ബാംഗ്ളൂരിലെ കൂട്ടപ്പാലായനം തുടരുന്നു

ചെന്നൈ, ബാംഗ്ലൂര്‍, മൈസൂര്‍, സേലം എന്നിവിടങ്ങളില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാനാരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദില്‍ നിന്നും പലായനമാരംഭിച്ചു. ബംഗ്ലൂര്‍, ചെന്നൈ നഗരങ്ങളില്‍ ട്രെയിന്‍ കിട്ടാതെ ആയിരങ്ങളാണ് കാത്തിരിക്കുന്നത്. ബാംഗ്‌ളൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വന്‍ തിരക്കാണ്. ബുധനാഴ്ച മാത്രം 4793 ടിക്കറ്റുകള്‍ അസം മേഖലയിലേക്ക് റിസര്‍വ്വ് ചെയ്യപ്പെട്ടു.
അസം കലാപത്തി ന്റെയും തുടര്‍ന്ന് മുംബൈയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ ആക്രമിക്കപ്പെടുമെന്നായിരുന്നു എസ്എംഎസ് വഴിയുള്ള നുണ പ്രചാരണം. ആക്രമണങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടെന്നും എസ്എംഎസ് പ്രചാരണമുണ്ടായി.
നിര്‍മ്മാണത്തൊഴിലാളികള്‍ മുതല്‍ ഐടി രംഗത്തുള്ളവര്‍ വരെ തിരിച്ചുപോകുന്നവരിലുണ്ട്. നാട്ടില്‍ നിന്നും ആശങ്ക നിറഞ്ഞ വിളികള്‍ വന്നതോടെ വിദ്യാര്‍ഥികള്‍, കോള്‍സെന്റര്‍ ജീവനക്കാര്‍, സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍ എന്നിവരെല്ലാം നഗരംവിട്ടു.
ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ മാത്രമല്ല. മുംബൈ, പുനെ, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും നാട്ടിലേക്ക് തിരിച്ചുപോകുന്നുണ്ട്. ഇതിനിടെ കൂട്ടപ്പാലായനം ലോക്‌സഭയിലും ചര്‍ച്ചയായി. സ്ഥിതി നേരിടുന്നതിന് സര്‍ക്കാര്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് അറിയിച്ചു. മുഖ്യമന്ത്രിമാരെ നേരിട്ടു വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മൈസൂരില്‍ ടിബറ്റന്‍ യുവാവിനെ കുത്തേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് എസ്.എം.എസിലൂടെയും ഫെയ്‌സ്ബുക്ക് സോഷ്യല്‍ മീഡിയയിലൂടെയും അസം, മണിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നുളളവരെ കൊലപ്പെടുത്തുമെന്ന ഭീഷണി പ്രചരിച്ചത്.
ബാംഗ്ലൂര്‍ നഗരത്തിലെ നീലസാന്ദ്ര, ഈജിപുര, ആനപാളയ, വിത്സണ്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായെന്നും പ്രചാരണമുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കേന്ദ്രീകൃതമായ ആക്രമണങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലായനത്തിന്റെ പേരില്‍ പലയിടത്തും മുതലെടുപ്പ് നടത്താന്‍ ശ്രമമുണ്ട്.












Click it and Unblock the Notifications