കേരള കോൺഗ്രസ് എൽഡിഎഫിലേക്ക്? മുന്നണി പ്രവേശനം ഉടൻ, പക്ഷേ...!!
കോട്ടയം: കേരള കോൺഗ്രസ് (എം) ഉടൻ തന്നെ മുന്നണി പ്രവേശനം നടത്തുമെന്ന് പാർട്ടി ഉപാധ്യക്ഷൻ സിഎഫ് തോമസ്. എന്നാൽ ഏത് മുന്നണിയിലേക്കാണ് കേരള കോൺഗ്രസ് ചേക്കേറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണി പ്രവേശനം തേടുമെന്നാണ് സൂചന. കെഎം മാണിയും സിഎഫ് തോമസിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഏത് മന്നണിയിലേക്കാണ് പ്രവേശിക്കുന്നതെന്നതിനെകുറിച്ച് യുക്തമായ സമയത്ത് തീരുമാനമെടുക്കുമെന്ന് മാണി പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിനെ എൽഡിഎഫ് പിന്തുണച്ചിരുന്നു. ഇതിനെതിരെ കേരള കോൺഗഗ്രസിനകത്തും എൽഡിഎഫിനകത്തും ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഏത് മുന്നണിയിലേക്കാണെന്ന് മാണി പറയുന്നില്ലെങ്കിലും എൽഡിഎഫിലേക്ക് തന്നെയായിരിക്കുമെന്നാണ് സൂചന.
ജോസഫ് പക്ഷവും സിപിഐയും?
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാണി ഗ്രൂപ്പിനെ എല്‍ഡിഎഫ് പിന്തുണച്ചതോടെ ജോസഫ് പക്ഷം പ്രതിഷേധമറിയിച്ചിരുന്നു. അതേസമയം സിപിഐയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
മുഖ്യമന്ത്രിയാക്കാൻ സമ്മതം
കെഎം മാണിയെ കഴിഞ്ഞ തവണ മുഖ്യമന്ത്രിയാക്കുന്നതിൽ സിപിഎമ്മിന് സമ്മതമായിരുന്നുവെന്ന് മന്ത്രി ജി സുധാകരൻ പ്രതികരിച്ചിരുന്നു.
കോടിയേരിയും ഇപി ജയരാജനും മാണിയെ കണ്ട് സംസാരിച്ചു
ഇടത് പക്ഷത്ത് ചേരുന്നതിനുള്ള പ്രതിഫലമായി കെഎം മാണിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത്‌കൊണ്ടുള്ള ചര്‍ച്ച നടത്തിയത് സിപിഎമ്മിലെ രണ്ട് പ്രമുഖ നേതാക്കളാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍ മന്ത്രി ഇപി ജയരാജനുമാണെന്ന് കഴിഞ്ഞ ദിവസം മംഗളം പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
ഉമ്മൻചാണ്ടി സർക്കാരിനെ അട്ടിമറിക്കാൻ
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ മാണിയുടെ സഹായത്തോടെ അട്ടിമറിക്കാന്‍ സാധിച്ചാല്‍ ആറ് മാസത്തേക്ക് മുഖ്യമന്ത്രി സ്ഥാനമായിരുന്നു സിപിഎമ്മിന്റെ വാഗ്ദാനം. മാത്രമല്ല എംഎല്‍എമാരായ പിജെ ജോസഫ്, ഡോ. എന്‍ ജയരാജ്, എന്നിവരെക്കൂടാതെ പിസി ജോര്‍ജിനേയോ സിഎഫ് തോമസിനെയോ മന്ത്രിമാരുമാക്കാം എന്നായിരുന്നു ധാരണയെന്നും മംഗളം റിപ്പോർട്ട് ചെയ്തിരുന്നു.
മാണിക്കെതിരെ വീക്ഷണം
അതേസമയം കെഎം മാണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത് വന്നിട്ടുണ്ട്.
പാപം പുരണ്ട കൈകൾ
മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും കെഎം ജോർജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
രാഷ്ട്രീയം കച്ചവടം
‘മാണി എന്ന മാരണം' എന്ന പേരിലെഴുതിയ മുഖപ്രസംഗത്തിലാണ് നാളിതുവരെ ഉയർത്താത്ത ആരോപണം കോൺഗ്രസ് ഉയർത്തുന്നത്. കെ.എം.മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണെന്നും മുഖ പ്രസംഗത്തിൽ പറയുന്നു.