കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങ് നടന്നു
കണ്ണൂർ: കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് തുടക്കം കുറിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ പ്രക്കൂഴം ചടങ്ങ് നടന്നു.ഇക്കരെ കൊട്ടിയൂരിലെ കുത്തോട് എന്ന സ്ഥലത്ത് ഊരാളന്മാരും ക്ഷേത്രം സമുദായി ഭട്ടതിരിപ്പാട്,കണക്കപ്പിള്ള,ഏഴില്ലക്കാർ, നമ്പീശൻ എന്നിവരുടെ സാന്നിധ്യത്തിൽ അടിയന്തരയോഗം ചേർന്ന് നാൾകുറിച്ചു.തുടർന്ന് തണ്ണീർകുടി ചടങ്ങ് നടന്നു.ഒറ്റപ്പിലാൻ,പെരുവണ്ണാൻ,ആശാരി, പുറംകലയൻ,കണിശൻ,കൊല്ലൻ,കാടൻ എന്നീ സമുദായങ്ങളെ പ്രതിനിധാനം ചെയ്ത് അവകാശികൾ എത്തി.
ഇലയിലെ പ്രസാദം ചുരുട്ടിയെടുത്ത് മന്ദംചേരി കിഴക്കെ നടയിലെ വലിയമാവിൻ ചുവട്ടിൽ പരസ്പരം ഒത്തുചേർന്ന് വന്ദിച്ച് പ്രസാദം പങ്കുവെച്ചു.ഇതിനുശേഷം ക്ഷേത്രം ഊരാളന്മാർ കുളിച്ച് ഈറനായി എത്തിയാണ് ഇക്കരെ ക്ഷേത്രത്തിൽ നെല്ലളവ്,അരിയളവ്,അവിൽ അളവ് എന്നീ ചടങ്ങുകൾ നടന്നത്.കീഴ്പ്പാട്ട് ഇല്ലത്ത് അഖിലേഷ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് അവിൽ അളവ് നടന്നത്..ഇക്കരെ ക്ഷേത്രസിധിയിൽ കണക്കപിള്ള ആദ്യം നെല്ല് അളന്നു.ആചാരപ്രകാരം പിന്നീടത് നമ്പീശനും ഏഴില്ലക്കാരും ക്ഷേത്രത്തിനുള്ളിൽ വെച്ച് വീണ്ടും അളന്നു.പ്രക്കൂഴത്തിന്റെ ഭാഗമായി ബുധനാഴ്ച അർധരാത്രി ആയില്യാർകാവിൽ ഗൂഢപൂജയും അപ്പട നിവേദ്യവും നടന്നു.
ക്ഷേത്രം ഊരാളന്മാരുടെ സാന്നിധ്യത്തിൽ നെല്ലളവിനും അവിലളവിനും പങ്കെടുക്കാൻ നൂറുകണക്കിന് ഭക്തജനങ്ങളാണ് കൊട്ടിയൂരിലെത്തിയത്.വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് മെയ് 22 നു നീരെഴുള്ളത്ത് നടക്കും. 27നു നെയ്യാട്ടം, 28നു ഭണ്ഡാരം എഴുന്നെള്ളത്ത്, ജൂൺ നാല് തിങ്കളാഴ്ച തിരുവോണം ആരാധന, അഞ്ചിനു ഇളനീർവെപ്പ്, ആറിന് അഷ്ടമി ആരാധന, ഇളനീരാട്ടം. ഒമ്പതിന് രേവതി ആരാധന, 13 നു രോഹിണി ആരാധന, 15 നു തിരുവാതിര ചതുശ്ശതം,16നു പുണർതം ചതുശ്ശതം, 17 നു ആയില്യം ചതുശ്ശതം, 18 നു മകം കലം വരവ്. 19,20 തീയതികളിൽകല പൂജ. 21 ന് അത്തം ചതുശ്ശതം, വാളാട്ടം, 22 ന് വെള്ളിയാഴ്ച തൃക്കലശാട്ട്.28 തിയതി അർദ്ധരാത്രി ഭണ്ഡാര എഴുന്നെള്ളത്തിനു മുൻപും ജൂൺ 18 തീയതി മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കര ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.പ്രക്കൂഴത്തെ തുടർന്നുള്ള അടുത്ത ചടങ്ങ് മണത്തണയിലുള്ള കരിമ്പന ഗോപുരത്തിൽ വച്ചു മുഴുവൻ സ്ഥാനികർക്കും വേണ്ടി നടത്തുന്ന പട്ടത്താനം സദ്യനടത്തും.