ഇങ്ങനെയുമുണ്ടോ ഉദ്യോഗസ്ഥർ... പാർപ്പിട ഫണ്ട് നൽകിയില്ല, വീട്ടമ്മയെ പറ്റിച്ചു, കിടിലം പണിയും കിട്ടി!
കോഴിക്കോട്: പാര്‍പ്പിട നവീകരണ പദ്ധതി പ്രകാരം 2016-17 സാമ്പത്തികവര്‍ഷത്തിലെ ആദ്യഗഡു പോലും നല്‍കാതെ വീട്ടമ്മയെ വട്ടംചുറ്റിച്ച കോര്‍പറേഷന്‍ ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്യാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. മുസ്ലിംലീഗ് അംഗം മുഹമ്മദ് ഷമീല്‍ ആണ് വിഷയം ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായി അവതരിപ്പിച്ചത്. അരീക്കാട് വാര്‍ഡിലെ ടി. ആയിഷയുടെ അപേക്ഷയാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ അവഗണിച്ചത്.
രണ്ടു ഗഡുക്കളായി ലഭിക്കേണ്ട തുകയുടെ ആദ്യഗഡുപോലും ആയിഷക്ക് ലഭിച്ചില്ല. പലതവണ കോര്‍പറേഷന്‍ ഓഫീസില്‍ കയറിയിറങ്ങിയിട്ടും ആയിഷയുടെ പരാതി കേള്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും വലിയ കൃത്യവിലോപമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്നും മുഹമ്മദ് ഷമീല്‍ പറഞ്ഞു. നോഡല്‍ ഏജന്‍സിയെ മാറ്റണമെന്നും ആവശ്യപ്പെട്ടു.
ആയിഷയും മകന്‍ ഷാഹിദ് സെയ്്ഫും അധികൃതര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയപ്പോള്‍ ഫയല്‍ കാണാനില്ല എന്നായിരുന്നു മറുപടി. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ നല്‍കി കരാര്‍ ഒപ്പുവെച്ചിട്ടും പദ്ധതിയുടെ തുക നല്‍കിയില്ല - ഷമീല്‍ ചൂണ്ടിക്കാട്ടി. പാര്‍പ്പിട നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കെ.ടി ബീരാന്‍കോയ(ലീഗ്) പറഞ്ഞു.
ഫയലില്‍ തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരുന്നതായി ആരോഗ്യസ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സമ്മതിച്ചു. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥയെ സസ്‌പെന്റ് ചെയ്യാന്‍ മേയര്‍ നിര്‍ദേശിച്ചു. ആയിഷക്ക് അര്‍ഹമായ തുക ഉടന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മേയര്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.