Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികള്‍ എന്തേ പരിധിയ്ക്ക് പുറത്താവുന്നത്?

ചില ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നോക്കാം. ' ഹാപ്പി ഔവര്‍സ് ' എന്നാല്‍ എന്താണ് ? സന്തോഷപ്രദമായ

മണിക്കൂറുകള്‍ എന്ന് നമുക്ക് ഇതിന് അര്‍ത്ഥം കല്പിക്കാവുന്നതാണ്. ഈശ്വരന്‍ എന്തിനാണ് 'രാത്രി' സൃഷ്ടിച്ചിരിക്കുന്നത് ?

വിശ്രമിക്കാന്‍ എന്ന് ഉത്തരം. നിദ്രയില്‍ കൂടി ശരീരത്തിന്റെ സംതുലനാവസ്ഥ പാലിക്കാന്‍ വേണ്ടിയാണല്ലോ ഉറക്കം!!

എപ്പോഴാണ് മനുഷ്യര്‍ ഉറങ്ങുന്നത് ? രാത്രിയില്‍ എന്ന് ഉത്തരം. ഈ ചോദ്യങ്ങളെല്ലാം
കൂടി ചേര്‍ത്ത് മറ്റൊരു ചോദ്യം എപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത് ? ഉത്തരത്തെ ഞാനൊന്ന് വളച്ചൊടിക്കൂന്നു.

ഉറങ്ങാത്തപ്പോഴാണ് മനുഷ്യന് സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുന്നത്. മനുഷ്യരെല്ലാം ഉറങ്ങുന്ന സമയത്ത്

സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭിക്കുമോ? രാത്രിയിലേ സന്തോഷപ്രദമായ മണിക്കൂറുകള്‍ ലഭീക്കൂ എന്നാണ് നമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ പക്ഷം. അവരുടെ പരസ്യം ശ്രദ്ധിച്ചിട്ടില്ലേ? രാത്രി പതിനൊന്നു മണിമുതല്‍ രാവിലെ ഏഴുമണിവരെയാണ് മൊബൈല്‍ സേവനദാതാക്കള്‍ ' ഹാപ്പി ഔവര്‍സ് ' നല്‍കുന്നത്. അപ്പോള്‍ ഈ 'ഹാപ്പി ഔവര്‍സ് ' ന്റെ ഉപഭോക്താക്കള്‍ ആരാണ് ? കൂടും കുടുംബവുമുള്ളവന് രാത്രി ഉറങ്ങാനുള്ളതാണ്. അവന്റെ സന്തോഷപ്രദമായ മണിക്കൂറുകള്‍ പകല്‍ സമയത്താണ്.

ഉറക്കം പിടിച്ച കണ്ണുകളോടെയാണ് കുട്ടികള്‍ രാവിലിത്തെ ക്ലാസുകളില്‍ ഇരിക്കുന്നത് എന്നാണ് ഒരു കോളേജ് അദ്ധ്യാപകന്റെ അനുഭവസാക്ഷ്യം. നമ്മുടെ യുവതലമുറയ്ക്കായ് മൊബൈല്‍ സേവനദാതാക്കളുടെ സമ്മാനമാണ് പാതിരാത്രിയിലെ 'ഹാപ്പി ഔവര്‍സ്'. നമ്മുടെ ഓണചന്തകളിലും ഉത്സവചന്തകളിലും കച്ചവടക്കാര്‍ പയറ്റുന്ന ഒരു കച്ചവട തന്ത്രമുണ്ട്. ഒന്നെടുത്താല്‍ ഒന്നു ഫ്രി!!!. ഈ തന്ത്രം തന്നെ മൊബൈല്‍ സേവനദാതാക്കളും പ്രയോഗിയ്ക്കുന്നു. ഒരു സിം എടുത്താല്‍ ഒരു സിം ഫ്രി!

