മന്ത്രവാദത്തിന് അനീഷിന് പ്രേരണ 90 വയസ്സുള്ള അച്ഛൻ.. ചാത്തൻ സേവ വീട്ടിൽ! മൂന്ന് ദിവസം ഉൾവനത്തിൽ
തൊടുപുഴ: മന്ത്രവാദം പോലെയുള്ള അന്ധവിശ്വാസങ്ങളാണ് ഒരു കുടുംബത്തിലെ നാല് പേരെ പച്ചയ്ക്ക് കൊത്തിയരിഞ്ഞ് കുഴിച്ച് മൂടാന്‍ അനീഷ്, ലിബീഷ് എന്നീ ക്രിമിനലുകളെ പ്രരിപ്പിച്ച പ്രധാന ഘടകം. കൊല നടത്താനുള്ള സമയം വരെ ജ്യോത്സ്യന്റെ പക്കല്‍ നിന്നും ഗണിച്ച് നോക്കുന്നത് കേരളം ഇതുവരെ കേട്ടിട്ട് പോലുമില്ലാത്തതാണ്. കൊല നടത്തിയ ശേഷമാകട്ടെ രക്ഷപ്പെടാന്‍ കോഴിക്കുരുതി അടക്കമുള്ളവ വേറെയും.
കണ്ടാല്‍ സൗമ്യരാണ് കൊലക്കേസില്‍ പിടിയിലായിരിക്കുന്ന രണ്ട് പേരും. എന്നാല്‍ കയ്യിലിരുപ്പാകട്ടെ പൈശാചികവും. അനീഷിന്റെ കുടുംബത്തിന് തന്നെ ചാത്തന്‍സേവ അടക്കമുള്ളവയുണ്ടെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. തൊടുപുഴ കൂട്ടക്കൊലയിലെ ഏറ്റവും പുതിയ വിവരങ്ങളും അവിശ്വസനീയമാണ്.
ആഭിചാര ക്രിയകളുമായി ബന്ധം
തൊടുപുഴ കൂട്ടക്കൊലയിലെ മുഖ്യപ്രതിയായ അനീഷും കൊല്ലപ്പെട്ട കൃഷ്ണനെ പോലെ മന്ത്രവാദിയാണ്. കൃഷ്ണനില്‍ നിന്നും മറ്റ് മന്ത്രവാദികളില്‍ നിന്നും ഇയാള്‍ പൂജകളും ആഭിചാര ക്രിയകളും പഠിച്ചെടുത്തിട്ടുണ്ട്. അനീഷിന്റെ കുടുംബ പശ്ചാത്തലം ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ടതാണ് എന്നാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരിക്കുന്ന വിവരം.
അച്ഛന് ചാത്തൻ സേവ
2
അനീഷ് അടിമാലിയിലെ വീട്ടില്‍ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് താമസിക്കുന്നത്. 90 വയസ്സുള്ള അനീഷിന്റെ അച്ഛന്‍ ചാത്തന്‍സേവ നടത്താറുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൈവത്തിന് പകരമായി സാത്താനെ ആരാധിക്കുന്നതാണ് ചാത്തന്‍ സേവ. മരണത്തിന് ശേഷം പുനര്‍ജന്മമടക്കം സാത്താന്‍ സേവയിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്.
പിടിക്കപ്പെടില്ലെന്ന് ഉറപ്പ്
കൊല നടത്തിയ ശേഷം പിടിക്കപ്പെടില്ല എന്ന് അനീഷിനും ലിബീഷിനും ഉറപ്പുണ്ടായിരുന്നു. കാരണം കൊല നടത്തി പിറ്റേ ദിവസം മൃതദേഹങ്ങള്‍ കുഴിച്ചിട്ട ശേഷം അനീഷും ലിബീഷും ഒരു മന്ത്രവാദിയെ കണ്ട് പൂജ നടത്തിയിരുന്നു. അത് മൂലം പോലീസ് പിടിക്കില്ലെന്ന് അവര്‍ വിശ്വസിച്ചു. കൊല നടത്തിയ ശേഷവും പതിവ് പോലെ അനീഷ് പെയിന്റിംഗ് പണിക്ക് പോവുകയും ചെയ്തിരുന്നു.
