ഫ്ലാറ്റ് വാങ്ങിയവരെ അറിയിക്കണം, പക്ഷേ പേരുവിവരങ്ങൾ പരസ്യമാക്കേണ്ടതില്ലെന്ന് ലോകായുക്ത...
ഫ്ലാറ്റ് നിർമ്മാതാക്കളുടെ വാദം അംഗീകരിച്ചാണ് പേരുവിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.
തിരുവനന്തപുരം: ഭൂമി കൈയേറ്റ കേസ് നിലനിൽക്കുന്ന പാറ്റൂരിലെ ഫ്ലാറ്റുകൾ വാങ്ങിയവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്ന് ലോകായുക്ത. അതേസമയം, കേസ് സംബന്ധിച്ച വിവരങ്ങൾ ഫ്ലാറ്റ് വാങ്ങിയവരെ യഥാസമയം അറിയിക്കണമെന്നും ലോകായുക്ത ഫ്ലാറ്റ് നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു.
കേസിന്റെ വാദം പൂർത്തിയാകുന്നതിന് മുൻപ് ഫ്ലാറ്റ് വാങ്ങിയവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തന്നത് ശരിയല്ലെന്നും, ഇപ്പോൾ പരസ്യപ്പെടുത്തിയാൽ ഇത് പൊളിച്ചുമാറ്റേണ്ടി വരുമെന്നും ഫ്ലാറ്റ് നിർമ്മാതാക്കളുടെ അഭിഭാഷകൻ ലോകായുക്തയെ അറിയിച്ചിരുന്നു.

ഫ്ലാറ്റ് നിർമ്മാതാക്കളുടെ ഈ വാദം അംഗീകരിച്ചാണ് പേരുവിവരങ്ങൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്. അതേസമയം, ഫ്ലാറ്റ് സ്വന്തമാക്കിയവരെ കേസിന്റെ എല്ലാ വിവരങ്ങളും രജിസ്റ്റേർഡ് പോസ്റ്റായി അറിയിക്കണമെന്നും ഇതിന്റെ സത്യവാങ്മൂലം പത്തുദിവസത്തിനകം നൽകണമെന്നും ലോകായുക്ത നിർദേശം നൽകി.
ആവശ്യമുണ്ടെങ്കില്‍ അന്വേഷണത്തിന്റെ ഒരു ഘട്ടം പിന്നിടുമ്പോള്‍ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്നും പരാതിക്കാരനായ ജോയ് കൈതാരത്തെ ലോകായുക്ത അറിയിച്ചു. കേസ് മൂന്ന് മാസത്തിനകം അവസാനിപ്പിക്കുന്നതിനുള്ള ഒരു ഉത്തരവ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിയില്‍ നിന്ന് വ്യക്തത തേടാനും ലോകായുക്ത തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications