കുഞ്ഞാലിക്കുട്ടിക്കെതിരേ സ്ത്രീകള്‍ വോട്ട് ചെയ്യും! പ്രചരണത്തിന് ആളില്ല? തിരിച്ചുപോന്നു, മലപ്പുറത്ത്
ടികെ ഹംസ വെറുംവാക്ക് പറയില്ലെന്ന് പലര്‍ക്കും അറിയാം. കാരണം അദ്ദേഹം മുമ്പ് പറഞ്ഞ പല കാര്യങ്ങളും അക്ഷരംപ്രതി ശരിയായിട്ടുണ്ട്. 2004ല്‍ ഇത് മലപ്പുറവും അതുവഴി കേരളവും കണ്ടതാണ്.
മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് അന്ത്യം കുറിക്കവെ ശക്തമായ വാക്‌പോരാണ് മലപ്പുറത്ത്. വിജയം അവകാശപ്പെട്ട് ഇരു പാര്‍ട്ടികളും വെല്ലുവിളി തുടരുന്നു. കുറച്ച് കൂടിയ തരത്തിലും ചില നേതാക്കള്‍ പ്രതകരിക്കുന്നു.
സിപിഎം നേതാവ് ടികെ ഹംസയാണ് അദ്ദേഹത്തിന്റെ തനതായ ശൈലിയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ ഒടുവില്‍ ആഞ്ഞടിച്ചത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നടന്നതാണോ? അതോ നടക്കുമോ? ഇതെല്ലാം അറിയണമെങ്കില്‍ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം രാഷ്ട്രീയ കേരളം.

ടികെ ഹംസ വെറുംവാക്ക് പറയില്ലെന്ന് പലര്‍ക്കും അറിയാം. കാരണം അദ്ദേഹം മുമ്പ് പറഞ്ഞ പല കാര്യങ്ങളും അക്ഷരംപ്രതി ശരിയായിട്ടുണ്ട്. 2004ല്‍ ഇത് മലപ്പുറവും അതുവഴി കേരളവും കണ്ടതാണ്. അന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദിനെ മലര്‍ത്തിയടിച്ചാണ് ഹംസാക്ക ചിരിച്ചത്.

2004 ഇത്തവണയും ആവര്‍ത്തിക്കുമെന്ന് പറയുന്ന അദ്ദേഹം കുഞ്ഞാലിക്കുട്ടിക്ക് സ്ത്രീകളുടെ വോട്ട് കിട്ടില്ലെന്നും സ്ത്രീകള്‍ക്ക് ഇപ്പോഴും അദ്ദേഹത്തോട് എതിര്‍പ്പുണ്ടെന്നും അഭിപ്രായപ്പെടുന്നു. കുഞ്ഞാലിക്കുട്ടിയെ പരസ്യമായി പിന്തുണയ്ക്കാന്‍ പറ്റാത്തതു കൊണ്ടാണ് എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയും മനസാക്ഷി വോട്ട് ചെയ്യുന്നതെന്നും ഹംസ പറഞ്ഞു.

ചില സ്ഥലങ്ങളില്‍ പ്രചാരണത്തിന് പോയ കുഞ്ഞാലിക്കുട്ടി അണികളും ആളുകളും ഇല്ലാത്തതിനാല്‍ തിരിച്ചുപോന്നത്രെ. പ്രചാരണത്തിന്റെ തുടക്കത്തിലുള്ള കാഴ്ചയല്ല ഇപ്പോഴുള്ളതെന്ന് പറയുന്ന ഹംസ, ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി ശരിക്കും പരിഭ്രാന്തിയിലാണെന്നും പറയന്നു.

2004ലെ പോലെ ലീഗിന്റെ കോട്ടയില്‍ വിള്ളല്‍ വീണു. ഏപ്രില്‍ 12ന് ആ കോട്ട നിലം പൊത്തുമെന്നും ഹംസ പറഞ്ഞു. തിരഞ്ഞെടുപ്പിന് ആറ് ദിവസം മുമ്പ് ഞാന്‍ സഖാവ് പിണറായി വിജയനോട് വിളിച്ചുപറഞ്ഞു. നമ്മള്‍ ജയിക്കുമെന്ന്. ഇപ്പോള്‍ അത്തരമൊരു ഫീലിങ് ഉണ്ടെന്നും ഹംസ കൂട്ടിച്ചേര്‍ത്തു.

