ശബരിമല സ്ത്രീ പ്രവേശനം: ചരിത്രത്തിലെ നാള്‍വഴികള്‍, സുപ്രീം കോടതി വിധിക്ക് കാത്ത് വിശ്വാസികള്‍
പത്തനംതിട്ട: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി വെള്ളിയാഴ്ച. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാപായ എഎം ഖാന്‍വിന്‍ഡല്‍ക്കര്‍, റോഹിന്റണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ് , ഇന്ദു മല്‍ഹോത്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ച യങ് ലോയേഴ്സ് അസോസിയേഷനാണ് പ്രധാന ഹര്‍ജിക്കാര്‍. പത്ത് വയസ്സിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുക.
1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥ ചട്ടത്തിന്റെ മൂന്നാം വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആവശ്യം. 2007ല്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് അന്നത്തെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയുരുന്നു. അന്ന് ഇടത് സര്‍ക്കാരാണ് ഇതിനെ പിന്തുണച്ചത്. എന്നാല്‍ നിലവിലെ സ്ഥിതി തുടരുന്നതിനെ പിന്തുണച്ച് 2016ല്‍ യുഡിഎഫ് സര്‍ക്കാരും സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ കേരളസര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നത്.

ശബരിമല ക്ഷേത്രം
പശ്ചിമഘട്ടത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനോട് അടുത്ത് പത്തനംതിട്ട ജില്ലയിലാണ് അയ്യപ്പന്‍ ആരാധനാ മൂര്‍ത്തിയായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിന്റെ അവതാരമായ അവതാരമായ അയ്യപ്പന്‍ മോഹിനിയും ഭഗവാൻ ശിവനും തമ്മിൽ സംഗമിച്ചില്‍ നിന്നുമാണ് ഭഗവാൻ അയ്യപ്പൻ ജനിച്ചതെന്നാണ് ഇതിഹാസങ്ങളില്‍ പറയുന്നത്. മാസമുറയുള്ള സ്ത്രീകള്‍ക്ക് ശബരിമലയിലേക്ക് പ്രവേശനമില്ല. പത്ത് വയസ്സുമുതല്‍ 50 വയസ്സുള്ള സ്ത്രീകള്‍ക്കാണ് ക്ഷേത്ര പ്രവേശനത്തിന് വിലക്കുള്ളത്. ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനത്തിനുള്ള വിലക്കുകളും ഇല്ലാതാവുന്നു.

തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴില്‍
ശബരിമല ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളുടെ ചുമതല തിരുവിതാംകൂര്‍ ദേവസ്വത്തിനാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ല്‍ ഊന്നിക്കൊണ്ടാണ് നിലകൊള്ളുന്നത്. ഓരോ മതത്തിനും ആഭ്യന്തരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവാദം നല്‍കുന്നതാണ് ഈ ആര്‍ട്ടിക്കിള്‍. 1965ലെ കേരള ഹിന്ദു പ്ലേസസ് ഓര് പബ്ലിക് വര്‍ഷിപ്പ് നിയമം അനുസരിച്ച് സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക്. ആചാരങ്ങള്‍ക്ക് അനുസൃതമായി സ്ത്രീകളെ പൊതു ആരാധനാ കേന്ദ്രങ്ങളില്‍നിന്ന് മാറ്റിനിര്‍ത്താന്‍ അനുമതി നല്‍കുന്നതാണ് ഈ നിയമം.

സ്ത്രീ പ്രവേശന വിലക്കിനെ ചോദ്യം ചെയ്തത്
1991ല്‍ തിരുവിതാം കൂര്‍ സെക്രട്ടറിയാണ് ആദ്യം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്കിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് ഭരണഘടനാപരവും സാധൂകരിക്കാവുന്നതും ആണെന്നാണ് കേരള ഹൈക്കോടതി വിധിച്ചത്. പുരാതന കാലം മുതല്‍ പിന്‍തുടര്‍ന്നുവരുന്ന ആചാരമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതിയില്‍ ഹര്‍ജി!
ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ 2006ലാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള വിലക്കിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 25ലെ മതസ്വാതന്ത്ര്യം എന്നിവ ചൂണ്ടിക്കാണിച്ചാണ് അസോസിയേഷന്‍ കോടതിയെ സമീപിച്ചത്. സ്ത്രീകളുടെ ആരാധന സംബന്ധിച്ചുള്ളതാണ് ആര്‍ട്ടിക്കിള്‍ 25. 2008 മാര്‍ച്ച് ഏഴിനാണ് കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചത്. എന്നാല്‍ 2016 ജനുവരി 11നാണ് സുപ്രീം കോടതി ഇതേ കേസില്‍ പിന്നീട് വാദം കേട്ടത്.

കേസ് മുന്നംഗ ബെഞ്ചിലേക്ക്
2017 ഫെബ്രുവരി 20നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയം മൂന്നംഗ ഭരണഘടനാ ബെഞ്ചിന് കൈമാറുന്നത്. ചീഫ് ജസ്റ്റിസ് ദീപത് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഭരണഘടനാ ബഞ്ച് വിധി പറയാന്‍ ഉത്തരവിടുന്നത്. 2017 ഒക്ടോബര്‍ 13നായിരുന്നു ഇത്.












Click it and Unblock the Notifications