കേരളത്തിൽ വെള്ളിയാഴ്ച വരെ കനത്ത മഴ; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
Recommended Video
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാണ്.മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് എറണാകുളം,ഇടുക്കി, കോട്ടയം,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ,വയനാട്, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല.
സംസ്ഥാനത്തെ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാൽ അണക്കെട്ടിൽ ജലനിരപ്പ് 122 അടിയായി. ഇടുക്കി മലങ്കര ഡാമിന്റെ 3 ഷട്ടറുകൾ ഇന്നലെ ഉയർത്തിയിരുന്നു. വയനാട് ജില്ലിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. വ്യാപക കൃഷി നാശവും ഉണ്ടായിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അഞ്ചാം ദിവസവും മുംബൈയിൽ കനത്ത മഴ തുടരുകയാണ്.താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ നഗരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. 72 വിമാനങ്ങൾ ഇന്നലെ വൈകിയാണ് പുറപ്പെട്ടത്. മഴ ശക്തമായതോടെ ഭൂരിഭാഗം ഓഫീസുകളുടെയും പ്രവർത്തി സമയം കുറച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ രണ്ട് പേരാണ് നഗരത്തിൽ മരിച്ചത്. ചൊവ്വാഴ്ച മാത്രം മുംബൈ നഗരത്തിൽ 165.8 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്.