മോഹന്‍ലാലിന് വേണ്ടി നിയമം തിരുത്താനും ശ്രമം
വീട്ടില്‍നിന്ന് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയ കേസില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് ആക്ഷേപം.
വന്യമൃഗങ്ങളുടെ കൊമ്പ്, എല്ല്, പല്ല് തുടങ്ങിയവ ഉപയോഗിച്ച് നിര്‍മിച്ച കരകൗശല വസ്തുക്കള്‍, ശില്‍പങ്ങള്‍ എന്നിവ സൂക്ഷിക്കുന്നവര്‍ സര്‍ക്കാറിനെ വിവരമറിയിച്ച് നിയമവിധേയമാക്കണമെന്ന് 2003ല്‍ കേന്ദ്ര വനംവന്യജീവി വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിന് ആറ് മാസം സമയം അനുവദിച്ചു.
ഇക്കാലത്ത് മോഹന്‍ലാലിന്റെ കൈവശം ആനക്കൊമ്പുണ്ടായിരുന്നതായി ചില സിനിമാവാരികകളും മറ്റും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാലിക്കാര്യം വനംവകുപ്പിനെ അറിയിച്ച് ആനക്കൊമ്പുകള്‍ നിയമവിധേയമാക്കാന്‍ ലാല്‍ മെനക്കെട്ടില്ല. അതാണ് നടന് ഇപ്പോള്‍ പാരയായി മാറിയിരിക്കുന്നതും.
വന്യമൃഗങ്ങളുടെ കൊമ്പും മറ്റും സൂക്ഷിക്കുന്നത് നിയമവിധേയമാക്കാന്‍ ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വനം സെക്രട്ടറി വന്യജീവി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിന് കത്തയച്ചത്. എന്നാല്‍, കേന്ദ്ര വനംമന്ത്രി ജയന്തി നടരാജന്‍ 2012 മേയ് 16ന് വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് അയച്ച കത്തില്‍ കേരളത്തിന്റെ ആവശ്യം നിരാകരിച്ചതോടെ ഈ നീക്കം പാളി.
ആവശ്യം അംഗീകരിച്ചാല്‍ അനധികൃതമായി നടക്കുന്ന മൃഗവേട്ട നിയമവിധേയമാക്കാനുള്ള അവസരമുണ്ടാവുമെന്ന് പറഞ്ഞാണ് തള്ളിയത്. മോഹന്‍ലാലിനെ കേസില്‍നിന്ന് രക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലുള്ളതെന്ന് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാണിയ്ക്കുന്നത്.
കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മോഹന്‍ലാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ കക്ഷികളാക്കി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. 'എര്‍ത്ത് വാച്ച്' പരിസ്ഥിതി സംഘടന വനംമന്ത്രി കത്തയച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.