ഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നു
Recommended Video
ദില്ലി: ഹാദിയ കേസില്‍ അശോകനും ഹാദിയയും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലൂടെ പുതിയ വെളിപ്പെടുത്തലുകളാണ് നേരത്തെ പുറത്ത് വന്നിട്ടുള്ളത്. ഹാദിയയെ ഫസല്‍ മുസ്തഫ എന്നയാളുടെ രണ്ടാം ഭാര്യയാക്കി യെമനിലേക്ക് കടത്താന്‍ ശ്രമം നടന്നു എന്നാണ് അശോകന്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചത്.
ഫസല്‍ മുസ്തഫ, ഭാര്യ ഷിറിന്‍ ഷഹാന എന്നിവര്‍ക്കെതിരെയായിരുന്നു അശോകന്റെ പുതിയ ആരോപണം. ഇവരെ എന്‍ഐഎ സംഘം തിരഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കുമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
നിര്‍ണായക സാക്ഷികൾ
മലപ്പുറം സ്വദേശികളാണ് ഫസല്‍ മുസ്തഫയും ഷിറിന്‍ ഷഹാനയും. ഇവര്‍ രണ്ടുപേരും ഹാദിയ കേസിലെ നിര്‍ണായക സാക്ഷികളാണ് എന്നാണ് എന്‍ഐഎ ഐജി അലോക് മിത്തല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇവരെ ഇതുവരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎയ്ക്ക് സാധിച്ചിട്ടില്ല.
ഇന്ത്യ വിട്ടു
എന്‍ഐഎ ഹാദിയ കേസിന്റെ അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്‍പ് ഫസല്‍ മുസ്തഫയും ഭാര്യയും ഇന്ത്യ വിട്ടതായി അലോക് മിത്തല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവരിപ്പോള്‍ യെമനിലാണ് എന്നാണ് സൂചന.
ലുക്ക് ഔട്ട് നോട്ടീസ്
ഫസല്‍ മുസ്തഫയ്ക്കും ഷിറിന്‍ ഷഹാനയ്ക്കും വേണ്ടി എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഏറെ കോളിളക്കമുണ്ടാക്കിയ കേസില്‍ ആദ്യമായാണ് ഹാദിയയുടെ അച്ഛനായ അശോകന്‍ ഫസല്‍ മുസ്തഫ, ഷിറിന്‍ ഷഹാന എന്നിങ്ങനെയുള്ള പുതിയ കഥാപാത്രങ്ങളെക്കുറിച്ച് കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്.
പുതിയ വെളിപ്പെടുത്തലുകൾ
ഹാദിയ ഇസ്ലാം മതം സ്വീകരിക്കാന്‍ കാരണക്കാരായത് സഹപാഠികള്‍ കാരണമാണ് എന്നാണ് നേരത്തെ അശോകന്‍ പറഞ്ഞിരുന്നത്. എന്നാല്‍ മലപ്പുറം സ്വദേശിയായ ഷാനിബ് എന്നയാള്‍ വഴിയാണ് ഹാദിയ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയായത് എന്നാണ് സത്യവാങ്മൂലത്തില്‍ അശോകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇസ്ലാം മതത്തിലേക്ക്
2015ല്‍ ആണ് ഹാദിയ ഇന്റര്‍നെറ്റിലൂടെ ഷാനിബിനെ പരിചയപ്പെടുന്നത്. ഷാനിബിനോട് ചാറ്റ് ചെയ്ത് സൗഹൃദത്തിലായ ഹാദിയ അത് വഴിയാണ് ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയായത്. ഷാനിബിന്റെ സഹോദരിയാണ് ഷെറിന്‍ ഷഹാന.
