പുര കത്തുമ്പോള്‍ വാഴ വെട്ടിയവരെല്ലാം ശശി! സുരഭി ഐഎഫ്എഫ്‌കെ വേദിയിലെത്തി, വിവാദത്തിന് അന്ത്യം
തിരുവനന്തപുരം: വിവാദങ്ങളുടെ അകമ്പടിയോടുകൂടിയല്ലാത്തെ രാജ്യാന്തര ചലച്ചിത്ര മേള കടന്ന് പോകാറില്ല. ഇത്തവണത്തെ ഇര നടി സുരഭി ലക്ഷ്മി ആയിരുന്നു. മേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് അടക്കം ദേശീയ പുരസ്‌ക്കാര ജേതാവായ സുരഭിയെ ക്ഷണിക്കാത്തതാണ് വിവാദത്തിന് വഴി തുറന്നത്. സംസ്ഥാന പുരസ്‌ക്കാര ജേതാവായ രജിഷ വിജയന് ഉദ്ഘാടനച്ചടങ്ങില്‍ ഇടം കിട്ടിയപ്പോള്‍ ചലച്ചിത്ര അക്കാദമി സുരഭി ലക്ഷ്മിയെ സൗകര്യപൂര്‍വ്വം മറന്നു. പാസ്സ് ലഭിക്കാത്തതിനാല്‍ സിനിമ കാണാന്‍ പോലുമായില്ല എന്ന വേദന സുരഭിയും പങ്കുവെച്ചു. ഇതോടെ വാദപ്രതിവാദങ്ങളായി. ഒടുക്കം എല്ലാം വിവാദങ്ങള്‍ക്കും തടയിട്ട് സുരഭി ലക്ഷ്മി ഐഎഫ്എഫ്‌കെയിലെത്തി.
മേളയിലെ വിവാദം
മലയാള സിനിമയിലെ താരപദവിയുള്ള നടിമാര്‍ക്കൊപ്പമുള്ള പേരല്ല സുരഭി ലക്ഷ്മിയുടേത്. അക്കാരണം കൊണ്ട് തന്നെയാണ് സുരഭിയെ ചലച്ചിത്ര മേളയില്‍ അവഗണിച്ചത് എന്നാണ് ആരോപണം ഉയര്‍ന്നത്. ദേശീയ പുരസ്‌ക്കാരം നേടിയ സുരഭിയെ അവഗണിച്ചപ്പോള്‍ സംസ്ഥാന പുരസ്‌ക്കാരം നേടിയ രജിഷ വിജയന് ഉദ്ഘാടനച്ചടങ്ങില്‍ എത്തുകയുമുണ്ടായി. സുരഭി തന്നെ ഇക്കാര്യം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമായത്.
വനിതാ സംഘടനയ്ക്കും പഴി
സുരഭിയെ അവഗണിച്ചതിന്റെ പേരിൽ സിനിമയിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവും പഴി കേട്ടു. സുരഭിക്ക് വേണ്ടി സംസാരിക്കാൻ തയ്യാറാവാതിരുന്ന സംഘടന, മേളയിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിലും സുരഭിയെ പങ്കെടുപ്പിച്ചില്ല. സംഘടന അംഗങ്ങളായ ദീദി ദാമോദരൻ, പാർവ്വതി എന്നിവർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ചലച്ചിത്ര മേളയിൽ നിന്നും ഒഴിവാക്കിയതിൽ വിമൻ ഇൻ സിനിമ കളക്ടീവിന് എതിരെയും സുരഭി പരാമർശം നടത്തിയിരുന്നു.
അവൾക്കൊപ്പം നിൽക്കുന്നവർ
ദേശീയ പുരസ്‌ക്കാരം ലഭിച്ചപ്പോള്‍ വനിതാ കളക്ടീവിലേക്ക് സുരഭിയേയും ചേര്‍ത്തിരുന്നു. ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടോ മൂന്നോ പേര് മേളയുടെ സംഘാടനത്തിലുമുണ്ട്. തന്റെ വിഷയം ഇവര്‍ സംഘാടകരുടെ ശ്രദ്ധയില്‍ പെടുത്തിയോ എന്ന് അറിയില്ലെന്ന് സുരഭി പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് വേണ്ടി പുതിയൊരു സംഘടന വേണ്ടി വരുമോ എന്നും സുരഭി ചോദിക്കുകയുണ്ടായി.അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്നവര്‍ക്ക് വേണ്ടപ്പെട്ട ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ദേശീയ പുരസ്‌ക്കാരം ലഭിച്ചതെങ്കില്‍ ഇങ്ങനെയാണോ മേള ആഘോഷിക്കുകയെന്നും സുരഭി ചോദിച്ചു.
മിന്നാമ്മിനുങ്ങും ഒഴിവാക്കി
താരമൂല്യം ഇല്ലാത്തതിനാലാണ് തന്നെ മേളയില്‍ നിന്നും ഒഴിവാക്കിയത്. മറ്റൊരാള്‍ക്കും ഈ ഗതി വരരുതെന്നും സുരഭി പറഞ്ഞിരുന്നു. അവള്‍ക്കൊപ്പം എന്ന് പറയുന്നവരാണ് മേളയില്‍ മുഴുവന്‍. അവര്‍ക്കൊപ്പം നില്‍ക്കുന്ന അവള്‍ ആകാന്‍ തനിക്ക് എത്രകാലം ദൂരമുണ്ടെന്നും സുരഭി ചോദിക്കുകയുണ്ടായി. മിന്നാമ്മിനുങ്ങ് ദേശീയ പുരസ്‌ക്കാരം കേരളത്തിലേക്ക് കൊണ്ടുവന്ന സിനിമയെന്ന തരത്തിലെങ്കിലും ഉള്‍പ്പെടുത്താമായിരുന്നു. ഏതെങ്കിലും വിഭാഗത്തില്‍ അതൊന്ന് കാണിക്കാമായിരുന്നുവെന്നും സുരഭി പറഞ്ഞിരുന്നു.
