പിറന്നാൾ നിറവിൽ കൊച്ചി മെട്രോ; കൊച്ചിയിലെ സ്വപ്നയാത്രയ്ക്ക് ഇന്നേക്ക് ഒരു വയസ്
എറണാകുളം: കൊച്ചിക്കാരുടെ സ്വപ്നങ്ങൾക്ക് മുകളിലൂടെ മെട്രോ പാഞ്ഞ് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. 2017 ജൂൺ 17ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയുടെ സ്വപ്നയാത്രയ്ക്ക് തുടക്കം കുറിച്ചത്. എന്നാൽ യാത്രക്കാരെകയറ്റിയുള്ള കൊമേഴ്ഷ്യൽ സർവീസ് തുടങ്ങിയത് ജൂൺ 19നായിരുന്നു. വാർഷികാഘോഷത്തിൻരെ ഭാഗമായി വിവിധ പരിപാടികളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
കേക്ക് മുറിച്ച് ആഘോഷം
ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനീഷ് കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. മാന്ത്രികൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോ `ടൈം ട്രാവൽ മാജിക് മെട്രോ'യും ഒരുക്കിയിട്ടുണ്ട്. ഇടപ്പള്ളി,ആലുവ സ്റ്റേഷനുകളിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മെട്രോയ്ക്കൊപ്പം നിന്ന കുടുംബശ്രീ പ്രവർത്തകർ, മെട്രോ പോലീസ് തുടങ്ങിയവരെ ആദരിക്കും.
പിറന്നാൾ സന്തോഷം യാത്രക്കാർക്കൊപ്പം
പങ്കിടുകയാണ് കൊച്ചി മെട്രോ. ഒന്നാം പിറന്നാൾ പ്രമാണിച്ച് ജൂൺ 19ന് എല്ലാവർക്കും സൗജന്യ മെട്രോ യാത്രയാണ് അധികൃതർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇപ്പോഴുള്ള കൊച്ചി വൺ കാർഡിന് പുറമെ മാസ പാസും,ദിവസപാസും ഏർപ്പെടുത്താനും തീരുമാനം എടുത്തിട്ടുണ്ട്.
ഉദ്ഘാടനത്തിലെ `കുമ്മനടി'
ഉദ്ഘാടന ശേഷം പ്രധാനമന്ത്രി,നരേനന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഇ ശ്രീധരന്‍ എന്നിവര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മെട്രോയില്‍ യാത്ര നടത്തിയത് ഏറെ വിവാദമായിരുന്നു. ഒരു സര്‍ക്കാര്‍ പദവിയും വഹിക്കാത്ത അദ്ദേഹം മെട്രോയില്‍ സൗജന്യ യാത്ര നടത്തിയതിനെ 'കുമ്മനടി' എന്നാണ് പിന്നീട് സോഷ്യല്‍ മീഡിയ വിശേഷിപ്പിച്ചത്. ക്ഷണിക്കാത്ത സ്ഥലത്ത് അനാവശ്യമായി പോകുന്നതിനെ പരിഹസിക്കാൻ കുമ്മനടി എന്ന പ്രയോഗം മലയാളഭാഷയ്ക്ക് കിട്ടി.
ട്രോളുകളുടെ പെരുമഴയായിരുന്നു പുറകെയെത്തിയത്. ദൈനംദിന സംഭാഷണത്തിൽപോലും കുമ്മനടി എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങി. മെട്രോയുടെ ചിഹ്നമായ ആനയ്ക്ക് പേര് നിർദ്ദേശിക്കാമോയെന്ന് കെഎംആർഎൽ ചോദിച്ചപ്പോൾ മലയാളികൾ ഒറ്റക്കെട്ടായി നൽകിയ പേരാണ് കുമ്മനാന. ഏറ്റവും ഒടുവിലായി സാധാരണക്കാരന്റെ നിഘണ്ടുവായ അർബൻ ഡിക്ഷ്നറിയിലും കുമ്മനടി കയറിപ്പറ്റി.
മെട്രോ കുതിക്കുന്നു
പൂർണമായും ലാഭത്തിൽ അല്ലെങ്കിലും നിരവധി നേട്ടങ്ങൾ കൈവരിച്ചാണ് മെട്രോ സർവീസ് രണ്ടാം വർഷത്തിലേക്ക് കടക്കുന്നത്. പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിൽ 20000 മുതൽ 25000 വരെ യാത്രക്കാരാണ് ദിനംപ്രതി യാത്രചെയ്തിരുന്നത്. രണ്ടാംഘട്ടത്തിൽ മഹാരാജാസ് വരെ സർവീസ് നീട്ടിയതോടെ 30000 മുതൽ 40000 വരെ യാത്രക്കാർ മെട്രോയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിദിന നഷ്ടം 6 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി കുറയുകയും ചെയ്തിട്ടുണ്ട്.
സർവീസ് നീട്ടും
അടുത്ത ജൂൺ മാസത്തോടെ മെട്രോ സർവീസ് തൈക്കൂടത്തേക്കും വർഷാവസാനത്തോടെ പേട്ടയിലേക്കും മെട്രോ സർവീസ് നീട്ടുമെന്നാണ് എം.ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാണ് മെട്രോ. സർവീസ് നീട്ടുന്നതോടെ പൂർമമായും ലാഭത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
നിരക്ക് കുറയ്ക്കണം
കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മെട്രോ. എങ്കിലും നിരക്കുകളുടെ കാര്യത്തിൽ ചില വിയോജിപ്പുകളൊക്കെയുണ്ട്. സാധാരണക്കാർക്ക് താങ്ങാനാകാത്ത നിരക്കാണ് മെട്രോയിലേതെന്നാണ് പതിവ് യാത്രക്കാരുടെ പരാതി. പാർക്കിംഗ് നിരക്കുകളെക്കുറിച്ചും പരാതിയുണ്ട്. തൽക്കാലം ഇളവിന്റെ കാര്യം പരിഗണിക്കാനാവില്ലെന്ന നിലപാടിലാണ് കെഎംആർഎൽ.