ഇന്ന് സാമ്പത്തിക മാന്ദ്യം ബാധിക്കാത്ത ഒരേ ഒരു മേഖല ഏതാണ്? ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ ഒരു മാന്ദ്യവും വന്നിട്ടില്ല. പച്ചക്കറിയുടേയും മത്സ്യത്തിന്റെയും അരിയുടേയുംപഞ്ചസാരയുടേയും വില കുത്തിച്ചു കയറുമ്പോള്‍ 'സിം'മ്മിന്റെ വില താഴോട്ടാണ്. മുന്നൂറ് രൂപ കൊടുത്താല്‍ മാത്രം കിട്ടിയിരുന്ന് 'സിം'മ്മുകള്‍ക്ക് ഇന്ന് വില അഞ്ചുരൂപാമാത്രം. അതായത് ഒരു മത്തിയുടെ വിലമാത്രം!

ഇനി വീണ്ടും നമ്മുടെ വിഷയത്തിലേക്ക്. തെക്കന്‍ ജില്ലകളിലൊന്നിലെ സൈബര്‍ സെല്ലില്‍ കിട്ടിയ ഒരു
പരാതിയെ തുടര്‍ന്നുള്ള അന്വേഷണം നമ്മുടെ കുട്ടികളുടെ 'പുതിയ മുഖം" അനാവരണം ചെയ്യുന്നതാണ്. തന്റെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരു നമ്പരില്‍ നിന്ന് മിസ്‌ഡ് കോള്‍ വരുന്നു എന്നാണ് പരാതിക്കാരന്‍(ഒരു പിതാവ്) നല്‍കിയ പരാതിയുടെ ചുരുക്കം. ആ പിതാവ് എന്തുകൊണ്ട് ഇങ്ങനെയൊരു പരാതി നല്‍കി. പരാതിക്കാരന്റെ മകള്‍ ഒരു നേഴ്സിംങ്ങ് കോളേജില്‍ പഠിക്കുകയാണ്. ആ കോളേജിലും ഹോസ്റ്റലിലും മൊബൈല്‍ ഉപയോഗ്ഗിക്കാന്‍ പറ്റുകയില്ല. ഈ പെണ്‍കുട്ടി വീട്ടില്‍ വരുന്ന സമയത്താണ് പിതാവിന്റെ മൊബൈല്‍ ഫോണിലേക്ക് മിസ്‌ഡ് കോളിന്റെ പ്രവാഹം.

പിതാവിന്റെ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നതിനിടയില്‍ ഒരു ദിവസം നേഴ്സിംങ്ങ് കോളേജില്‍ നിന്ന് പിതാവിനൊരു അറിയിപ്പ് കിട്ടി. മൊബൈല്‍ ഉപയോഗിച്ചതിന് അയാളുടെ മകളെ കോളേജില്‍ നിന്ന് പുറത്താക്കുന്നു എന്നായിരുന്നു അറിയിപ്പ്. പിതാവ് കോളേജില്‍ എത്തി. രാത്രിയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വാര്‍ഡന്റെ കൈയ്യില്‍ പെട്ടതാണ്. കോള്‍ രജിസ്റ്റ്ര് പരിശോധിച്ചപ്പോള്‍ ഒരു നമ്പരില്‍ നിന്ന് മാത്രമേ കോളുകള്‍ വരാറുള്ളു. അവസാനത്തെ കോള്‍ റിസീവിംങ്ങ് സമയം രണ്ട് മണിക്കൂര്‍ നാല്‍പ്പത്താറു മിനിട്ട്! താന്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കിയിട്ടില്ലന്ന് അയാള്‍ പറയുന്നു. വീട്ടില്‍ വരുമ്പോള്‍ അവളുടെ കൈയ്യില്‍ മൊബൈല്‍ ഉള്ളതായി ആരുടേയും കണ്ണില്‍ പെട്ടിട്ടില്ല.

മകളേയും കൊണ്ട് പിതാവ് തിരിച്ചു വീട്ടിലെത്തി. ചോദിക്കേണ്ട രീതിയില്‍ മകളോട് അയാള്‍ ചോദിച്ചു."ഫോണ്‍ എവിടെ നിന്നാണ് ?

