മോഷണ പരമ്പരയ്ക്ക് അറുതിയില്ല!! കള്ളനെ പിടിക്കാതെ പോലീസ്!! പൊറുതിമുട്ടി ജനം!!
ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. പിൻവാതിൽ തകർത്തും മേൽക്കൂര തകർത്തുമാണ് മോഷ്ടാക്കൾ അകത്തു കടന്നത്.
പാറശ്ശാല: പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും മോഷണ പരമ്പര തുടർക്കഥയാകുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് വൻ മോഷണം നടന്നിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഉദിയൻകുളങ്ങര ജങ്ഷനിലെ ആറുകടകളിലാണ് മോഷണം നടന്നത്.
അതിനു മുമ്പ് പാറശ്ശാല പോസറ്റോഫീസ് ജങ്ഷനിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തെ പതിനഞ്ചോളം കടകളിലും മോഷണം നടന്നിരുന്നു. അതേസമയം മോഷണ പരമ്പര അരങ്ങേറിയിട്ടും പോലീസ് നടപടി ഉണ്ടാകാത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതുവരെ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ഉദിയൻ കുളങ്ങരയിൽ ആറുകടകളിൽ
ഉദിയൻ കുളങ്ങരയിലെ ആറ് കടകളിലാണ് മോഷണം നടന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് മോഷണം നടന്നത്. പിൻവാതിൽ തകർത്തും മേൽക്കൂര തകർത്തുമാണ് മോഷ്ടാക്കൾ അകത്തു കടന്നത്.
നഷ്ടമായത്
ഉദിയൻ കുളങ്ങര ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന മോഹൻദാസിന്റെ ഉടമസ്ഥതയിലുള്ള പൂജ സ്റ്റോറിൽ നിന്ന് 26000 രൂപയും 3000 രൂപയുടെ ലോട്ടറി ടിക്കററും മോഷ്ടിച്ചു. അടുത്തുള്ള ലീല മെഡിക്കൽസിൽ നിന്ന് 17500 രൂപയും വത്സലാൽ ഹോട്ടലിൽ നിന്ന് 2000 രൂപയും മോഷണം പോയിട്ടുണ്ട്. പ്രഭാ ട്രേഡേഴ്സിൽ നിന്ന് 4000 രൂപയും മോഷണം പോയിട്ടുണ്ട്.
സമാന മോഷണം
കഴിഞ്ഞ നാലിന് പാറശ്ശാല ജങ്ഷനിലെ എട്ടോളം കടകളിൽ മോഷണം നടന്നിരുന്നു. ഒരേനിരയിലെ കടകളിലാണ് മോഷണം നടന്നത്. അതിനു ശേഷം ഞായറാഴ്ചയാണ് നെയ്യാറ്റിൻകര കൃഷഷ്ണൻകോവിലിന് സമീപത്തെ ജ്വല്ലറി അടക്കമുള്ള പതിനഞ്ചോളം കടകളിൽ മോഷണം നടന്നത്.
പ്രതിഷേധം ശക്തമാകുന്നു
അതേസമയം മോഷണ പരമ്പര തുടർക്കഥയായിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
മോഷണം പട്രോളിങ് മേഖലയിൽ
പട്രോളിങ് പോലീസിൽ സംഘവും ഹൈവേ പോലീസും ബീറ്റ് നടത്തുന്ന ദേശീയ പാതയോട് ചേർന്നുള്ള കടകളിലാണ് മോഷണം നടന്നിരിക്കുന്നത്. തുടർച്ചയായി നടക്കുന്ന മോഷണങ്ങളിൽ വ്യാപാരികൾ ആശങ്കയിലാണ്. പ്രതികളെ പിടികൂടാൻ ഇനിയും വൈകിയാൽ പ്രതിഷേധവുമായി രംഗത്തെത്താനാണ് തീരുമാനം
രേഖാചിത്രം പുറത്ത്
ഇതിനിടെ നെയ്യാറ്റിൻകരയിൽ മോഷണം നടത്തിയ മോഷ്ടാവിന്റെ രേഖാചിത്രം പോലീസ് പുറത്തു വിട്ടു. മോഷണത്തിനിടെ ഹോട്ടലിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സമീപകാലത്ത് നടന്ന എല്ലാ മോഷണങ്ങളും ഇയാളാണ് നടത്തിയതെന്നാണ് സംശയിക്കുന്നത്.