അമ്മയോട് കടം വാങ്ങി
മൂന്നാം തിയ്യതി വീട്ടിലെത്തിയ അനീഷ് വളരെ അസ്വസ്ഥനായിരുന്നുവത്രേ. ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് അനീഷ് പലതവണ അമ്മയോട് പറഞ്ഞു. എന്താണ് കാര്യമെന്ന് പറയാന്‍ അമ്മ നിര്‍ബന്ധിച്ചിട്ടും അനീഷ് ഒന്നും പറഞ്ഞതുമില്ല. അന്ന് അമ്മയുടെ പക്കല്‍ നിന്നും 200 രൂപ വാങ്ങിച്ചാണ് അനീഷ് വീട് വിട്ടത്. പിടിക്കപ്പെടുമെന്ന് തോന്നിയതോടെ അനീഷ് കാട് കയറാന്‍ തന്നെ തീരുമാനിച്ചു.
ഉൾവനത്തിൽ ഒളിവ് ജീവിതം
മാമലക്കണ്ടം വനമേഖലയിലേക്കാണ് അനീഷ് പോയത്. ആ സമയത്ത് അനീഷിന് വേണ്ടി വീട്ടിലും പരിസര പ്രദേശങ്ങളിലും പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു. പോലീസ് ആദിവാസി കുടികളിലും കയറി തെരച്ചില്‍ തുടങ്ങിയതോടെ അനീഷ് ഉള്‍വനത്തിലേക്ക് കയറി. നാട്ടില്‍ എങ്ങും അനീഷിന്റെ പൊടി പോലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അനീഷ് കാട് കയറിക്കാണുമെന്ന് പോലീസ് ഉറപ്പിച്ചു.
കാട്ടാനയെ പേടിച്ച് പോലീസ്
പോലീസ് അനീഷിന്റെ പിന്നാലെ തന്നെ കാട്ടിലേക്ക് വിട്ടു. എന്നാല്‍ കാട്ടാന ശല്യത്താല്‍ പോലീസിന് കാട് കയറാന്‍ സാധിച്ചതുമില്ല. ചൊവ്വാഴ്ചയോടെ അനീഷ് കാടിറങ്ങി. മാമലക്കണ്ടത്തേക്ക് വന്ന് ഓട്ടോ പിടിച്ച് നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് തിരിച്ചു. ഡ്രൈവറോട് പറഞ്ഞത് താന്‍ പെരുമ്പാവൂരിലേക്ക് പോകുന്നുവെന്നാണ്. വഴിയില്‍ വെച്ച് ഇയാള്‍ ഡ്രൈവറുടെ ഫോണ്‍ വാങ്ങി.
ഡ്രൈവറുടെ ഫോണിൽ
സ്വന്തം ഫോണ്‍ വീട്ടില്‍ വെച്ചായിരുന്നു അനീഷ് ഇറങ്ങിയിരുന്നത്. ഡ്രൈവറുടെ ഫോണില്‍ നിന്നും ആദ്യം സ്വന്തം ഫോണിലേക്ക് വിളിച്ചു. ശേഷം കോഴിക്കുരുതി നടത്തി സഹായിച്ച മന്ത്രവാദിയേയും മറ്റൊരു നമ്പറിലേക്കും വിളിച്ചു. എന്നാല്‍ ആരും ഫോണെടുത്തില്ല. നേര്യമംഗലത്ത് ഒരു വീടിന് മുന്നിലാണ് അനീഷ് ഇറങ്ങിയത്. സുഹൃത്തിന്റെ വീടാണെന്നാണ് ഡ്രൈവറോട് ഇയാള്‍ പറഞ്ഞത്.
