പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ തൂങ്ങി മരിച്ചു.. കുടുംബത്തിലെ മൂന്ന് പേരെ കൊന്ന കേസിലെ പ്രതി
Recommended Video
കണ്ണൂര്‍: നാടിനെ ഞെട്ടിച്ച പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വനിത ജയിലില്‍ ആണ് മുപ്പതുകാരിയായ വണ്ണത്താംവീട്ടില്‍ സൗമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയില്‍ വളപ്പിലെ കശുമാവില്‍ ആണ് സൗമ്യ തൂങ്ങി മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലി ആയിരുന്നു സൗമ്യ ചെയ്തിരുന്നത്. ജയില്‍ വളപ്പില്‍ പശുക്കള്‍ക്ക് വേണ്ടി പുല്ലരിയാന്‍ പോയ സൗമ്യ ഉടുത്തിരുന്ന സാരിയില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കണ്ണൂര്‍ വനിതാ ജയില്‍ അധികൃതര്‍ പറയുന്നത്. കണ്ട ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്വന്തം മകളേയും അച്ഛനേയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് സൗമ്യ.
എലിവിഷം കൊടുത്ത് കൊന്നു
വണ്ണത്താം വീട്ടില്‍ കമല, ഭര്‍ത്താവ് കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍ പേരക്കുട്ടി ഐശ്വര്യ എന്നിവരാണ് പിണറായിയിലെ വീട്ടിൽ വെച്ച് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജനുവരി 31നാണ് ഐശ്വര്യ മരിച്ചത്. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ ഏപ്രില്‍ 13നുമായിരുന്നു മരിച്ചത്. എലിവിഷം ഭക്ഷണത്തിൽ കലർത്തി നൽകിയാണ് സൌമ്യ ഇവരെ മൂന്ന് പേരെയും കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ.
അവിഹിതത്തിന് തടസ്സം
മാതാപിതാക്കളും മക്കളും തന്റെ അവിഹിത ബന്ധങ്ങള്‍ക്ക് തടസ്സം നിന്നത് കൊണ്ടാണ് നാല് പേരെയും കൊലപ്പെടുത്താന്‍ സൗമ്യ തീരുമാനിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സൗമ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. അതിന് ശേഷം മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം പിണറായിയിലെ വീട്ടില്‍ ആയിരുന്നു താമസം. 2012ൽ മറ്റൊരു മകളായ കീർത്തന ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
ആസൂത്രിത കൊലപാതകം
ഇതും കൊലപാതകമാണോ എന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാൽ കീർത്തന കൊല്ലപ്പെട്ടതല്ല എന്നാണ് കണ്ടെത്തിയത്. മറ്റ് മൂന്ന് പേരെയും കൊലപ്പെടുത്തിയതിന് ശേഷം സൗമ്യ ബന്ധുക്കളേയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത് കിണറിലെ വെള്ളത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്നായിരുന്നു.
കൂസലില്ലാതെ ഇടപെടൽ
മൂന്ന് മരണങ്ങള്‍ക്ക് ശേഷവും യാതൊരു സംശയവും തോന്നിക്കാത്ത തരത്തിലായിരുന്നു സൗമ്യയുടെ ഇടപെടലുകള്‍. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ തനിക്കും രോഗമുണ്ടെന്ന് നടിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാൽ തുടര്‍ച്ചയായ മരണങ്ങള്‍ നാട്ടുകാരില്‍ സംശയം ഉണര്‍ത്തിയതോടെ കൊലപാതകവിവരം പതിയെ പുറത്ത് വന്നു. പോലീസിന്റെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനെയും സൗമ്യ കൂസലില്ലാതെയാണ് നേരിട്ടത്.