വിവാദങ്ങൾക്ക് അവസാനം
ഒടുവിൽ മേളയുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അവസാനിപ്പിച്ചാണ് സുരഭി കഴിഞ്ഞ ദിവസം ചലച്ചിത്ര മേളയ്‌ക്കെത്തിയത്. ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററിലെത്തിയ സുരഭി ഡെലിഗേറ്റ് പാസ്സ് സ്വീകരിക്കുകയും ചെയ്തു. ബീന പോള്‍ ഡെലിഗേറ്റ് പാസ്സ് അടക്കമുള്ളവ സുരഭിക്ക് കൈമാറി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുരഭി മേളയ്‌ക്കെത്തിയത്.
ഖേദം പ്രകടിപ്പിച്ച് അക്കാദമി
വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കുണ്ടായ മനോവിഷമത്തില്‍ ചലച്ചിത്ര അക്കാദമി ഖേദം പ്രകടിപ്പിക്കുന്നതായി ബീനാ പോള്‍ സുരഭിയോട് പറഞ്ഞു. തനിക്ക് ആവശ്യമുള്ളത് കൊണ്ടാണ് ചലച്ചിത്ര മേളയുടെ പാസ്സ് ആവശ്യപ്പെട്ടത്. അത് തയ്യാറാക്കി വെച്ചിട്ടുണ്ട് എങ്കില്‍ സ്വീകരിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ് എന്ന് സുരഭി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാസ്സ് സ്വീകരിച്ചു
ഡെലിഗേറ്റ് പാസ്സിന് വേണ്ടി ഓണ്‍ലൈനില്‍ ശ്രമിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. അതുകൊണ്ടാണ് കമല്‍ സാറിനെ വിളിച്ച് പാസ്സ് ആവശ്യപ്പെട്ടതെന്നും സുരഭി പറഞ്ഞു. സുരഭിക്ക് ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത ചിത്രമായ മിന്നാമ്മിനുങ്ങിനും മേളയില്‍ ഇടം കിട്ടിയിരുന്നില്ല. ഐഎഫ്എഫ്‌കെയ്ക്ക് സമാന്തരമായി നടക്കുന്ന ചലച്ചിത്രമേളയില്‍ മിന്നാമ്മിനുങ്ങിന്റെ പ്രദര്‍ശനത്തിന് ശേഷമാണ് സുരഭി ഐഎഫ്എഫ്‌കെ വേദിയിലെത്തി പാസ്സ് സ്വീകരിച്ചത്.
പിന്തുണച്ച് സിനിമാ പ്രവർത്തകർ
വിവാദത്തിൽ സുരഭിയെ പിന്തുണച്ച് സംവിധായകൻ ഡോ. ബിജു, എഴുത്തുകാരി ശാരദക്കുട്ടി, ജോയ് മാത്യു എന്നിവരടക്കം രംഗത്ത് വന്നിരുന്നു. മേള ബഹിഷ്ക്കരിക്കുന്നുവെന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. തങ്ങൾക്ക് താൽപര്യമുള്ളവരെ മാത്രമേ മേള പരിഗണിക്കുന്നുള്ളൂ എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.ഉന്നത നിലവാരമുള്ള ഒരു മേള സർക്കാർ ചെലവിൽ സംഘടിപ്പിക്കുമ്പോൾ അതിൽ മുൻകാലങ്ങളിൽ മഞ്ജു വാര്യർക്കും ഗീതു മോഹൻദാസിനും ഇപ്പോൾ രജിഷക്കും കിട്ടിയ പരിഗണന പോലും സുരഭിക്ക് കിട്ടാഞ്ഞത് മറവി ആണെങ്കിൽ അത് പരസ്യമായി സമ്മതിക്കുകയാണ് മാന്യതയെന്ന് ശാരദക്കുട്ടി പ്രതികരിച്ചു.
മറുപടി നൽകി കമൽ
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടറുമായ സംവിധായകന്‍ കമല്‍ വിവാദങ്ങൾക്ക് മറുപടിയും നൽകുകയുണ്ടായി.സുരഭിക്ക് വേണ്ടി പാസ് തയ്യാറാക്കിയിട്ടുണ്ടെന്നും എന്നാലത് ആരുടേയും വീട്ടില്‍ കൊണ്ടുപോയി കൊടുക്കാന്‍ സാധിക്കില്ലെന്നും കമല്‍ വ്യക്തമാക്കുകയുണ്ടായി.ദേശീയ പുരസ്‌ക്കാര ജേതാവിനെ ആദരിക്കാനുള്ള വേദിയല്ല ചലച്ചിത്ര മേളയെന്നും മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത നടിമാരായ ഷീലയും രജിഷ വിജയനും ക്ഷണിച്ചിട്ട് വന്നവരല്ലെന്നും കമല്‍ പറഞ്ഞു.