നടിയെ ആക്രമിച്ചതിന് സമാനമായ ഭീഷണികള്‍!! ഗോസിപ്പും വ്യക്തിഹത്യയും.. പാര്‍വ്വതി പ്രതികരിക്കുന്നു
Recommended Video

കൊച്ചി: കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍വ്വതിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവരെ പൂട്ടാന്‍ പോലീസ് വല വിരിച്ചിരിക്കുകയാണ്. വ്യക്തിഹത്യ നടത്തുകയും തെറിവിളിക്കുകയും ചെയ്ത ആളുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കമാണ് പാര്‍വ്വതി ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട് എത്ര പേരുണ്ടെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് എറണാകുളം സിഐ സിബി ടോം വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ അറസ്റ്റിലായിരിക്കുന്ന പ്രിന്റോ വടക്കാഞ്ചേരിയിലെ മമ്മൂട്ടി ഫാന്‍സ് അസ്സോസ്സിയേഷന്‍ അംഗമാണെന്നാണ് റിപ്പോര്‍ട്ട്. കസബയിലെ സ്ത്രീവിരുദ്ധ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ താൻ നേരിട്ടത് എന്തൊക്കെയെന്ന് പാർവ്വതി തന്നെ ആദ്യമായി തുറന്ന് പറയുന്നു.

23 സ്‌ക്രീന്‍ ഷോട്ടുകൾ തെളിവ്
പരാതിക്കൊപ്പം തനിക്ക് നേരെ നടന്ന ഫേസ്ബുക്കിലേയും ട്വിറ്ററിലേയും തെറിവിളികളുടെ 23 സ്‌ക്രീന്‍ ഷോട്ടുകളാണത്രേ പാര്‍വ്വതി ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. പാര്‍വ്വതിക്കെതിരെ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കപ്പെട്ട വീഡിയോകളുടെ ഉറവിടവും പോലീസ് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. കുറ്റക്കാരായ എല്ലാവരെയും പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തെ അറസ്റ്റ്
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയായ പ്രിന്റോ ആണ് പാര്‍വ്വതിയുടെ പരാതിയിലെ ആദ്യത്തെ അറസ്റ്റ്. ഫെയ്‌സ്ബുക്ക് വഴി അശ്ലീല പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പാര്‍വ്വതി നല്‍കിയവരുടേത് മാത്രമല്ല, ഈ വിഷയത്തില്‍ പോസ്റ്റിട്ടവരുടെ പ്രൊഫൈലുകളെല്ലാം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിക്കുന്നുണ്ട്.

പരാമർശത്തിന് പിന്നാലെ ആക്രമണം
എന്തുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോയതെന്ന് പാര്‍വ്വതി മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഐഎഫ്എഫ്‌കെയില്‍ നടന്ന ഓപ്പണ്‍ ഫോറത്തിലാണ് കസബയ്‌ക്കെതിരെ താന്‍ പരാമര്‍ശം നടത്തിയത്. ഈ മാസം പത്താം തിയ്യതി ആയിരുന്നു. 11ാം തിയ്യതി മുതല്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം തുടങ്ങി.

വ്യക്തിഹത്യയിലേക്ക് കടന്നതോടെ പ്രതികരിച്ചു
സോഷ്യല്‍ മീഡിയ ആക്രമണം സംബന്ധിച്ച് അപ്പോള്‍ തന്നെ പോലീസിലെ ഉന്നതരെ അറിയിച്ചിരുന്നുവെന്നും പാര്‍വ്വതി മനോരമ ന്യൂസിലെ ഒന്‍പത് മണി ചര്‍ച്ചയില്‍ പറഞ്ഞു. വലിയ പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ ഒഴിവാക്കാം എന്നാണ് കരുതിയിരുന്നതെന്നും പാര്‍വ്വതി പറഞ്ഞു. വിമര്‍ശനങ്ങള്‍ വ്യക്തിഹത്യയിലേക്ക് കടന്നതോടെയാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.

