സിപിഎമ്മിന് സിറ്റിങ് എംഎല്‍എ; കോണ്‍ഗ്രസിന് മുന്‍ സിപിഎം എംഎല്‍എ; ഇവിടെ പോരാട്ടം ശക്തം
തിരുവനന്തപരം: ആരേയും ജയിപ്പിക്കും ആരേയും തോല്‍പ്പിക്കും അതാണ് നെയ്യാറ്റിന്‍കരയുടെ പ്രത്യകത. ഒരു പാര്‍ട്ടിയോട് മാത്രമായി പ്രത്യേക മമതയൊന്നും ഇ മണ്ഡലത്തിനില്ല. സിപിഐ, സിപിഎം, കോണ്‍ഗ്രസ്, പിഎസ്പി, ജനതാ പാര്‍ട്ടി എന്നിങ്ങനെ നിരവധി പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്. 1997 ലും 1980 ലും സുന്ദരേശന്‍ നായര്‍ സ്വതന്ത്രനായും ഇവിടെ നിന്നും വിജയിച്ചു. മത്സര ഫലം പ്രവചനാതീതമാവുന്നത് കൊണ്ട് തന്നെ നെയ്യാറ്റിന്‍കരയില്‍ ഇത്തവണയും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സിപിഎമ്മിന് വേണ്ടി സിറ്റിങ് എംഎല്‍എ ആന്‍സലന്‍ വീണ്ടും ജനവിധി തേടുമ്പോള്‍ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത് മുന്‍ എംഎല്‍എയായ ആര്‍ ശെല്‍വരാജിനെയാണ്. സിപിഎമ്മിന്‍റെ കൂടി മുന്‍ എംഎല്‍എയാണ് ശെല്‍വരാജ് എന്ന് പ്രത്യേകതയും ഉണ്ട്.

നെയ്യാറ്റിന്‍കര
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സിറ്റിങ് എംഎല്‍എയായ ആര്‍ ശെല്‍വരാജിനെതിരെ 9543 വോട്ടുകള്‍ക്കായിരുന്നു കെ ആന്‍സലന്‍ വിജയിച്ചത്. ആന്‍സലന് 63559 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 54016 വോട്ടുകള്‍ മാത്രമായിരുന്നു ശെല്‍വരാജിന് നേടാന്‍ കഴിഞ്ഞത്. ബിജെപിക്ക് വേണ്ടി പി സുരേന്ദ്രന്‍ 15531 വോട്ടുകളും നേടി.

ശെല്‍വരാജ് കോണ്‍ഗ്രസില്‍
2011 ല്‍ സിപിഎം ടിക്കറ്റില്‍ വിജയിച്ച ആര്‍ ശെല്‍വരാജ് പിന്നീട് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 2012 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിക്കുകയും ചെയ്തു. ഇത്തവണ വീണ്ടും ശെല്‍വരാജിനെ രംഗത്ത് ഇറക്കുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടായിരത്തോളം വോട്ടിന്‍റെ മേല്‍ക്കൈ നേടാന്‍ സാധിച്ചതും കോണ്‍ഗ്രസിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

നാടാര്‍ വോട്ട്
നെയ്യാറ്റിന്‍കര നഗരസഭ, അതിയന്നൂര്‍, കുളത്തൂര്‍, കാരോട്, ചെങ്കല്‍, തിരുപുറം പഞ്ചായത്തുകളും ചേര്‍ന്നതാണ് നെയ്യാറ്റിന്‍കര മണ്ഡലം. സര്‍ക്കാറിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇടതുമുന്നണി ഇവിടെയും പ്രധാന പ്രചാരണ വിഷയമാക്കിയിരിക്കുന്നത്. ഒപ്പം നാടാര്‍ ക്രിസ്ത്യന്‍ സംവരണവും ഗുണമാകുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.

പ്രചാരണ വിഷയം
മണ്ഡലത്തില്‍ നിര്‍ണ്ണായക വോട്ട് ബാങ്കാണ് നാടാര്‍ സമുദായം. ഈ വിഭാഗത്തെ ഒപ്പം നിര്‍ത്താന്‍ സാധിച്ചാല്‍ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷ ഇരുമുന്നണികള്‍ക്കുമുണ്ട്. ശബരിമല വിഷയമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രധാന പ്രചരണ വിഷയമാക്കി എടുത്തിരിക്കുന്നത്. ഒപ്പം ആഴക്കടല്‍ മത്സ്യ ബന്ധന കരാറും പ്രചരണത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇടത് സ്വാധീനം
പതിവ് പോലെ നാടാര്‍, നായര്‍, മുസ്ലീം വോട്ടുകളിലാണ് യുഡിഎഫ് പ്രതീക്ഷ വെക്കുന്നത്. ഹിന്ദു പിന്നാക്ക വിഭാഗങ്ങളിലും മറ്റ് മത ന്യൂനപക്ഷ വിഭാഗങ്ങളിലുമാണ് ഇടത് സ്വാധീനം. നാടാര്‍ സംവരം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഇത്തവണ നാടാര്‍ വോട്ടുകള്‍ കൂടി ലഭ്യമാവുമെന്നും അതിലൂടെ സീറ്റ് നിലനിര്‍ത്താമെന്നുമാണ് ഇടത് പ്രതീക്ഷ.

അനുകൂല ഘടകം
വ്യവസായ പ്രമുഖനും മണ്ഡലത്തിലെ ചെങ്കല്‍ സ്വദേശിയുമായ രാജശേഖരന്‍ നായരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തില്‍ പുതുമുഖം ആണെങ്കില്‍ മണ്ഡലത്തില്‍ സ്വാധീനം ഉള്ള വ്യക്തി എന്നതാണ് ഇദ്ദേഹത്തിന് അനുകൂല ഘടകമായി കാണുന്നത്. കേന്ദ്ര സര്‍ക്കാറിന്‍റെ ഭരണ നേട്ടങ്ങളാണ് ഇവിടെയും ബിജെപിയുടെ പ്രധാന പ്രചാരണ ആയുധം.

ബിജെപി ചോര്‍ത്തുമോ
യുഡിഎഫിന്റെ വോട്ടുബാങ്കുകളില്‍ പ്രമുഖമായ നായര്‍ വോട്ടുകള്‍ ഇത്തവണ ബിജെപി ചോര്‍ത്തുമെന്നാണ് വിലയിരുത്തുന്നത്. 2012 ലെ ഉപതിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിലൂടെ നടത്തിയ മുന്നേറ്റമാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന്‍റെ കരുത്ത്. 2011 ല്‍ 6,730 വോട്ട് നേടിയ ബിജെപി 2012ലെ ഉപതിരഞ്ഞെടുപ്പില്‍ 30,507 വോട്ട് നേടിയിരുന്നു.












Click it and Unblock the Notifications