അവള്‍ക്ക് അവളുടെ കാമുകന്‍ വാങ്ങി നല്‍കിയ ഫോണാണ്. ആരും അറിയാതെ മാസങ്ങളോളം അവള്‍ അത് ഉപയോഗിച്ചു എന്ന് കൂടി അറിയുമ്പോഴാണ് മൊബൈലുകാരുടെ 'ഹാപ്പി ഔവര്‍സ് ' മാതാപിതാക്കള്‍ക്ക് 'അണ്‍ ഹാപ്പി ഔവര്‍സ് ' ആണ് എന്ന് മനസിലാവുന്നത്. ഏതായാലും അച്ഛന്‍ മകളെ നല്ലവണ്ണം കൈകാര്യം ചെയ്തു.

അപ്പോഴേക്കും സൈബര്‍ സെല്‍ മിസ്‌ഡ് കോള്‍ കാരനേയും കണ്ടെത്തി. സിം എടുത്തിരിക്കുന്ന ആളല്ല ഇപ്പോഴത് ഉപയോഗിക്കുന്നത്.

ആ സിം ഉപയോഗിക്കുന്നത് മുകളില്‍ പറഞ്ഞ പെണ്‍കുട്ടിയുടെ കാമുകന്‍. ഇപ്പോള്‍ നിങ്ങള്‍ക്ക് ചിലതൊക്കെ മനസിലായിട്ടുണ്ട് എന്ന് കരുതുന്നു. ഇവിടെ ഒരു കുറ്റവും ചെയ്യാത്ത ഒരാള്‍ ഈ കേസിലേക്ക് വലിച്ചിഴയക്കപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടിയുടെ കാമുകന്‍ ഉപയോഗിക്കുന്ന സിമ്മിന്റെ യഥാര്‍ദ്ധ്യ ഉടമസ്ഥന്‍. തന്റെ കൂട്ടുകാരന് വേണ്ടി സിം എടുത്തു നല്‍കി എന്ന ഒരു കുറ്റം മാത്രമേ അവന്‍ ചെയ്തിട്ടുള്ളു. കൈമാറിമറിയുന്ന സിം കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാമെന്നായിട്ടുണ്ട്. പോലീസ് അന്വേഷണം വരുമ്പോള്‍ കുടുങ്ങുന്നത് നിരപരാധികള്‍ ആയിരിക്കും.

ഈ സംഭവത്തിന് അനുബന്ധമായി മറ്റൊരു ആത്മഹത്യ / കൊലപാതക(?) കേസ് കൂടി ഓര്‍മ്മിപ്പിക്കുന്നു. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് (അന്ന് മൊബൈല്‍ ഇങ്ങനെ സാധാരണമാല്യിട്ടില്ല.) തിരുവല്ലയില്‍ ഒരു ആത്മഹത്യ / കൊലപാതകം നടന്നു. ഒരു പെണ്‍കുട്ടിയുടെ ശരീരം കത്തിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ അമ്മ കേരളത്തിനു വെളിയിലായിരുന്നു ജോലിചെയ്തിരുന്നത്. കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങിയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍ പോലീസിനെതിരെ തിരിഞ്ഞു. പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളുകള്‍ ആരുടെയൊക്കെ ആണന്ന് അന്വേഷിക്കണം. ഈ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് അവളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടെയൊക്കെയാണന്ന് എന്തുകൊണ്ട് ബന്ധുക്കള്‍ അന്വേഷിച്ചില്ല??? ആ പെണ്‍കുട്ടിയോടുതന്നെ ചോദിച്ചില്ല?

ഉത്തരം കിട്ടത്ത ചോദ്യങ്ങള്‍ക്കും പൂരിപ്പിക്കാനാവാത്ത സമസ്യകളും പോലെ ആ പെണ്‍ക്കുട്ടിയുടെ ആത്മഹത്യ/കൊലപാതകകേസ് ഇന്നും ഏതോ ഫയലില്‍ ഉണ്ട്.

ഇവിടെക്കൊണ്ടും ആ ദുരന്തം അവസാനിച്ചില്ല. പെണ്‍കുട്ടിയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു ഡ്രൈവറുടെ ആത്മഹത്യ/ കൊലപാതകത്തിലാണ് അന്വേഷണം അവസാനിക്കുന്നത്.

ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ല? ആത്മഹത്യ ആയിരുന്നെങ്കില്‍ എന്തിന്? കൊലപാതകമാണങ്കില്‍ ആര് ? ആ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നു.

