ഇടത്തോട്ട് കരുക്കൾ നീക്കി ഒരു വിഭാഗം; പ്രേമചന്ദ്രനെ തള്ളി ആർഎസ്‌പി എൽഡിഎഫിലേക്കോ?
യുഡിഎഫിൽ തുടരുന്നത് പാർട്ടിയുടെ നിലനിൽപ്പിന് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വാദിക്കുന്നത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ആർഎസ്‌പിയിലും ഭിന്നത രൂക്ഷമാണ്. മുന്നണി മാറ്റ ചർച്ചകളടക്കം സജീവമായതോടെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരിക്കുകയാണ് പാർട്ടി നേതൃത്വം തന്നെ. യുഡിഎഫിൽ തുടരുന്നത് പാർട്ടിയുടെ നിലനിൽപ്പിന് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും വാദിക്കുന്നത്. ഇക്കാര്യത്തിൽ പരസ്യ നിലപാടും പലരും സ്വീകരിച്ചുകഴിഞ്ഞു.
പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം
ഇടത് മുന്നണിയിൽ നിന്നും യുഡിഎഫിലേക്ക് എത്തിയതിന് ശേഷം തിരിച്ചടികൾ മാത്രമാണ് ആർഎസ്‌പി നേരിടുന്നത്. നിയംസഭാ തിരഞ്ഞെടുപ്പ് മുതൽ തദ്ദേശ തിരഞ്ഞെടുപ്പ് വരെ പാർട്ടി വിജയങ്ങൾ കുറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും പാർട്ടി സമ്പൂർണ പരാജയമാണ് നേരിട്ടത്. ഒരു അംഗത്തെ പോലും നിയമസഭയിലെത്തിക്കാൻ സാധിച്ചില്ല.
ഇതോടെയാണ് മുന്നണി മാറ്റം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. കോൺഗ്രസിലെ പ്രശ്നങ്ങൾ മുന്നണി സംവിധാനത്തെയും ബാധിക്കുന്നുണ്ടെന്ന വിലയിരുത്തലുമുണ്ട്. പാർട്ടിയുടെ നിലനിൽപ്പിന് മുന്നണി മാറ്റം അനിവാര്യമാണെന്ന് ഇക്കൂട്ടർ വാദിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും മുന്നണിമാറ്റം ചില നേതാക്കള്‍ ആവശ്യപ്പെട്ടു.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞിരുന്നു. തോറ്റയുടന്‍ മുന്നണിവിടുന്നത് രാഷ്ട്രീയമര്യാദയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉചിതസമയത്ത് തീരുമാനമെടുക്കുമെന്ന അസീസിന്റെ നിലപാട്. ഏറെ താമസിക്കാതെ എന്തെങ്കിലും രാഷ്ട്രീയകാരണം പറഞ്ഞ് പാര്‍ട്ടിയെ എല്‍ഡിഎഫിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
ഇതിനായി ജില്ലാകമ്മിറ്റിയംഗങ്ങളും മണ്ഡലം ഭാരവാഹികളുമടക്കം നേതൃനിരയിലുള്ള 500 ഓളം നേതാക്കള്‍ പങ്കെടുക്കുന്ന വിപുലയോഗം ഓഗസ്റ്റ് 9ന് കൊല്ലത്ത് വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്ലീനറി സമ്മേളനത്തിന് സമാനമായ യോഗം വിളിച്ച് ചേര്‍ക്കുന്നത് വഴി മുന്നണിമാറ്റ വിഷയം വിപുലമായ പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് സംസ്ഥാന സെക്രട്ടറിയടക്കം ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നത്.
എന്നാൽ ഇടത് മുന്നണിയിലേക്ക് ഇനിയില്ലെന്ന നിലപാടിലാണ് എൻ.കെ പ്രേമചന്ദ്രനും അനുയായികളും. സിപിഎമ്മിന്റെ പേരെടുത്ത് പറഞ്ഞ് എൻ കെ പ്രേമചന്ദ്രൻ വിമര്‍ശിക്കുകയും ചെയ്ത പ്രേമചന്ദ്രൻ പാർട്ടി യുഡിഎഫിന്റെ തന്നെ ഭാഗമായി തുടരണമെന്നും ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
Recommended Video
നേരത്തെ ആര്‍എസ്പിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ രംഗത്തെത്തിയിരുന്നു. അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആര്‍എസ്പിക്ക് എല്‍ഡിഎഫിലേക്ക് സ്വാഗതമെന്നും ഷിബുവുമായി നേരില്‍ സംസാരിച്ചു എന്നും കുഞ്ഞുമോന്‍ പറഞ്ഞു. എന്നാൽ കുഞ്ഞുമോൻ വരന്തയിൽ നിന്ന് ആദ്യം അകത്ത് കേറാനായിരുന്നു ഷിബു ബേബി ജോണിന്റെ മറുപടി.