ബിനാലെയിലെ ഭൂപടങ്ങള്‍ ചരിത്ര കഥ പറയുന്നു
കൊച്ചി: ഇങ്ങനെയും ഭൂപടങ്ങള്‍ വരയ്ക്കാമോ എന്നു ചിത്രത്തെ സ്‌നേഹിക്കുന്നവര്‍ ഒന്നു ചിന്തിച്ചു കാണും. അത്തരത്തിലുള്ള കാഴ്ചയായിരുന്നു കാണികള്‍ക്ക് കൊച്ചി മുസ്സിരിസ് ബിനാലെ ഒരുക്കിയത്. വ്യത്യസ്ത തരം ഭൂപടങ്ങളാണ് ബിനാലെയില്‍ എത്തുന്നവരെ ഇത്തവണ ആകര്‍ഷിച്ചത്. ഹൈദരാബാദിലെ കലാകൃതി ആര്‍ക്കൈവ്‌സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കോസ്‌മോളജി മുതല്‍ കാര്‍ട്ടോഗ്രഫി വരെ എന്ന ചിത്ര പ്രദര്‍ശനമാണ് ശ്രദ്ധേയമായത്.
പതിനാറാം നൂറ്റാണ്ടിനും പത്തൊന്‍പതാം നൂറ്റാണ്ടിനുമിടയിലെ 47 ഭൂപടങ്ങളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഓരോ ഭൂപടങ്ങളും ഓരോ ചരിത്ര കഥകളാണ് പറയുന്നത്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലാണ് പുരാതന ഭൂപടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഭാരതത്തിലെ ഭൂപട നിര്‍മ്മാണത്തിന്റെ ചരിത്രത്തിലൂടെയുള്ള യാത്രയാണ് ഹെറിറ്റേജ് ആര്‍ട്ട്‌സില്‍ നടക്കുന്ന പ്രദര്‍ശനം നല്‍കുന്നത്.
പരുത്തിത്തുണിയിലും,പേപ്പറിലുമൊക്കെ ചായങ്ങള്‍ ചാലിച്ചാണ് ഭൂപടങ്ങള്‍ വരച്ചിരിക്കുന്നത്. ചരിത്ര സ്മാരകങ്ങള്‍ക്കിടയിലാണ് ഭൂപടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പ്രദര്‍ശന ശാല ഒട്ടേറെ ചരിത്രകഥകള്‍ പറയുകയാണെന്നു ബിനാലെ പ്രോഗ്രാം ഡയറക്ടര്‍ ശ്രീ റിയാസ് കോമു പറഞ്ഞു. ലോകാന്തരങ്ങളിലേയ്ക്ക് കൂട്ടികൊണ്ടു പോകുകയാണ് ചിത്രങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
കലാകൃതിയുടെ സ്ഥാപകന്‍ പ്രശാന്ത് ലഹോട്ടിയുടെ പത്തുവര്‍ഷത്തെ ശേഖരണമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ജൈന തത്ത്വചിന്ത വരച്ചുകാട്ടുന്ന ചിത്രങ്ങളില്‍ ലോകത്തെ ദേവലോകം, മനുഷ്യലോകം, അസുരലോകം എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു. ഭൂപടത്തില്‍ പ്രധാന കാഴ്ച തീര്‍ത്ഥാടക ഭൂപടങ്ങളാണ്. ഹിമാലയത്തിലെ ബദ്‌രീനാഥിലേയ്ക്കും ഗുജറാത്തിലെ ശത്രുഞ്ജയത്തിലേയ്ക്കുമുള്ള വഴി ഈ ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഗംഗാ തീരത്തുള്ള ക്ഷേത്രങ്ങളും പ്രാചീന സംസ്‌കാരവും വരച്ചു കാട്ടുന്നുണ്ട്.
തീരദേശ നഗരങ്ങളും തുറമുഖങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഭൂപടങ്ങളും ശ്രദ്ധേയ കാഴ്ചയാണ്. ഇങ്ങനെ ഓരോ ഭൂപടങ്ങളും ചരിത്ര പഠനം തന്നെ നടത്തുന്നുണ്ട്. ഭൂപടങ്ങള്‍ പറയുന്നത് ചരിത്രമാണ്. അതുകൊണ്ടുതന്നെ ഭാവിതലമുറയ്ക്കായി അവ സംരക്ഷിക്കുവാന്‍ നമുക്കു ബാധ്യതയുണ്ട്. ബിനാലെ പോലൊരു വേദിയില്‍ തന്റെ ശേഖരം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രശാന്ത് പറയുന്നു.