കേരളത്തെ ഞെട്ടിച്ച മറ്റൊരു ആത്മഹത്യാക്കേസിന്റെ ചര്‍ച്ച ചൂടുപിടിച്ചപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളിലെ ഒരാളുടെ മൊബൈല്‍. ആ മൊബൈല്‍ ആ കുട്ടിക്ക് എങ്ങനെകിട്ടി? നമ്മള്‍ പരസ്പരം സമൂഹത്തെ പഴിചാരി രക്ഷപെടാന്‍ സാധിക്കും. ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് ആ മൊബൈലിനെക്കുറിച്ച് വീട്ടുകാര്‍ ആരെങ്കിലും അറിഞ്ഞിരുന്നു എങ്കില്‍ ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാവുമായിരുന്നു.

നഷ്ടപ്പെട്ട ജീവന്‍ ഒരിക്കലും തിരിച്ചു കിട്ടുകയില്ലന്ന് ഓര്‍ക്കുക. പിന്നീട് ഒരു മനസാക്ഷികുത്തിന് ഇടനല്‍കാതിരിക്കാന്‍ ജാഗരൂകരായി ഇരിക്കേണ്ടവര്‍ അതിന് തയ്യാറാകണം. നഷ്ടപെടുന്നവര്‍ക്ക് ആ വേദന ഒരിക്കലും മാറുകയില്ലന്ന് ഓര്‍ക്കുക. മറ്റുള്ളവര്‍ക്ക് ഒരു സഹതാപനോട്ടത്തില്‍ എല്ലാം അവസാനിപ്പിക്കാം.

ഫ്രി എസ്.എം.എസ്., ഒരു നമ്പരിലേക്ക് അണ്‍ലിമിറ്റിഡ് കാള്‍ , ഒരു നമ്പരിലേക്ക് മിനിട്ടിന് പത്തുപൈസ ... ഇങ്ങനെയൊക്കെയാണ് സമ്മുടെ മൊബൈല്‍ സേവനദാതാക്കളുടെ വാഗ്ദാനങ്ങള്‍.

ഈ മൊബൈല്‍ ദാതാക്കളില്‍ മിക്കവര്‍ക്കും ലാന്‍‌ഡ് ഫോണ്‍ സര്‍വ്വീസും ഉണ്ട്. എന്തുകൊണ്ട് അവര്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് നല്‍കുന്ന ഓഫറുകള്‍ ലാന്‍ഡ് ഫോണിന് നല്‍കുന്നില്ല എന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

നമ്മുടെ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണ് . അവരുടെ തെറ്റുകള്‍ തിരുത്തേണ്ടത് നമ്മള്‍ തന്നെയാണ് .

'ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ചേല് ' എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. അഞ്ചുരൂപായ്ക്ക് ചൂടപ്പം പോലെ വിറ്റഴിഞ്ഞുപോകുന്ന സിമ്മുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ നമ്മള്‍ കാണാതിരുന്നു കൂടാ.

അടിച്ചിട്ട മുറിയില്‍ പുസ്തകത്തിനുമുന്നില്‍ ഉറക്കളച്ചിരുന്ന പഠിക്കുന്ന കുട്ടികളെ കണ്ട് നമുക്കിന്ന് സന്തോഷിക്കാനാവുമോ? ചെവിയിലെ ഇയര്‍ഫോണിലൂടെ അവന്റെ അല്ലങ്കില്‍ അവളുടെ കാതുകളിലേക്ക് ഒഴുകി എത്തുന്നത് എന്താണ് ? തലയിലൂടെ പുതപ്പ് വലിച്ചിട്ടാല്‍ അവന്റെ അല്ലങ്കില്‍ അവളുടെ സംസാരം ആരെങ്കിലും കേള്‍ക്കുമോ? ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ അവര്‍ പഠിക്കാനായി പോകുമ്പോള്‍ അഭിമാനത്തോടെ അവരെ നോക്കാന്‍ വരട്ടെ. ഒരു പക്ഷേ അവര്‍ ' ഹാപ്പി ഔവര്‍സ് ' ആഘോഷിക്കുകയാണെങ്കിലോ?

