കേൾവിയും സംസാരശേഷിയുമില്ല; അപർണ വ്യത്യസ്തയാകുന്നത് തകർപ്പൻ മാജിക്കിലൂടെ!!!
തിരുവനന്തപുരം: ജാലവിദ്യയിലൂടെ തിരുവനന്തപുരത്തിൻ്റെ കൈയ്യടി നേടുന്ന ഒരു മജീഷ്യനെ പരിചയപ്പെടാം. കക്ഷിക്ക് കേൾവിയും സംസാരശേഷിയുമില്ല.പക്ഷേ കാഴ്ചകൾ കൊണ്ട് വർണ്ണ വിസ്മയങ്ങൾ തീർക്കും. പറഞ്ഞു വരുന്നത്, മറ്റാരെയും കുറിച്ചല്ല, തിരുവനന്തപുരം കരകുളത്തെ പത്താം ക്ലാസ് വിദ്യാർഥിനി അപർണ്ണ സുരേഷിനെ ക്കുറിച്ചാണ്. മാജിക്കിന് പുറമേ ചിത്രരചനയിലും നൃത്തത്തിലും തൻ്റെതായ മികവ് തെളിയിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
തിരുവനന്തപുരം കരകുളം സ്വദേശിനി അപർണ സുരേഷാണീപ്പോൾ നാട്ടിലെ മജീഷ്യൻ. അപർണ പത്താംക്ലാസുകാരിയാണ്.കേൾവി ശക്തിയും സംസാരശേഷിയും ജന്മനാ നഷ്ടപ്പെട്ടു.പരിമിതികളെ മറന്ന് ഇന്ദ്രജാലത്തിൽ വർണവിസ്മയങ്ങൾ തീർക്കുകയാണീ പെൺകുട്ടി.
മജീഷ്യൻ ഗോപിനാഥ് മുതുകാടാണ് അപർണയുടെ ഗുരു.വെറും ഏഴ് മാസത്തെ ശിക്ഷണം മാത്രമാണ് അപർണയ്ക്കുള്ള കൈമുതൽ .മുതുകാടിൻ്റെ സ്ഥാപനമായ ഡിഫറൻ്റ് ആർട്സ് സെൻ്റററിലായിരുന്നു പഠനം. വ്യത്യസ്തകൾ തീർക്കുന്നതാണ് അപർണയുടെ തകർപ്പൻ മാജിക്കുകളേറെയും.കൂടാതെ, കരാട്ടെയും ചിത്രരചനയും നൃത്തവും അപർണയെ വേറിട്ടതാക്കുന്നു. വിസ്മയ കാഴ്ചകൾ കാണിക്കുന്നതിന് പുറമേ ഇത്തരം മേഖലകളിലും തൻ്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.
മകൾ ജാലവിദ്യയിലും കഴിവ് തെളിയിച്ചതിൽ വീട്ടുകാർക്കും അഭിമാനം എന്നാണ് അപർണയുടെ അമ്മ പറയുന്നത്. അവൾക്ക് എന്തൊക്കെ വഴങ്ങുമെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. മാജിക്കിൽ കൂടുതൽ പഠിക്കാൻ താല്പര്യമുണ്ടെങ്കിൽ അവളെ അവളുടെ ഇഷ്ടത്തിനൊത്ത് പഠിപ്പിക്കും - അപർണയുടെ അമ്മ പറയുന്നു.
Recommended Video
ഏതായാലും,അസാമാന്യ കഴിവിലൂടെയും തൻ്റെ അർപ്പണബോധ്യത്തിലൂടെയും പുതിയൊരു ലോകത്തേക്ക് കൂടി കഴിവുകളെ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് ഈ കൊച്ചുമിടുക്കി.പ്രതിസന്ധികളെ മറന്ന് മികച്ച രീതിൽ അവൾ അവതരിപ്പിക്കുന്ന ഇന്ദ്രജാല വിദ്യകൾ ശ്രദ്ധേയമെന്ന് പറയാതെ വയ്യ.ആ ഇന്ദ്രജാലവിദ്യക്ക് കുടുംബത്തിൻ്റെ പൂർണ പിന്തുണയും കൂടിയുള്ളപ്പോൾ നമുക്കുറപ്പിച്ചു പറയാം, വരും തലമുറയിലെ മറ്റൊരു മാജിക് സാമ്രാട്ടാകും അപർണ സുരേഷ്.