മതേതരത്വത്തെ കുറിച്ച് പറയാന്‍ ലീഗിനും കോണ്‍ഗ്രസിനും അര്‍ഹതയില്ല. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുമ്പോള്‍ ലീഗിന്റെ പിന്തുണയുള്ള കോണ്‍ഗ്രസാണ് ഭരിച്ചിരുന്നതെന്നും ഹംസ ഓര്‍മിപ്പിച്ചു.

എപി വിഭാഗം തങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസും ലീഗും ബിജെപിയും തമ്മിലുള്ള അവിഹിത ബന്ധം മലപ്പുറത്തുണ്ട്. ഇതിനെതിരേ മുസ്ലിം സമുദായം വിധിയെഴുതുമെന്നാണ് കരുതുന്നതെന്നും ഹംസ പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മല്‍സരിക്കും. എന്നാല്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധിനിത്യം നല്‍കാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുന്ന അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് ഞാന്‍. ഞാന്‍ പാര്‍ട്ടിക്കൊപ്പം എപ്പോഴുമുണ്ടാവുമെന്നും ഹംസ പറഞ്ഞു.

ജിഷ്ണു കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നത് പോലെയല്ല കാര്യങ്ങള്‍. ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെ കുറിച്ച് മോശം പ്രതിഛായ ഇല്ലെന്നും ഹംസ കൂട്ടിച്ചേര്‍ത്തു.

ഇന്ന് കൊട്ടിക്കലാശം
അതേസമയം, വേനല്‍ചൂട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ആവാഹിച്ച മലപ്പുറത്ത് ഇന്ന് കൊട്ടിക്കലാശമാവും. ദേശീയ, പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത പ്രചാരണത്തിന്റെ ചൂട് വോട്ടായി ആര്‍ക്ക് ഗുണം ചെയ്തുവെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം കാത്തിരുന്നാല്‍ മതി. ബുധനാഴ്ച മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തും.

ദിവസങ്ങള്‍ മാത്രം ബാക്കി
ഇ അഹമ്മദിന്റെ തട്ടകമായിരുന്ന മലപ്പുറത്ത് അദ്ദേഹത്തിന് പകരക്കാരനായി ഇനി ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ദിവസങ്ങള്‍ക്കകം ഉത്തരം ലഭിക്കും. മുസ്ലിം ലീഗ് സ്ഥനാര്‍ഥി കുഞ്ഞാലിക്കുട്ടിയോ ഇടതുസ്ഥാനാര്‍ഥി പിബി ഫൈസലോ എന്നറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

ഭയമില്ലാതെ ലീഗ്, എങ്കിലും
മല്‍സരിക്കുന്നത് കുഞ്ഞാലിക്കുട്ടി ആയതുകൊണ്ട് തന്നെ മുസ്ലിം ലീഗിനോ യുഡിഎഫിനോ യാതൊരു ഭയവുമില്ല. എന്നാല്‍ പ്രചാരണത്തിലെ ഇടതുമുന്നേറ്റം അവരെ തെല്ലുന്നു ഭയപ്പെടുത്തിയിട്ടുണ്ട്. അഹമ്മദിനേക്കാള്‍ ഭൂരിപക്ഷം കുറയുന്നത് കുഞ്ഞാലിക്കുട്ടിക്കും മുസ്ലിം ലീഗിനും നാണക്കേടാവുമെന്നാണ് വിലയിരുത്തല്‍.

സിപിഎമ്മിനെ അലട്ടുന്നത്
ഇടതു മുന്നണിയാവട്ടെ കഴിഞ്ഞ തവണ പികെ സൈനബ ദയനീയമായി തോറ്റതിന്റെ ക്ഷീണം മാറ്റാന്‍ ഇത്തവണ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. ഫൈസലിനും തോല്‍വി ദയനീയമായാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തെ വിലയിരുത്തലാവും അത് എന്ന ഭയവുംസിപിഎമ്മിനുണ്ട്.












Click it and Unblock the Notifications