ഡൈനാമിറ്റിനെ പോലെ ആയിത്തീരുകയാണോ ഇന്നത്തെ ലോകത്ത് മൊബൈല്‍? തന്റെ കണ്ടുപിടിത്തം മനുഷ്യരെ കൊന്നൊടുക്കുന്നു എന്ന് കണ്ട് ഡൈനാമിറ്റ് കണ്ടുപിടിച്ച ആള്‍ എന്ന പേരില്‍ തന്നെ ലോകം അറിയരുതെന്ന് ആഗ്രഹിച്ച നിസ്സഹായനായ ആ വലിയ ശാസ്ത്രജ്ഞന്‍ ആല്‍‌ഫ്രഡ് നൊബെല്‍! നൊബെല്‍ സമ്മാനത്തിന്റെ ഉപജ്ഞാതാവ് എന്ന പേരില്‍ മാത്രം അറിയപ്പെടാന്‍ ആഗ്രഹിച്ച ആല്‍‌ഫ്രഡ് നൊബൈല്‍ !! ആല്‍‌ഫ്രഡ് നൊബൈലിനെപ്പോലെ മാര്‍ട്ടിന്‍ കൂപ്പറും ചിന്തിക്കുമോ എന്നുള്ളതിന് ഉത്തരം നല്‍കാന്‍ കാലത്തിനുമാത്രമേ കഴിയുകയുള്ളു.

രണ്ടാഴ്ചകള്‍ക്ക് മുമ്പ് പത്തനംതിട്ടയിലെ കോഴഞ്ചേരിഭാഗത്ത് നിന്ന് ഇരട്ട സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം എന്താണന്നല്ലേ? അടുത്ത വീട്ടിലെ വീട്ടമ്മ കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കിയതിനായിരുന്നു പോലീസ് അറസ്റ്റ്. ആ വീട്ടമ്മ അവരെ സ്വന്തം സഹോദരന്മാരെപ്പോലെ അവരെ കണ്ട് സ്വാതന്ത്ര്യം ആ വീട്ടില്‍ നല്‍കിയിരുന്നു.

ആ സ്വാതന്ത്ര്യം ആണ് ഇരുപതുവയസുള്ള ആ ഇരട്ടസഹോദരന്മാര്‍ ദുര്‍വിനിയോഗം ചെയ്തത്. ഇവരെടുത്ത വീഡിയോ കിട്ടിയ ഒരു ബന്ധു വീട്ടമ്മയുടെ വീട്ടുകാരോട് പറഞ്ഞപ്പോഴാണ് ആ വീട്ടമ്മ തനിക്ക് പറ്റിയ ദുര്‍വിധി അറിയുന്നത്. ആ സമയം തന്നെ അവര്‍ ബോധം കെട്ട് വീണു. ആ വീട്ടമ്മയെ അറിയാവുന്ന മറ്റ് പലര്‍ക്കും ഈ മൊബൈല്‍ ക്ലിപ്പിംങ്ങ് കിട്ടിയിട്ടും അവരാരും ഇതിനെക്കുറിച്ച് ആ വീട്ടുകാരെ അറിയിച്ചില്ല എന്നത് നമ്മുടെ സമൂഹത്തിന്റെ ദുഷ് ചിന്തകളാണ് അനാവരണം ചെയ്യുന്നത്.

ഡൈനാമിറ്റിനെക്കാള്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ മൊബൈല്‍ ഉപയോഗം തടയാന്‍ നമുക്കെന്ത് ചെയ്യാന്‍ കഴിയും?

ഒന്ന് - മൊബൈല്‍ ഫോണ്‍ സാമൂഹ്യ ദുരന്തമോ?
രണ്ട് - മൊബല്‍ ഫോണ്‍, പാര്‍ക്കിലും ഹോട്ടലിലും
മൂന്ന് - തീവണ്ടി ടോയിലറ്റിലെ മൊബൈല്‍ നമ്പരുകള്‍
നാല‍്- കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച്
അഞ്ച്- കുട്ടികള്‍ എന്തേ പരിധിയ്ക്ക് പുറത്താവുന്നത്?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+