ഗത്യന്തരമില്ലാതെ കുറ്റസമ്മതം
പോലീസ് ഫോണ്‍ കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ കാട്ടിയപ്പോള്‍ മാത്രമാണ് ഗത്യന്തരമില്ലാതെ സൗമ്യ കുറ്റം സമ്മതിച്ചത്. അമ്മയ്ക്ക് മീന്‍കറിയിലും അച്ഛന് രസത്തിലുമാണ് എലിവിഷം കലര്‍ത്തി നല്‍കിയതെന്ന് പോലീസ് കണ്ടെത്തി. ഭർത്താവുമായുള്ള വേർപിരിയലിന് ശേഷം ലൈംഗികത്തൊഴിലിലൂടെ ആയിരുന്നു സൌമ്യ ജീവിക്കാനുള്ള പണം കണ്ടെത്തിയിരുന്നത്.
പ്രകോപനമുണ്ടാക്കിയത്
എന്നാലിത് മാതാപിതാക്കൾ എതിർത്തിരുന്നു. സൌമ്യയുടെ വീട്ടിലേക്ക് പുരുഷന്മാർ വന്ന് പോകുന്ന വിവരം മുത്തച്ഛനോട് പറയുമെന്ന് മകൾ ഐശ്വര്യ സൗമ്യയോട് പറഞ്ഞതാണ് കൊലപാതകത്തിനുള്ള പ്രകോപനമായത്. ഇതോടെ സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി നല്‍കി മകളെ കൊലപ്പെടുത്തി. ഛര്‍ദിയും അസ്വസ്ഥതയും കാരണം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ഐശ്വര്യ മരിച്ചത്.
സഹായത്തിന് ആരുമില്ല
പിന്നാലെ സമാനമായ രീതിയിൽ ആദ്യം അമ്മയേയും പിന്നീട് അച്ഛനേയും കൊലപ്പെടുത്തി. കേസിലെ ഏക പ്രതിയാണ് സൌമ്യ. എന്നാൽ ഇത്രയും ആസൂത്രിതമായ കൊലപാതകം സൌമ്യയ്ക്ക് ഒറ്റയ്ക്ക് ചെയ്യാൻ സാധിക്കില്ല എന്നാണ് പോലീസ് കരുതിയിരുന്നത്. കാമുകന്മാരായ ആരുടെയങ്കിലും സഹായം ലഭിച്ച് കാണുമെന്ന് പോലീസ് സംശയിച്ചു. നാട്ടിലെ നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തെങ്കിലും തെളിവൊന്നും പോലീസിന് കണ്ടെത്താനായില്ല.
ഉപയോഗിച്ചത് 5 ഫോണുകൾ
ഇതോടെ സൗമ്യയെ കേസിലെ ഏക പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സൗമ്യ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടന്നത്. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ഫോണുകള്‍ പരിശോധന നടത്തി. 55 സാക്ഷികളുടെ മൊഴി പരിശോധിച്ചു.
വിചാരണ തുടങ്ങാനിരിക്കേ
മാതാപിതാക്കളെയും മകളേയും ചികിത്സിച്ച മംഗലാപുരത്തേയും കോഴിക്കോട്ടേയും തൃശൂരിലേയും ആശുപത്രി രേഖകള്‍ പരിശോധിച്ചു. ഇവയെല്ലാം പോലീസ് അന്വേഷണം സൗമ്യയിലേക്ക് തന്നെ എത്തിച്ചു. പിണറായി കൂട്ടക്കൊലക്കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സൗമ്യ ജയിലില്‍ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്.
തടവുകാർക്ക് പ്രിയങ്കരി
ജയിലിലെ സഹതടവുകാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം സൗമ്യ വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രിയപ്പെട്ടവളായി മാറിയിരുന്നു. ജയിലിനകത്ത് സൗമ്യ വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു. കുടനിര്‍മ്മാണമായിരുന്നു ജയിലിനകത്ത് സൗമ്യയുടെ തൊഴില്‍. കുടനിര്‍മ്മിച്ച് ദിവസത്തില്‍ 63 രൂപ സൗമ്യ ജയിലിനകത്ത് സമ്പാദിക്കുകയും ചെയ്തിരുന്നു.