രണ്ടാം ഭാര്യയാക്കാൻ ശ്രമം
ഷാനിബ് വഴിയാണ് ഷെറിന്‍ ഷഹാനയേയും ഭര്‍ത്താവ് ഫസല്‍ മുസ്തഫയേയും ഹാദിയ പരിചയപ്പെടുന്നത് എന്നും അശോകന്‍ പറയുന്നു. ഹാദിയയെ ഫസല്‍ മുസ്തഫയുടെ രണ്ടാം ഭാര്യയാക്കി യെമനിലേക്ക് കടത്താന്‍ ഇവര്‍ ശ്രമിച്ചുവെന്നും എന്നാല്‍ അമ്പിളി എന്ന സുഹൃത്ത് ഇടപെട്ട് ഹാദിയയെ പിന്തിരിപ്പിച്ചുവെന്നും അശോകന്‍ പറയുന്നു.
ആദ്യത്തെ പേര് ആസിയ
ഇസ്ലാം മതം സ്വീകരിച്ച ശേഷം അഖിലയ്ക്ക് പേര് തെരഞ്ഞെടുത്ത് നല്‍കിയതും ഫസലും ഭാര്യയും ചേര്‍ന്നാണെന്നും അശോകന്‍ പറയുന്നു. അന്നവര്‍ നിര്‍ദേശിച്ച പേര് ആസിയ എന്നായിരുന്നു. അഖിലയെ മതംമാറ്റിയത് സംബന്ധിച്ച് നോട്ടറി അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചതും ഇവരാണത്രേ.
പോലീസ് കണ്ടെത്തിയിരുന്നു
അമ്പിളിയുടെ ഇടപെടല്‍ കാരണം വിവാഹത്തില്‍ നിന്നും ഹാദിയ പിന്തിരിഞ്ഞതോടെ യെമന്‍ യാത്രയില്‍ നിന്നും ഫസലും പിന്തിരിഞ്ഞതായും അശോകന്‍ പറയുന്നു. കേസ് ആദ്യം അന്വേഷിച്ച പോലീസിന് ഇക്കാര്യങ്ങളെല്ലാം നേരത്തെ ബോധ്യമായിരുന്നുവെന്നും അമ്പിളി ഇക്കാര്യങ്ങള്‍ സമീപകാലത്ത് തന്നോട് പറഞ്ഞുവെന്നും അശോകന്‍ വെളിപ്പെടുത്തി.
തീവ്രവാദിയോടെന്ന പോലെ
എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് തുടരന്വേഷണം നടത്തിയില്ലെന്നും അശോകന്‍ ആരോപിക്കുകയുണ്ടായി. അതിനിടെ എന്‍ഐഎ അന്വേഷണ സംഘത്തിനെതിരെ ഹാദിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ക്രിമിനലിനോടും തീവ്രവാദിയോടും പെരുമാറുന്നത് പോലെയായിരുന്നു എന്‍ഐഎയുടെ ഇടപെടല്‍ എന്നതായിരുന്നു അത്.
നിഷേധിച്ച് എൻഐഎ
തെളിവില്ലാത്ത ഒരു കഥ വിശ്വസിക്കുകയും അത് സ്ഥാപിച്ചെടുക്കുകയുമാണ് എന്‍ഐഎ ചെയ്യുന്നത് എന്നും ഹാദിയ ആരോപിച്ചു. മാത്രമല്ല തന്നെ മൊഴി വായിച്ച് കേള്‍പ്പിച്ചില്ലെന്നും ഹാദിയ ആരോപിച്ചു. ഈ ആരോപങ്ങള്‍ എന്‍ഐഎ നിഷേധിച്ചിട്ടുണ്ട്.ഷെഫിന്‍ ജഹാന് എതിരായ എന്‍ഐഎ റിപ്പോര്‍ട്ടും അശോകന്റെ സത്യവാങ്മൂലവും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ഷുഹൈബിനെ കൊലപ്പെടുത്തിയവർ ഞങ്ങളുടെ കൂട്ടത്തിലുള്ളവർ! നിയമസഭയിൽ എം സ്വരാജ്
ആര്യയുടെ റിയാലിറ്റി ഷോ ലൗ ജിഹാദ്.. വിജയ് ടിവിയിലേത് രാജ്യവിരുദ്ധം! പുതിയ വിവാദവുമായി ബിജെപി