ആക്രമണം സ്ത്രീയായത് കൊണ്ട്
തനിക്കെതിരെ വന്ന ഓരോ കമന്റും വായിച്ചിട്ടുണ്ടെന്നും പാര്‍വ്വതി പറഞ്ഞു. വ്യക്തിഹത്യ നടത്തിയത് തെളിയിക്കാനുള്ള തെളിവുകളും തന്റെ പക്കലുണ്ട്. ഒരു വ്യക്തിയേയും ആക്രമിക്കാനല്ല താന്‍ ശ്രമം നടത്തിയത്. തനിക്കെതിരെ ഇത്രമാത്രം ആക്രമണം നടക്കാനുള്ള കാരണം താനൊരു സ്ത്രീയായത് കൊണ്ടാണ് എന്നും പാര്‍വ്വതി പ്രതികരിച്ചു.

വിമർശനം ആരോഗ്യപരമാകണം
പോസിറ്റീവ് ചര്‍ച്ചകള്‍ക്ക് വഴി തുറക്കുക എന്ന ഉദ്ദേശത്തോടെയാണ് കസബയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞത്. എന്നാല്‍ സംഭവിച്ചത് അതല്ല. സിനിമാരംഗത്തിനകത്ത് നിന്നും തനിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ അതില്‍ പരസ്പര ബഹുമാനം വേണമെന്നും പാര്‍വ്വതി പറഞ്ഞു.

ഗോസിപ്പും വ്യക്തിഹത്യയും
തന്റെ വ്യക്തിപരമായ വിഷയങ്ങള്‍ പോലും കുത്തിപ്പൊക്കിയുള്ള ഗോസിപ്പും വ്യക്തിഹത്യയുമാണ് ഇവിടെ നടക്കുന്നത്. തന്റെ സുഹൃത്തിന് സംഭവിച്ചതും അതാണെന്ന് ആക്രമിക്കപ്പെട്ട നടിയെ ഉദ്ദേശിച്ച് പാര്‍വ്വതി പറഞ്ഞു. ഗോസിപ്പുകള്‍ ഇറക്കി ഒരാളെ മാനസികമായി തകര്‍ക്കുന്ന പ്രവണത ഇല്ലാതാകണമെന്നും പാര്‍വ്വതി പറഞ്ഞു. ഇത്തരമൊരു അനുഭവം ആര്‍ക്കും ഉണ്ടാവാന്‍ പാടില്ല.

ഈ പ്രവണത അവസാനിക്കണം
സൈബര്‍ ആക്രമണത്തിന്റെ കാര്യത്തില്‍ ശക്തമായ നിയമഭേദഗതി വേണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടു. തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഉള്ള ഭീഷണികള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ടെന്ന് പാര്‍വ്വതി ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. തന്റെ കരിയര്‍ അവസാനിപ്പിക്കുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തുന്നു.

നടിയെ ആക്രമിച്ചത് പോലെ
കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടത് എങ്ങനെയാണോ അതുപോലെ തന്നെയും ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണികളുമുണ്ടായതായും പാര്‍വ്വതി പറയുന്നു. ഇത്തരം ഭീഷണികള്‍ മുഴക്കുന്നവരെ വരുംദിവസങ്ങളില്‍ കുടുക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് തന്നെ മാത്രം സംബന്ധിക്കുന്ന കാര്യങ്ങളല്ല.

തിരിച്ചറിവ് വേണ്ടതുണ്ട്
അഭിപ്രായം പറയുന്ന സ്ത്രികളോടുള്ള പൊതുവായ പ്രതികരണം ഇത്തരത്തിലാണ്. വര്‍ഷങ്ങളായി സ്ത്രീകള്‍ മിണ്ടാതിരിക്കുന്നു. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം തടയാനാവില്ല. പക്ഷേ എന്താണ് സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം എന്നും എന്തല്ല ദുരുപയോഗം എന്നും തിരിച്ചറിയേണ്ടതുണ്ടെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു. അതിര് ലംഘിക്കുന്നവര്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും പാര്‍വ്വതി പറഞ്ഞു.












Click it and Unblock the Notifications