യമനില്‍ നിന്ന് വീണ്ടും മിസൈലാക്രമണം; അതിര്‍ത്തിയില്‍ വച്ച് തകര്‍ത്തതായി സൗദി
റിയാദ്: യമനിലെ ഹൂത്തി വിമതര്‍ രാജ്യത്തെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ അതിര്‍ത്തിയില്‍ വച്ച് തകര്‍ത്തതായി സൗദി അറേബ്യ. സൗദിക്കെതിരേ മിസൈലാക്രമണം നടത്തിയതായി ഹൂത്തികള്‍ അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് സൗദി അറേബ്യ ഇക്കാര്യം അറിയിച്ചത്. യമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ പ്രദേശമായ നജ്‌റാന് മുകളില്‍ വച്ചാണ് സൗദി വ്യോമസേനയുടെ മിസൈല്‍ പ്രതിരോധ സംവിധാനം ഹൂത്തി മിസൈല്‍ തകര്‍ത്തതെന്ന് സൗദി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അല്‍ ഇഖ്ബാരിയ്യ ചാനല്‍ അറിയിച്ചു. അതിനാല്‍ മിസൈലിന് ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ സാധിച്ചില്ലെന്നും സൈന്യം അവകാശപ്പെട്ടു.
അഫ്ഗാനിലെ യുഎസ് എംബസിക്ക് സമീപം വന്‍ സ്‌ഫോടനം; പോലിസുകാരുള്‍പ്പെടെ 15 മരണം
അതേസമയം, സൗദി അറേബ്യയുടെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി തങ്ങള്‍ വിജയകരമായി മിസൈലാക്രമണം നടത്തിയതായി ഹൂത്തികള്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. ഹ്രസ്വദൂര മിസൈലാണ് തങ്ങള്‍ ഇതിനായി ഉപയോഗിച്ചതെന്നും ഹൂത്തികള്‍ പറഞ്ഞു. 400 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കെല്‍പ്പുള്ള സോവിയറ്റ് നിര്‍മിത ഖഹര്‍-2എം മിസൈലാണ് നജ്‌റാനിലെ സൈനിക താവളം ലക്ഷ്യമാക്കി തൊടുത്തുവിട്ടതെന്നും അവര്‍ അവകാശപ്പെട്ടു. മിസൈലാക്രമണം നടന്ന മണിക്കൂറുകള്‍ക്കകം തന്നെ ഹൂത്തി ശക്തികേന്ദ്രമായ സാദയില്‍ സൗദി സഖ്യം ശക്തമായ ബോംബാക്രണം നടത്തിയതായി അല്‍ മസീറ ടിവി റിപ്പോര്‍ട്ട് ചെയ്തു.

2015ല്‍ ആക്രമണം തുടങ്ങിയതു മുതല്‍ സൗദി സഖ്യം യമനിനെതിരേ 15000 വ്യോമാക്രമണങ്ങളാണ് നടത്തിയത്. എന്നാല്‍ വിരലിലെണ്ണാവുന്ന മിസൈലുകള്‍ മാത്രമാണ് തിരിച്ചടിയായി ഹൂത്തികള്‍ സൗദിയിലേക്ക് അയച്ചത്. കഴിഞ്ഞ മാസം നടത്തിയ മിസൈലാക്രമണം ലക്ഷ്യം കൈവരിച്ചതായി ഹൂത്തികള്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും തങ്ങള്‍ മിസൈല്‍ തകര്‍ത്തുവെന്നായിരുന്നു സൗദി സൈന്യത്തിന്റെ അവകാശവാദം. 2014ല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതിനകം 10,000ത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അര ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഏറെപ്പേരും ആക്രമണത്തിനിരയായത് സൗദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണങ്ങളിലായിരുന്നു.












Click it and Unblock the Notifications