ഇഷ്ടക്കാരൊത്തുകൂടി.. ഷഹബാസ് അമന് ജന്മനാടിന്റെ സ്നേഹം.. മലപ്പുറം ഇഷ്ട ഗായകനെ വരവേറ്റു
മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ഗായകനുള്ള അവാര്‍ഡ്‌നേടിയ ഷഹബാസ് അമന് ജന്മനാടായ മലപ്പുറത്ത് വ്യത്യസ്തമായ രീതിയില്‍ സ്വീകരണം നല്‍കി. പ്രമുഖരെയെല്ലാം ഒഴിവാക്കി ഷഹബാസ് അമന്റെ വളര്‍ച്ചക്കുകാരണമായവരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്വീകരണ പരിപാടിയാണ് ഇന്നലെ രാത്രി മലപ്പുറം ടൗണ്‍ഹാള്‍ മുറ്റത്ത് നടന്നത്. ഷഹബാസ് അമന്റെ അഭ്യര്‍ഥനപ്രകാരംതന്നെയാണു മലപ്പുറംകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു സ്വീകരണം ഒരുക്കിയത്.
മലപ്പുറത്തെ സുഹൃത്തുക്കളും ബന്ധുക്കളും ഗുരുക്കന്മാരും ഒന്നിക്കുന്ന സ്നേഹ സംഗമം ടൗണ്‍ഹാള്‍ മുറ്റത്ത് നടന്നത്. കോട്ടപ്പടിയിലെയും കോട്ടക്കുന്നിലെയും മൈതാനത്ത് ഷഹബാസിനൊപ്പം കാല്‍പ്പന്ത് കളിച്ചവരും പാട്ടിന്റെ ലോകത്തുണ്ടായിരുന്നവരുമായിരുന്നു ഒത്തുചേര്‍ന്നവരില്‍ കൂടുതലും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പ്രിയ പാട്ടുകാരന് മലപ്പുറത്തുകാര്‍ സ്‌നേഹസംഗമം ഒരുക്കിയപ്പോള്‍ സുന്ദരരാഗങ്ങളാല്‍ ഗസല്‍മഴ പെയ്യിച്ച രാവ് സമ്മാനിച്ച് ഷഹബാസ് സ്‌നേഹം തിരികെ നല്‍കി.
മെഹ്ദി ഹസന്റെ ഗസല്‍ ആലാപനത്തോടെ തുടങ്ങിയ സംഗമം പിന്നണി പാടിയ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോഴേക്കും സദസ്സ് സുന്ദരസംഗീതത്തിന്റെ ലോകത്ത് അലിഞ്ഞുചേര്‍ന്നിരുന്നു. ഇപ്പോള്‍പെയ്യുമെന്നു തോന്നിച്ച വേനല്‍മഴ പെയ്യാതെ മാറിനിന്നു.ടൗണ്‍ഹാളിനുമുമ്പിലെ തുറന്ന വേദിയിലാണ് ഷഹബാസ് അമന് വരവേല്‍പ്പ് ഒരുക്കിയത്.
മാതാവ് കുഞ്ഞുപ്പാത്തുമ്മയുടെയും ഗുരു ഗഫൂര്‍ ഭായിയുടെയും കൂടെയാണ് ഷഹബാസ് വേദിയിലേക്കെത്തിയത്. ഷഹബാസിനുള്ള ഉപഹാരവും ഇരുവരും ചേര്‍ന്ന് കൈമാറി. കുഞ്ഞുന്നാള്‍ മുതല്‍ ചുണ്ടില്‍ പാട്ടിന്റെ വരികളുമായി നടന്നിരുന്നയാളാണ് ഷഹബാസെന്ന് മാതാവ് കുഞ്ഞുപ്പാത്തുമ്മ സദസ്സിനോട് പറഞ്ഞു. ഭാര്യ അനാമികയും മകനും സദസ്സിലുണ്ടായിരുന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി തബലയും ഓടക്കുഴലും ഇല്ലാതെ ആദ്യമായി വായിച്ച ഹാര്‍മോണിയത്തിന്റെ അകമ്പടിയിലാണ് ഷഹബാസ് എത്തിയത്.
കോട്ടപ്പടിയിലും കോട്ടക്കുന്നിലും ഷഹബാസിനൊപ്പമുണ്ടായ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ നൗഷാദ്ക്കയും ബാവക്കയും കുഞ്ഞുട്ടിയും പാട്ടിന്റെ ഇടവേളകളില്‍ കയറിവന്നു. ഫുട്‌ബോള്‍ കളിച്ചതിന്റെയും ഷഹബാസ് എന്ന ചിത്രകാരനെക്കുറിച്ചും അവര്‍ വാതോരാതെ മൊഴിഞ്ഞു. വൈകിട്ട് ആറോടെ ആരംഭിച്ച മലപ്പുറത്തിന്റെ സ്‌നേഹവിരുന്ന് രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. ഉപ്പൂടന്‍ ഷൗക്കത്ത്, ഹാരിസ് ആമിയന്‍, വാളന്‍ സമീര്‍, റഫീഖ് റഹ്മാന്‍, ഉണ്ണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണു ചടങ്ങ് നടത്തിയത്.