വീട് ചവിട്ടിത്തുറക്കാൻ ശ്രമം
അവിടെ അന്ന് രാത്രി തങ്ങിയ ശേഷം പെരുമ്പാവൂരിലേക്ക് പോകുമെന്നും അനീഷ് പറഞ്ഞു. എന്നാല്‍ ഓട്ടോ ഇറങ്ങുമ്പോള്‍ യാത്രക്കൂലിക്ക് പുറമേ 50 രൂപ കൂടി അനീഷ് ഡ്രൈവര്‍ക്ക് നല്‍കി. ഇതോടെ ഡ്രൈവര്‍ക്ക് സംശയം തോന്നിത്തുടങ്ങി. മാത്രമല്ല വീടിന്റെ വാതില്‍ അനീഷ് ചവിട്ടി തുറക്കാന്‍ ശ്രമിക്കുന്നതും ഡ്രൈവര്‍ കണ്ടു. ഇതോടെ അനീഷ് വീടിന്റെ പിറകുവശത്തേക്ക് പോയി.
ഡ്രൈവർക്ക് സംശയം
ഓട്ടോ ഡ്രൈവര്‍ തിരിച്ച് പോകുന്നതിനിടെ അനീഷ് വിളിച്ച നമ്പറിലൊന്നില്‍ നിന്നും കോള്‍ വന്നു. വിളിച്ചത് താനല്ലെന്നും നേര്യമംഗലത്ത് ഇറങ്ങിയ യാത്രക്കാരനാണ് എന്നും പറഞ്ഞു. അനീഷിന്റെ രൂപമടക്കം ഡ്രൈവര്‍ പറഞ്ഞ് കൊടുത്തു. ആകെ മൊത്തത്തില്‍ വശപ്പിശക് തോന്നിയതോടെ ഡ്രൈവര്‍ വെള്ളത്തൂവല്‍ സ്‌റ്റേഷനിലെ സുഹൃത്തായ പോലീസുകാരനെ വിളിച്ച് കാര്യം പറഞ്ഞു.
ഫോട്ടോ അയച്ച് ആളെ ഉറപ്പിച്ചു
ഓട്ടോ ഡ്രൈവറുടെ വാക്കുകളില്‍ നിന്നും ആ യാത്രക്കാരന്‍ അനീഷാണെന്ന് പോലീസുകാരന് മനസ്സിലായി. ഇയാള്‍ വേഗം തന്നെ വിവരം അടിമാലി പോലീസിനെ അറിയിച്ചു. അനീഷിന്റെ ചിത്രം ഓട്ടോ ഡ്രൈവര്‍ക്ക് വാട്‌സ്ആപ്പില്‍ അയച്ച് കൊടുത്ത് ആളെ ഉറപ്പിച്ചു. പിന്നാലെ പോലീസ് സംഘം നാട്ടുകാരുടെ കൂടെ സഹായത്തോടെ നേര്യമംഗലത്തെത്തി അനീഷ് ഒളിച്ചിരിക്കുന്ന വീട് വളഞ്ഞു.
ചുരിദാർ വിരിച്ച് കുളിമുറിക്കുള്ളിൽ
ചുരിദാര്‍ വിരിച്ച് കുളിമുറിക്കുള്ളില്‍ പതുങ്ങിക്കിടക്കുകയായിരുന്നു അനീഷപ്പോള്‍. കൊച്ചിയിലേക്ക് കടക്കാനായിരുന്നു അനീഷിന്റെ ഉദ്ദേശം. സ്‌പെക്ട്ര വഴി പരിശോധിച്ചപ്പോള്‍ രഹസ്യമായി ഒരു ഫോണ്‍ നമ്പര്‍ അനീഷ് ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നും കഞ്ഞിക്കുഴിയിലും അനീഷ് ഒളിവില്‍ കഴിഞ്ഞതായി പോലീസ് കണ്ടെത്തി.