പ്രിയയുടെ കണ്ണിറുക്കൽ പാട്ടും പിസി ജോർജും തമ്മിലെന്ത്? ആ ചിത്രം മനസ്സിൽ നിന്ന് മായുന്നില്ലെന്ന് പിസി
കോഴിക്കോട്: അഡാർ ലൗവിലെ ഗാനവും പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കലും സോഷ്യൽ മീഡിയയിൽ കത്തി ഓടുകയാണ്. പാട്ട് കണ്ടവരെല്ലാം, പ്രിയയേയും ഗാനത്തേയും പ്രശംസകൾ കൊണ്ട് മൂടുന്നു. സണ്ണി ലിയോണിനേയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും വരെ കടത്തി വെട്ടിക്കൊണ്ട് പ്രിയയും മാണിക്യമലരായ പൂവിയും കുതിപ്പ് തുടരുന്നു. ഒറ്റ രാത്രികൊണ്ടാണ് പ്രിയ പ്രകാശ് വാര്യർ എന്ന മലയാളി പെൺകൊടി ആഗോള പ്രശസ്തിയിലേക്ക് ഉയർന്നത്. വൈറലായ പാട്ടും പിസി ജോർജും തമ്മിലെന്താണ് ബന്ധം? പാട്ടിനെക്കുറിച്ചും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും പിസി ജോർജ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിട്ടുണ്ട്.
ശിവന്റെ തല വെട്ടിപ്പൊളിച്ചു.. വത്സയുടെ ഏഴ് വിരലുകൾ അറുത്തു.. സ്മിതയ്ക്ക് 21 വെട്ട്!! പൈശാചികം!
സന്തോഷം മാത്രമല്ല
പിസി ജോർജ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ഒരു അഡാർ ലൗ, നന്നായിട്ടുണ്ട് ഗാനവും, പാട്ടിലുള്ള കുഞ്ഞുങ്ങളുടെ അഭിനയവും. നമ്മുടെ യുവതീ യുവാക്കളെ മറ്റൊരു വിഷയത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നതിനായാണ് ഈ ഗാനത്തിലെ ചിത്രങ്ങൾ ഉപയോഗിച്ചത്. ഈ സിനിമയുടെ സംവിധായകനും അഭിനന്ദങ്ങൾ. ആഘോഷങ്ങളും, സന്തോഷങ്ങളും നമുക്കുവേണം. പക്ഷെ അതോടൊപ്പം സഹജീവി സ്നേഹവും.
ഷുഹൈബിന്റെ കൊല
ഈ കഴിഞ്ഞ ദിവസം കണ്ണൂരിൽ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ ബോംബെറിഞ്ഞ് വീഴ്ത്തി, നിരവധി വെട്ടും കുത്തുമേൽപ്പിച്ച് അതി ക്രൂരമായി കൊലപ്പെടുത്തിയത് എല്ലാവരും അറിഞ്ഞു കാണുമല്ലോ. കൊലചെയ്യപ്പെട്ട ആ ചെറുപ്പക്കാരൻ ഒരു കൊച്ചിനെയും കയ്യിൽ പിടിച്ച് മുണ്ടുമുടുത്ത് നിൽക്കുന്ന ചിത്രം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.
നീചമായ പ്രവർത്തി
പ്രബലരായ രാഷ്ട്രീയപാർട്ടികൾ എല്ലാം ചേർന്ന് നടത്തുന്ന അക്രമവും, കൊലപാതകവും കണ്ണൂരുകാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ്. ആ ചെറുപ്പക്കാരനെ കൊല ചെയ്യുന്നതിന് മുൻപേ, കൊല്ലുമെന്ന് പറഞ്ഞ് കൊലവിളി നടത്തി പ്രകടനവും നടത്തിയിരിക്കുന്നു. എത്ര നീചമായാണ് എതിർ നിലപാടുള്ളവരെ ഇക്കൂട്ടർ ഇല്ലായ്മ ചെയ്യുന്നതെന്നതിന് വലിയ ഉദ്ദാഹരണമാണ് ഇത്തരം പ്രവർത്തികൾ.
രാഷ്ട്രീയ അടിമത്തം
ഇതിലൂടെ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേടിയെടുക്കുന്നതാകട്ടെ ഭീതി ജനിപ്പിച്ച് കൊണ്ടുള്ള രാഷ്ട്രീയ അടിമത്തവും. ഒരുവശത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനായി വലിയ പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ, മറുവശത്ത് പാർട്ടി ഗുണ്ടകളെ വളർത്തി എതിരഭിപ്രായമുള്ളവരെ വെട്ടി നിരത്തുന്നു. ചിന്താ ശക്തിയുള്ള യുവജനമേ ഷുഹൈബെന്നത് നമുക്കുമുന്നിലുള്ള വലിയ ചോദ്യ ചിഹ്നമാണ്.
ഇത് പടരാൻ അനുവദിക്കരുത്
കാലാ കാലങ്ങളായി അവസാനമില്ലാതെ തുടരുന്ന ഈ കൊലപാതക രാഷ്ട്രീയം ക്യാൻസർ പോലെ നമുക്ക് ചുറ്റും പടരും. നിങ്ങൾക്കുള്ളൊരു ഭിന്നാഭിപ്രായം, ഈ ക്യാൻസറിനെ നിങ്ങളുടെ വീട്ടു പടിക്കലുമെത്തിക്കും. ഈ ക്യാൻസർ ഇനിയുമിങ്ങനെ പടരാൻ അനുവദിക്കരുത്. രാഷ്ട്രീയ നേതാക്കളെ, ജനപ്രതിനിധികളെ നിങ്ങളുടെ മക്കളെയും കുടുംബത്തെയും സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചും, ഇരുത്തിയതിനുംശേഷം ഓരോ കൊലപാതകങ്ങൾ കഴിയുമ്പോഴും കൂടെയുള്ളവർക്ക് ആവേശം പകരാൻ "ഇതിനു പകരം ചോദിക്കുമെന്ന്" പറഞ്ഞു നടത്തുന്ന വെല്ലുവിളികൾ ഉണ്ടല്ലോ..
മരണം വരെ വേട്ടയാടും
ആ വെല്ലുവിളി സ്വന്തം മക്കളെയോ സഹോദരങ്ങളെയോ കൂടെ ഇരുത്തി ഒരു പ്രാവശ്യമെങ്കിലും നടത്തുമോ..? അങ്ങനെ ചെയ്താലേ നിങ്ങൾക്ക് മനസ്സിലാകൂ. നൊന്തുപെറ്റ ഒരമ്മയുടെ വേദന.അച്ഛനെ നഷ്ടപ്പെട്ട മകന്റെ വേദന. ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യയുടെ വേദന. ജേഷ്ടനെ നഷ്ടപ്പെട്ട സഹോദരന്റെ വേദന.ഈ വേദനകൾക്കൊപ്പം നിങ്ങളെ മരണം വരെ വേട്ടയാടാനുള്ള തീരാ ശാപവും എന്നാണ് പിസിയുടെ പോസ്റ്റ്.