മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത്; ശബരിമലയില്‍ പ്രത്യേക നിയമനിര്‍മ്മാണം വേണമെന്ന് കോടതി
ദില്ലി: ശബരിമലയിലെ ഭരണ നിര്‍വഹണത്തിനായി പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. 50 ലക്ഷ്യത്തിലധികം തീര്‍ത്ഥാടകര്‍ വരുന്ന ക്ഷേത്രമാണ് ശബരിമലയെന്നും മറ്റു ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ശബരിമലക്ക് മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിൽ എന്താണ് തടസമെന്നും കേരള സർക്കാറിനോട് ജസ്റ്റിസ് എൻവി രമണ ചോദിച്ചു.
നാലാഴ്ച്ചയ്ക്കം നിയമം കൊണ്ടുവരണമെന്നാണ് കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പന്തളം രാജകുടുംബം നൽകിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് രമണയുടെ നിര്‍ദ്ദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടേയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക സംവിധാനം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പന്തളം രാജകുടുംബത്തിന്‍റെ ഹര്‍ജി.

ശബരിമലയിലെ സ്ത്രീപ്രവേശനം ഉള്‍പ്പടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എഴംഗ ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഏഴംഗ ബെഞ്ചിന്‍റെ വിധി സ്ത്രീപ്രവേശനത്തിന് എതിരാണെങ്കില്‍ എങ്ങനെ അവിടെ വനിതാ അംഗങ്ങള്‍ക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എന്‍വി രമണ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.
കേസ് ഇനി ജനുവരി മൂന്നാം വാരമാണ് പരിഗണിക്കുന്നത്. ഇപ്പോള്‍ തീര്‍ത്ഥാടന കാലമായതിനാല്‍ നിയമനിര്‍മ്മാണത്തില്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥയോടെ തയ്യാറാക്കിയ തിരുവിതാംകൂര്‍-കൊച്ചി ആരാധനാലയ നിയം 2019 ന്‍റെ കരട് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.












Click it and Unblock the Notifications