അജ്മല്‍ കസബിനെ തൂക്കിക്കൊന്നു
മുംബൈ ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷികം വന്നെത്തുന്നതിന് തൊട്ടുമുമ്പെയാണ് കസബിനെ തൂക്കിക്കൊന്നിരിയ്ക്കുന്നത്. ഭീകരവാദത്തിനെതിരെ ഇന്ത്യ പാകിസ്താന് നല്‍കുന്ന ശക്തമായ സന്ദേശമായാണ് കസബിന്റെ വധശിക്ഷ വിലയിരുത്തപ്പെടുന്നത്.
മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. വിചാരണ സമയത്ത് കസബിനെ പാര്‍പ്പിച്ചിരുന്നത് ആര്‍തര്‍ റോഡ് ജയിലിലാണ്. അവിടെ നിന്ന് ശിക്ഷ നടപ്പാക്കാനാണ് പുനെയിലേക്ക് രഹസ്യമായി കൊണ്ടുപോയത്. അണ്ഡാകൃതിയില്‍ തയാറാക്കിയ അതീവ സുരക്ഷാതടവറയിലാണ് 25കാരനായ കസബിനെ പാര്‍പ്പിച്ചിരുന്നത്. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയെ സംരക്ഷിയ്ക്കാന്‍ രാജ്യം ചെലവാക്കിയത് അമ്പത് കോടിയില്‍പ്പരം രൂപയാണ്. ഇതും വളരെയധികം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
നാലുവര്‍ഷം നീണ്ട നിയമയുദ്ധത്തനൊടുവില്‍ കഴിഞ്ഞ ആഗസ്റ്റ് 29നാണ് കസബിന്റെ വധശിക്ഷ ശരിവച്ചു കൊണ്ടുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതിന് ശേഷം ദയാഹര്‍ജിയുമായി കസബ് രാഷ്ട്രപതിയെ സമീപിച്ചിരുന്നു. എന്നാലിതും തള്ളപ്പെട്ടതോടെ കസബിന്റെ മരണം ഉറപ്പാവുകയായിരുന്നു. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ് കസബ് കൊല ചെയ്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങാനിരുന്ന പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റെ സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ ഇന്ത്യ അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
2008 നവംബര്‍ 26നാണ് 166 പേര്‍ മിക്കുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണം അരങ്ങേറിയത്. ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദികളില്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞത്. അതുകൊണ്ട് തന്നെ കസബിനെ ഉചിതമായ ശിക്ഷ നല്‍കുന്നത് ഇന്ത്യ അഭിമാനപ്രശ്‌നമായി തന്നെ കണ്ടിരുന്നു.