ഇസ്ലാം യുഎസിന്റെ ശത്രുവല്ല: ഒബാമ
കെയ്‌റോ: ഇസ്ലാമുമായി യുദ്ധത്തിനില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഈജിപ്‌തിലെ കെയ്‌റോയില്‍ വ്യാഴാഴ്‌ച നടത്തിയ പ്രഭാഷണത്തിലാണ് ഒബാമ സമാധാനത്തിന്റെ സന്ദേശമുയര്‍ത്തിയത്.
മുസ്ലീം ലോകവുമായി ഒരു പുതിയ തുടക്കമാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ഒബാമ പ്രസംഗത്തില്‍ പറഞ്ഞു. പലസ്‌തീന്റെ അസ്‌തിത്വത്തെ അംഗീകരിച്ച ഒബാമ ഇറാനിലും അഫ്‌ഗാനിസ്ഥാനിലും യുഎസ് സേന എന്നും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാനുമായി പരസ്‌പര വിശ്വാസത്തോടെയും മുന്‍വിധിയില്ലാതെയുമുള്ള ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാമിക സൗഹൃദം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മധ്യേഷ്യന്‍ രാജ്യങ്ങളില്‍ ഒബാമ സന്ദര്‍ശനം നടത്തുന്നത്. നൂറു കോടിയിലേറെ മുസ്ലീംങ്ങളെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് ഒബാമ പ്രസംഗിച്ചത്, വി ലവ് യു വിളികളോടെയാണ് സദസ്യര്‍ ഒബാമയുടെ പ്രസംഗത്തെ വരവേറ്റത്.
അമേരിക്കയും ഇസ്ലാമും അന്യരല്ല. മത്സരവുമില്ല. സംശയത്തിന്റെയും കലഹത്തിന്റെയും കാലം മാറണം, പകരം പരസ്‌പര കൈമാറ്റവും പുരോഗിയ്‌ക്കായുള്ള സഹകരണവുമുണ്ടാകണം. എല്ലാമനുഷ്യരോടും സഹിഷ്‌ണുതയോടെയും ആദരത്തോടെയും പെരുമാറണം. ഒരു പ്രസംഗം കൊണ്ട് ദശാബ്ദങ്ങള്‍ പഴക്കമുള്ള അവിശ്വാസം മാറ്റാന്‍ കഴിയില്ല. എങ്കിലും നമുക്ക് ഹൃദയം തുറന്നു സംസാരിക്കാം- ഒബാമ പറഞ്ഞു.
ഖുറാനിലെ വാചകങ്ങള്‍ പറഞ്ഞാണ് ഒബാമ സദസ്സിനെ കയ്യിലെടുത്തത്. ഖുര്‍ ആന്‍ പറയുന്നു ദൈവഭക്തിയുള്ളവരാകുക. എപ്പോഴും സത്യം പറയുക സത്യം പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്കുറപ്പുണ്ട് നമ്മുടെ താല്‍പര്യങ്ങള്‍ നമ്മെ അകറ്റാന്‍ ശ്രമിക്കുന്നവരുടെ ശേഷിയേക്കാള്‍ ശക്തമാണ്. എന്റെ അനുഭവങ്ങളുമായി ഇതിന് ബന്ധമുണ്ട്.
ഞാന്‍ ക്രിസ്‌തുമത വിശ്വാസിയാണ്. എന്റെ പിതാവ് മുസ്ലീം കുടുംബത്തില്‍ നിന്നുള്ളയാളാണ്. ബാല്യകാലത്ത് ബാങ്കുവിളി കേട്ടാണ് ഞാന്‍ വളര്‍ന്നത്- അദ്ദേഹം പറഞ്ഞു.
യുഎസില്‍ എഴുപത് ലക്ഷത്തോളം മുസ്ലീംങ്ങള്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നുണ്ട്. 1200 പള്ളികളമുണ്ട്. മുസ്ലീം സ്‌ത്രീകള്‍ക്ക് പര്‍ദ്ദ ധരിക്കാന്‍ അവകാശം നല്‍കാനായി യുഎസ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു- ഒബാമ ചൂണ്ടിക്കാട്ടി. ഇസ്ലാം അമേരിക്കയുടെ ഭാഗമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.