എന്താണ് മകരജ്യോതി?
രാത്രി മാളികപ്പുറത്തമ്മയെ എഴുന്നള്ളിച്ച് പതിനെട്ടാം പടി വരെ കൊണ്ടു വരും. പിന്നീട് 'വേട്ട വിളി' എന്ന ചടങ്ങ് നടക്കും. 'കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ' എന്ന് വിളിച്ച് ചോദിക്കും. ശരം കുത്തി ആലില്‍ ചെന്ന് നോക്കാന്‍ ശാന്തിക്കാരന്‍ ആവശ്യപ്പെടും.
കന്നി അയ്യപ്പന്മാര്‍ ദര്‍ശനത്തിനായി എത്താത്ത കൊല്ലം മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാം എന്നാണ് അയ്യപ്പന്‍ വാക്ക് നല്‍കിയിരിക്കുന്നു എന്നാണ് ഐതിഹ്യം. കന്നി അയ്യപ്പന്മാര്‍ ശരം കുത്തിയാലില്‍ ശരം കുത്തണമെന്നുണ്ട്. ശരം കുത്തിയാലില്‍ മാളികപ്പുറം ചെല്ലുമ്പോള്‍ അവിടം നിറയെ ശരമുണ്ടായിരിക്കും. പിന്നെ വാദ്യമേളങ്ങളില്ലാതെ മാളികപ്പുറം തിരിച്ചെഴുന്നള്ളുന്നു.
മകരം ഒന്നിന് തലേനാള്‍ അകലെ മലകള്‍ക്ക് മുകളില്‍ ഉദിച്ച് കാണുന്ന ദിവ്യജ്യോതിസാണ് മകരവിളക്കെന്ന് ചിലര്‍ വിശ്വസിക്കുന്നു. മകരവിളക്ക് കഴിഞ്ഞ് അഞ്ചാം ദിവസം നട അടയ്ക്കുന്നു.മകര വിളക്ക് ദിനത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. ഇതുകാണാനായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ശബരിമലയിലേക്ക് എത്താറുള്ളത്.
ക്ഷേത്രത്തിലെ ദീപാരാധനയോടൊപ്പം ശ്രീധർമ്മശാസ്താക്ഷേത്രത്തിൻറെ ഒരു കോണിലുള്ള മലയിയലെ പൊന്നമ്പലമേട് എന്ന വനക്ഷേത്രത്തിലും ദീപാരാധന നടക്കുന്നുണ്ടെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു.
പൊന്നമ്പലമേട്ടിൽ ശാസ്‌താവിന്റെ മൂലസ്‌ഥാനത്ത് പണ്ട് ആദിവാസികൾ വിളക്കു തെളിയിച്ച് ദീപാരാധന നടത്തുന്നതാണ് മകരവിളക്കായി അറിയപ്പെട്ടത്. പരശുരാമനാണ് ഇത്തരത്തിലുള്ള ദീപാരാധന അവിടെ ആദ്യം തുടങ്ങിയതെന്നാണ് ഐതിഹ്യം. ശബരിമലയില്‍ നിന്ന് ഇത് കാണാമായിരുന്നുവെന്ന് പറയപ്പെടുന്നു. മകരവിളക്ക് കാണാനായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ഓരോ വര്‍ഷവും സന്നിധാനത്തും ശരണപാതയിലെ വിവിധയിടങ്ങളിലും തടിച്ചുകൂടുന്നത്.
മൂന്നുപ്രാവശ്യമാണ് മകരജ്യോതി തെളിയുക. എന്നാൽ ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പോലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിലെത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതിയെന്ന് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്‌ഠര് മഹേശ്വരര് കുറച്ച്കാലം മുന്പ് വെളിപ്പെടുത്തിയിരുന്നു.
മകരവിളക്ക് പ്രതീകാത്മകമായ ദീപാരാധനയാണ്. അതുകൊണ്ടാണ് മൂന്നുവട്ടം ആലങ്കാരികമായി തെളിയിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞിരുന്നു. മകരജ്യോതിയെ ചുറ്റിപ്പറ്റി നിലനിന്നിരുന്ന നിഗൂഢതകള്‍ക്ക് ഒരു പരിധി വരെ വിരാമമിടാന്‍ ഈ വെളിപ്പെടുത്തലിന് കഴിഞ്ഞു.