്ടിക്ക് നേതൃത്വം കൊടുക്കുന്ന ചെയര്‍മാനാണ്. തന്റെ പിതാവ് പാര്‍ട്ടിയുടെ ചെയര്‍മാനായിരുന്നു അതിന് ശേഷം പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി അദ്ദേഹത്തിന്റെ ഒഴിവിലേക്ക് വര്‍ക്കിംഗ് ചെയര്‍മാന്‍ ആയിരുന്ന തന്നെ ചെയര്‍മാനായി തീരുമാനിച്ച് എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒപ്പിട്ട് തന്നിട്ടുണ്ട്. അത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുമുണ്ടെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
ചെയര്‍മാനായിരിക്കുന്ന തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഒന്നാം നിര രണ്ടാം നിര മൂന്നാം നിര നേതാക്കളുണ്ട്. പ്രസംഗിക്കാന്‍ അറിയാവുന്ന, കഴിവുകളുളള സ്ത്രീകളും പുരുഷന്മാരും യുവാക്കളും അടക്കമുളള നേതാക്കളെ വാര്‍ത്തെടുക്കുക എന്നതാണ് തന്റെ പ്രധാനലക്ഷ്യം. നന്നായി പ്രവര്‍ത്തിക്കുന്നവരാണ് സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ന്ന് വരിക. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് വേണം എന്ന് പറഞ്ഞത് എന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലുകൾ ദിലീപിന് കുരുക്ക്, തുടരന്വേഷണ നീക്കവുമായി പോലീസ്
Recommended Video
താന്‍ ഇല്ലാതായിക്കഴിഞ്ഞാല്‍ പാര്‍ട്ടി അവസാനിക്കട്ടെ എന്നല്ല. പാര്‍ട്ടി നിലനില്‍ക്കണം. മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നും തിരഞ്ഞെടുപ്പും കഴിയുന്നതോടെ സംസ്ഥാന തലത്തില്‍ ഒരു പുതിയ തലമുറയുടെ നേതൃമാറ്റം ഈ പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. പ്രവര്‍ത്തിക്കുന്നവര്‍ മുന്നിലെത്തും. ഈ പാര്‍ട്ടി പ്രവര്‍ത്തകരുടേതാണെന്നും താന്‍ പാര്‍ട്ടിയെ നയിക്കാന്‍ ചുമതല ഏല്‍പ്പിക്കപ്പെട്ട ഒരാള്‍ മാത്രമാണ് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.